വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖം; 271 കോടി രൂപയുടെ പദ്ധതി

Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പുതിയ മത്സ്യബന്ധന തുറമുഖം നിർമിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി മന്ത്രി വി.എൻ.വാസവൻ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനും വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമാണവും രണ്ടു പാക്കേജുകളായി നിർവഹിക്കും.
271 കോടി രൂപയുടേതാണ് പദ്ധതി. 235 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ, 500 മീറ്റർ നീളമുള്ള ഫിഷറി ബെർത്ത്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ 146 കോടി രൂപ ചിലവഴിച്ചാണ് പാക്കേജ് ഒന്നിൽ നടപ്പിലാക്കുക. നിലവിലുള്ള ഫിഷിങ് ഹാർബറിന്റെ സിവേർഡ് ബ്രേക്ക് വാട്ടറിൽ നിന്നും 45 ഡിഗ്രി ചരിവിൽ 250 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നിർമാണം 125 കോടി രൂപ ചെലവിൽ ഹാർബർ എന്‍ജിനീയറിങ് വകുപ്പ് മുഖേന ഡെപ്പോസിറ്റ് വർക്കായി പാക്കേജ് 2 ആയി നടപ്പിലാക്കും.
അതേസമയം വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്കായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ (വിജിഎഫ്) കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 817.80 കോടി രൂപ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ നെറ്റ് പ്രസന്റെ വാല്യു വ്യവസ്ഥയില്‍ തുക തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വായ്പയ്ക്കു പകരം ധനസഹായമായി തുക അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രധനകാര്യവകുപ്പിന്റെ എംപവേഡ് കമ്മിറ്റി തള്ളിയിരുന്നു. വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കണമെങ്കില്‍ പദ്ധതിയിലൂടെ കേരളത്തിനു ലഭിക്കുന്ന വരുമാനത്തിന്റെ 20% നല്‍കിയേ മതിയാകൂ എന്ന നിലപാടിലാണ് കേന്ദ്രം. 2034 മുതല്‍ കേരളത്തിനു പദ്ധതിയില്‍നിന്നു വരുമാനം ലഭിച്ചുതുടങ്ങും.