ADVERTISEMENT

സുരേഷ് സർക്കാർ ഉദ്യോഗസ്ഥനാണ്. ജോലി കിട്ടുന്നതിന് മുമ്പ് അദ്ദേഹം വീടിനടുത്തുള്ള ബാങ്കിൽ ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. കൃഷിയിൽ നിന്നുള്ള കുറച്ച് ആദായം ആ അക്കൗണ്ടിലാണ് അടച്ചിരുന്നത്.  സർക്കാർ ജോലി കിട്ടി മറ്റൊരു സ്ഥലത്തേക്ക് പോയപ്പോൾ ശമ്പളം വരാനും മറ്റുമായി ജോലി സ്ഥലത്തിനടുത്തുള്ള മറ്റൊരു ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങി.  വീടിനടുത്തുള്ള ബാങ്കിൽ ഉണ്ടായിരുന്ന അക്കൗണ്ടിൽ പിന്നീട് ഇടപാടൊന്നും നടത്തിയില്ല. അക്കാര്യം മറന്നും പോയി.  കുറച്ച് വർഷങ്ങൾക്കു ശേഷം വീട്ടിലെ അലമാരിയിൽ മറ്റെന്തോ തിരയുന്നിടയിലാണ് പഴയ ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്ക് കണ്ടത്. ബുക്കിൽ 9000 രൂപയുണ്ട്. പത്തു പന്ത്രണ്ട് വർഷം കഴിഞ്ഞു.  ഇപ്പോൾ പലിശയെല്ലാം ചേർത്ത് തുക വർദ്ധിച്ചിരിക്കും. ഏതായാലും ഇനി ആ അക്കൗണ്ട് ആവശ്യമില്ല. ആ അക്കൗണ്ട് അവസാനിപ്പിക്കാൻ പാസ് ബുക്കുമായി സുരേഷ് ബാങ്കിൽ ചെന്നു.  അപ്പോഴാണ് ബാങ്കുകാർ പറയുന്നത്  ആ അക്കൗണ്ട് അവസാനിപ്പിച്ച് തുക റിസർവ് ബാങ്കിലേക്ക് മാറ്റി.  ഇനി ആ തുക വേണമെങ്കിൽ ചില നടപടിക്രമങ്ങൾ ഉണ്ട്!

കാർത്യായനി അമ്മ മരിച്ചു. അമ്മയുടെ മരണശേഷം മൂത്ത മകൻ സുകുമാരനും  കുടുംബവുമാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. അമ്മയുടെ മരണം കഴിഞ്ഞ് രണ്ടു മൂന്ന് വർഷം കഴിഞ്ഞാണ് ഒരു ദിവസം അമ്മയുടെ പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ട് ബുക്ക് മേശ വലിപ്പിൽ നിന്ന് കിട്ടിയത്.  അതിൽ ഒന്നര ലക്ഷം രൂപയുണ്ട്.  ആ അക്കൗണ്ട് ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്നറിയില്ല. സംശയം തീർക്കാനായി സുകുമാരൻ അമ്മയുടെ പാസ് ബുക്കും കൊണ്ട് ആ ബാങ്കിൽ ചെന്ന് അന്വേഷിച്ചു.  അക്കൗണ്ട് ഉണ്ട്, പക്ഷെ, പത്തു വർഷത്തിനുമേലെ ഇടപാടൊന്നും നടത്താതിരുന്നതിനാൽ അത് റിസർവ് ബാങ്കിലേക്ക് മാറ്റി.  തുക അവകാശികൾക്ക്‌ കിട്ടും.  പക്ഷെ, അതിന് അവകാശികളുടെ സർട്ടിഫിക്കറ്റും റിസർവ് ബാങ്കിലേക്ക് മാറ്റിയ തുക തിരിച്ചു ലഭിക്കാനുള്ള നടപടികളും ചെയ്യണം.  

എന്താണ് 'ഡെഫ്'?

റിസർവ് ബാങ്ക് കഴിഞ്ഞ പണാവലോകന ദിവസം പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യം, പത്തു വർഷം ഇടപാടു നടത്താതെയുള്ള ബാങ്ക് ഡിപ്പോസിറ്റുകൾ,  ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ്സ് ഫണ്ടിലേക്ക് (DEAF) മാറ്റിയതിന്റെ  വിവരങ്ങൾ ഒരു സ്ഥലത്തു തന്നെ ലഭിക്കുന്നവിധം റിസർവ് ബാങ്ക് ഒരു വെബ് പോർട്ടൽ തയ്യാറാക്കുന്നു എന്നതാണ്.  

bank-ac1

ഇടപാടുകാരൻ തന്റെ ബാങ്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടോ കറന്റ് അക്കൗണ്ടോ തുടർച്ചയായി ഒരു വർഷം ഉപയോഗിക്കാതിരുന്നാൽ ആ അക്കൗണ്ട് ഇനാക്ടിവ് (inactive) ആണെന്ന് പറയും. ഇങ്ങനെയുള്ള അക്കൗണ്ട് വീണ്ടും ആക്റ്റീവ് ആക്കുവാൻ ബാങ്കിൽ അപേക്ഷ നൽകണം.  ഇടപാട് നടത്തണം. ഇപ്പോൾ ഓൺലൈൻ, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് വഴിയെല്ലാം അക്കൗണ്ട് ആക്റ്റീവ് ആക്കാം.  തുടർച്ചയായി രണ്ടു വർഷം ഇടപാട് നടത്തിയില്ലെങ്കിൽ അക്കൗണ്ട് ഡോർമെൻറ് (dormant) ആവും.  ഡോർമെൻറ് ആയ അക്കൗണ്ടിൽ പിന്നീട് ഇടപാടുകൾ നടത്തുവാൻ കഴിയില്ല.  ഈ അക്കൗണ്ട് ആക്റ്റീവ് ആക്കുവാൻ KYC രേഖകൾ സഹിതം ബാങ്കിൽ അപേക്ഷ നൽകണം.  ഇടപാടുകാരുടെ പണത്തിന്റെ സുരക്ഷയെ കരുതി റിസർവ് ബാങ്കിന്റെ നിബന്ധനകൾക്കനുസരിച്ചാണ് ബാങ്കുകൾ ഈ രീതി പിന്തുടരുന്നത്. 

മുഴുവൻ തുകയും ഡെഫിലേയ്ക്ക്

എന്നാൽ പത്തുവർഷം ഒരു അക്കൗണ്ട് ഉപയോഗിക്കാതെയിരുന്നാൽ ആ അക്കൗണ്ടിലെ മുഴുവൻ  തുകയും  റിസർവ് ബാങ്കിലെ DEAF അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് വ്യവസ്ഥ. ഓരോ മാസവും ഇങ്ങനെയുള്ള അക്കൗണ്ടുകൾ കണ്ടുപിടിച്ചു അതിനടുത്ത മാസം തന്നെ DEAF അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് റിസർവ് ബാങ്കിന്റെ നിബന്ധന. ഇടപാടുകൾ നടക്കാതിരിക്കുന്ന അക്കൗണ്ടുകൾ വർഷാവർഷം ബാങ്കുകൾ  കണ്ടുപിടിച്ച് ഇടപാടുകാരെ അറിയിച്ച് അക്കൗണ്ട് നിലനിർത്തണം. അതനുസരിച്ച് ബാങ്കുകൾ ഇടപാടുകാർക്ക് മെസ്സേജ് അയക്കുകയോ ഇ മെയിൽ അയക്കുകയോ തപാലിൽ കത്തയക്കുകയോ എല്ലാം ചെയ്യും. ഇടപാടുകാരുടെ മൊബൈൽ നമ്പറോ ഇ മെയിൽ വിലാസമോ മാറിയാലോ പ്രവർത്തിക്കാതിരുന്നാലോ ഈ വിവരം അവർ അറിയാതെ പോകും. ബാങ്കുകൾ തപാലിൽ കത്തയക്കുക ബാങ്കിൽ നൽകിയിരിക്കുന്ന വിലാസത്തിൽ ആണ്. ആ വിലാസം മാറിയിട്ടുണ്ടെങ്കിൽ ചിലപ്പോൾ കത്ത് കിട്ടാതെ വരും. ഏതു കാരണം കൊണ്ടായാലും ബാങ്ക് അക്കൗണ്ട് ഇടപാടുകളൊന്നും നടത്താതെ പത്തു വർഷം കിടന്നാൽ അക്കൗണ്ടിലെ തുക മേൽ പറഞ്ഞ രീതിയിൽ റിസർവ് ബാങ്കിലേക്ക് മാറ്റും.  

മാറ്റുന്ന അക്കൗണ്ട് വിവരങ്ങൾ വെബ് സൈറ്റിൽ 

ഇങ്ങനെ മാറ്റുന്ന അക്കൗണ്ടുകളുടെ വിവരങ്ങൾ ബാങ്കുകളുടെ വെബ് സൈറ്റിൽ നൽകും.  ഇടപാടുകാരന്റെ പേര് മാത്രമേ വെബ് സൈറ്റിൽ കാണിക്കൂ.  ഏതു ബാങ്കിലാണോ അക്കൗണ്ട് ഉള്ളത് ആ ബാങ്കിന്റെ വെബ് സൈറ്റ് പരിശോധിച്ചാൽ ഇത് കാണാവുന്നതാണ്. ലിസ്റ്റ് മുഴുവനും വായിച്ച് പേര് കണ്ടു പിടിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുവാൻ വെബ് സൈറ്റിൽ ഫൈൻഡ് (find) ഓപ്ഷൻ നൽകണമെന്ന്  റിസർവ് ബാങ്ക് പ്രത്യേകം നിഷ്കർച്ചിട്ടുണ്ട്.

bank-cheque

തുക തിരിച്ചു കിട്ടുവാൻ എന്ത് ചെയ്യണം?

ഇങ്ങനെ മാറ്റിയ  തുക പലിശ സഹിതം തിരിച്ചു കിട്ടും.  അതിനായി അതാത് ബാങ്കിൽ ഇടപാടുകാരൻ അപേക്ഷ നൽകിയാൽ മതി.  നീണ്ടകാലം ബാങ്കിടപാടുകൾ നടത്താതിരുന്നതിനാൽ ഇടപാടുകാരൻ തന്റെ ഐഡന്റിറ്റി ബോധ്യപ്പെടുത്തുവാൻ ആവശ്യമായ രേഖകളും കൂടെ നൽകേണ്ടതുണ്ട്.  അപേക്ഷ നൽകിയാൽ അപേക്ഷകന്റെ ഐഡന്റിറ്റി ബോധ്യപ്പെട്ട് ബാങ്ക് പണം ഉടനെ തന്നെ നൽകും. ഇതിനു താമസമില്ല.  തുടർന്ന് അക്കൗണ്ടിൽ സാധാരണപോലെ ഇടപാടുകൾ നടത്താവുന്നതാണ്. റിസർവ് ബാങ്കിൽ നിന്ന് പണം തിരിച്ച് വാങ്ങുന്ന കാര്യങ്ങൾ ബാങ്ക് ചെയ്തുകൊള്ളും. ഇടപാടുകാരൻ മരിച്ചു പോയിട്ടുണ്ടെങ്കിൽ അവകാശിയെ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ തുക അവകാശിക്ക്‌ ലഭിക്കും.  അവകാശിയെ വെക്കാതെയാണ് മരിച്ചതെങ്കിൽ അവകാശികളെ നിശ്ചയിച്ചുള്ള രേഖകളും കൂടെ ബാങ്കിൽ നൽകണം.  

റിസർവ് ബാങ്കിന്റെ വെബ് പോർട്ടൽ 

ഇങ്ങനെ DEAF അക്കൗണ്ടിലേക്ക് മാറ്റിയിട്ടുള്ള അക്കൗണ്ടുകളുടെ വിവരങ്ങൾ ഒരു സ്ഥലത്തു തന്നെ കിട്ടുന്ന രീതിയിലുള്ള സംവിധാനമാണ് റിസർവ് ബാങ്ക് കൊണ്ടുവരുന്നത്. അപ്പോൾ ഏതു ബാങ്കിലെ അക്കൗണ്ട് ആയാലും റിസർവ് ബാങ്കിന്റെ വെബ് പോർട്ടിൽ നിന്ന് വിവരം ലഭിക്കും.  

DEAFൽ 35000 കോടി രൂപ!

2023 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് പത്തു കോടിയിലധികം അക്കൗണ്ടുകൾ ഇങ്ങനെ DEAF അക്കൗണ്ടിലുണ്ട്. 35000 കോടി രൂപയാണ് ഈ വിധത്തിൽ DEAF അക്കൗണ്ടിൽ ഉള്ളത്. അപ്പോൾ ഇതത്ര നിസ്സാര കാര്യമല്ല. ഈ തുക ബാങ്ക് നിക്ഷേപകർക്ക് ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകുവാനും അവരെ ഇത്തരം കാര്യങ്ങളിൽ അവബോധമുള്ളവരാക്കുവാനും ബുദ്ധിമുട്ടിലാവുന്ന ബാങ്കുകളിലെ നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുവാനും മറ്റുമാണ്  ഉപയോഗിക്കുക.  

ലേഖകൻ ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് 

English Summary : What is DEAF Account in Reserve Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com