കൊലപാതക ശേഷം സുധീഷ് അച്ഛന്റെ സ്വർണം കവർന്നു; കടയിൽ വിൽക്കാൻ എത്തിയപ്പോൾ ചെമ്പ് മോതിരം

Mail This Article
ബാലുശ്ശേരി ∙ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൻ സുധീഷ് കൊലപാതക ശേഷം മോതിരവും കവർന്നു. പനായി ചാണോറ അശോകനെ (71) ആണ് മകൻ സുധീഷ് (35) തിങ്കളാഴ്ച രാത്രി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം അശോകന്റെ രണ്ട് മോതിരങ്ങളിൽ ഒന്നാണ് സുധീഷ് കവർന്നത്.
സ്വർണമാണെന്നു കരുതി ബാലുശ്ശേരിയിലെ കടയിൽ വിൽക്കാൻ നൽകിയപ്പോഴാണു അത് ചെമ്പ് മോതിരമാണെന്ന് അറിഞ്ഞത്. ഒരു പവനോളം വരുന്ന സ്വർണ മോതിരവും ചെമ്പ് മോതിരവും അശോകൻ പതിവായി ധരിക്കാറുണ്ടായിരുന്നു. ഇരുപതിനായിരത്തിൽ അധികം രൂപയും കൊല്ലപ്പെടുന്ന സമയത്ത് അശോകന്റെ കൈവശം ഉണ്ടായിരുന്നു. കൊല്ലപ്പെട്ട ദിവസം രാവിലെ അടയ്ക്ക എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. 2015 ജനുവരി 6ന് ആണ് അമ്മ ശോഭനയെ കൊലപ്പെടുത്തി ഇളയമകൻ സുമേഷ് വിഷം കഴിച്ചു മരിച്ചത്.
കൊലപാതക ശേഷം പുറത്തു പോയ സുധീഷ് രാത്രി തിരികെ വന്നപ്പോൾ വീട്ടിലും പരിസരത്തും ആളുകളെ കണ്ട് പറമ്പിലൂടെ മുകൾ ഭാഗത്തേക്ക് ഓടിപ്പോയി. കുറച്ചകലെ നിന്നാണു സുധീഷിനെ നാട്ടുകാരും പൊലീസും പിടികൂടിയത്. ബാലുശ്ശേരി ഇൻസ്പെക്ടർ ടി.പി. ദിനേശിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച കമ്പി വീടിനുള്ളിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധനും സ്ഥലം പരിശോധിച്ച് തെളിവുകളും ശേഖരിച്ചു.