ADVERTISEMENT

കൊല്ലം∙ സ്വഭാവ നടനായി മലയാള സിനിമയിൽ തിളങ്ങിയ ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടി.പി. മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു ടി.പി മാധവൻ താമസിച്ചിരുന്നത്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്ഥാപകാംഗമായ ടി.പി മാധവൻ, സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയാണ്. 600ലേറെ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.  30ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.

നാൽപതിലേറെ വർഷം മലയാള സിനിമയിൽ അദ്ദേഹം നിറഞ്ഞുനിന്നു. കേരള സർവകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോ. എൻ.പി. പിള്ളയുടെ മകനായ മാധവൻ 1935 നവംബർ 7ന് തിരുവനന്തപുരം വഴുതക്കാടാണ് ജനിച്ചത്. സോഷ്യോളജിയിൽ എംഎ ബിരുദധാരിയായ മാധവൻ, 1960ൽ മുംബൈയിൽ ഇംഗ്ലിഷ് പത്രത്തിൽ സബ് എഡിറ്ററായാണു കരിയർ തുടങ്ങിയത്. പിന്നീട് നടൻ മധുവുമായുള്ള സൗഹൃദത്തിലൂടെ നാടകത്തിലേക്കും സിനിമയിലേക്കുമെത്തുകയായിരുന്നു.

1975ൽ നടൻ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് ടി.പി മാധവൻ മലയാള സിനിമയിൽ തുടക്കം കുറിച്ചത്. രാഗം, മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത തുടങ്ങിയവ അദ്ദേഹത്തിന്റെ ആദ്യകാലത്തെ ശ്രദ്ധേയ ചിത്രങ്ങളാണ്. ഒരിടവേളയ്ക്കു ശേഷം വിയറ്റ്‌നാം കോളനി എന്ന സിനിമയിലൂടെ തിരിച്ചുവന്നു. മികവുറ്റ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ടി.പി മാധവന്, 2015 ഒക്ടോബറിലെ ഹിമാലയൻ യാത്രയ്ക്കിടെ ഹരിദ്വാറിൽവച്ചു പക്ഷാഘാതം സംഭവിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com