ADVERTISEMENT

ആളുകൾ സമ്പാദ്യം ബാങ്കുകളിൽ സ്ഥിരനിക്ഷേപമായും (എഫ്ഡി/FD) മറ്റും നിക്ഷേപിക്കുന്നതിനു പകരം മ്യൂച്വൽഫണ്ട് (mutual funds) പദ്ധതികളിലേക്ക് ഒഴുക്കുകയാണെന്ന 'ആശങ്ക' റിസർവ് ബാങ്ക് പങ്കുവച്ചിട്ട് അധിക കാലമായിട്ടില്ല. വിയർപ്പൊഴുക്കി സമ്പാദിക്കുന്ന പണം കൂടുതൽ നേട്ടം (റിട്ടേൺ/return) കിട്ടുന്ന മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കുകയെന്ന പുത്തൻകാല ശീലം മലയാളികൾക്കും വലിയ ഇഷ്ടമായെന്ന് വ്യക്തമാക്കുകയാണ് ഔദ്യോഗിക കണക്കുകൾ.

Investment-Plan

അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി/Amfi) കണക്കുപ്രകാരം കഴിഞ്ഞമാസം (ജൂലൈ) കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപ ആസ്തി (എയുഎം/AUM) 78,411.01 കോടി രൂപയിലെത്തി. ഇത് സർവകാല റെക്കോർഡാണ്. നിലവിലെ വളർച്ചാട്രെൻഡ് പരിഗണിച്ചാൽ ഈ മാസത്തെ (ഓഗസ്റ്റ്) മൊത്തം നിക്ഷേപ ആസ്തി 80,000 കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തൽ.

10 വർഷം മുമ്പ് (2014 ജൂലൈ) മ്യൂച്വൽഫണ്ടിലെ മൊത്തം മലയാളിനിക്ഷേപം 8,440 കോടി രൂപ മാത്രമായിരുന്നു. 5 വർഷം മുമ്പ് (2019 ജൂലൈ) 26,867 കോടി രൂപയും; ഇതാണ് കഴിഞ്ഞ 5 വർഷം കൊണ്ട് രണ്ടിരട്ടിയോളം ഉയർന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ (2024 ജനുവരി) മലയാളികളുടെ മ്യൂച്വൽഫണ്ട് നിക്ഷേപ ആസ്തി 61,708 കോടി രൂപയായിരുന്നു. ഓരോ മാസവും നിക്ഷേപം വൻതോതിൽ കൂടുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.

എന്താണ് റിസർവ് ബാങ്കിന്റെ ആശങ്ക?
 

ബാങ്കിൽ എഫ്ഡിയായും മറ്റും പണമെത്തിയാൽ അത് വായ്പകളായി വിതരണം ചെയ്യാം. ഇത് ബിസിനസ് സംരംഭങ്ങൾക്ക് ഉൾപ്പെടെ മൂലധന ആവശ്യത്തിന് പ്രയോജനപ്പെടുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണയാവുകയും ചെയ്യും. എന്നാൽ, ആളുകൾ വലിയതോതിൽ പണം ഇപ്പോൾ മ്യൂച്വൽഫണ്ടുകളിലേക്ക് ഒഴുക്കുന്നത് ഇതിന് വിലങ്ങുതടിയാകുമെന്ന ആശങ്കയാണ് റിസർവ് ബാങ്കിനുള്ളത്. ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ ചെയർപേഴ്സൺ മാധബി പുരി ബുചും ഇതേ ആശങ്ക അടുത്തിടെ പങ്കുവച്ചിരുന്നു. ബാങ്കുകൾ നിക്ഷേപം വർധിപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആവശ്യപ്പെട്ടിട്ടുണ്ട്.

rbi-1

2023 ജൂലൈയിൽ കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപമൂല്യം 52,104 കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്താൽ കഴിഞ്ഞ ഒരുവർഷത്തിനിടെ മ്യൂച്വൽഫണ്ടിലെ മൊത്തം മലയാളി നിക്ഷേപത്തിലെ വളർച്ച 50% വരും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ (കേരള എസ്എൽബിസി) കണക്കനുസരിച്ച് 2024 മാർച്ചുവരെയുള്ള ഒരു വർഷക്കാലയളവിൽ കേരളത്തിലെ ബാങ്ക് നിക്ഷേപത്തിലെ വളർച്ച 15 ശതമാനത്തിലും താഴെയാണ്.

കൂടുതൽ ഇഷ്ടം ഓഹരി
 

മ്യൂച്വൽഫണ്ടിലെ ഓഹരി (ഇക്വിറ്റി/equity oriented schemes) ഫണ്ടുകളോടാണ് കേരളീയർക്ക് കൂടുതൽ താൽപര്യം. ജൂലൈയിലെ കണക്കുപ്രകാരം മൊത്തം നിക്ഷേപ ആസ്തിയിൽ 75 ശതമാനവും (59,504 കോടി രൂപ) ഇക്വിറ്റി ഫണ്ടുകളിലാണ്. ജൂണിൽ ഇത് 55,794 കോടി രൂപയായിരുന്നു. കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ (liquid schemes) നിക്ഷേപം ജൂണിലെ 3,289.19 കോടി രൂപയിൽ നിന്ന് 4,859.30 കോടി രൂപയായി ഉയർന്നു.

Image : Shutterstock/Heena Rajput
Image : Shutterstock/Heena Rajput

കടപ്പത്ര അധിഷ്ഠിതമായ മറ്റ് സ്കീമുകളിലെ നിക്ഷേപം 6,468.05 കോടി രൂപയിൽ നിന്ന് 5,850.53 കോടി രൂപയായി കുറഞ്ഞു. ഓഹരിയിലും കടപ്പത്രങ്ങളിലും ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് ഫണ്ടുകളിലെ നിക്ഷേപം 6,371 കോടി രൂപയിൽ നിന്നുയർന്ന് 6,613 കോടി രൂപയായി.

സ്വർണത്തോട് ഇഷ്ടം, സ്വർണ ഫണ്ടിനോടില്ല
 

സ്വർണാഭരണം വാങ്ങിക്കൂട്ടുന്നതിൽ മലയാളികളുടെ ഇഷ്ടം പ്രശസ്തമാണ്. എന്നാൽ, മ്യൂച്വൽഫണ്ടിലെ സ്വർണ ഇടിഎഫിനോട് (gold ETF) അത്ര വലിയ താൽപര്യം കേരളീയർക്കില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് ആസ്തിയിൽ 177.06 കോടി രൂപ മാത്രമാണ് ഗോൾഡ് ഇടിഎഫിലുള്ളത്. ജൂണിൽ ഇത് 175.24 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ സ്വർണാഭരണ വിപണിയുടെ ഒറ്റദിവസത്തെ ശരാശരി വിറ്റുവരവ് 250-300 കോടി രൂപയാണെന്ന് ഓർക്കണം.

എന്തുകൊണ്ട് മ്യൂച്വൽഫണ്ടിനോട് പ്രിയം?
 

ഇന്ത്യൻ ഓഹരി വിപണിയുടെ സമീപകാലത്തെ റെക്കോർഡ് മുന്നേറ്റം നിരവധി പേരെ, പ്രത്യേകിച്ച് യുവാക്കളെ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് ആകർഷിച്ചിട്ടുണ്ട്. മ്യൂച്വൽഫണ്ടിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി/SIP) സംബന്ധിച്ച അവബോധം വർധിച്ചതും മൊബൈൽ ആപ്പുകൾ വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം നടത്താമെന്നതും മ്യൂച്വൽഫണ്ടുകളുടെ സ്വീകാര്യത കൂട്ടുന്നു. 100 രൂപ മുതൽ ആഴ്ചയിലോ മാസമോ ത്രൈമാസമോ ആയി നിക്ഷേപിക്കാമെന്നതാണ് എസ്ഐപിയുടെ പ്രത്യേകത.

English Summary:

Malayalis shifting their savings from bank deposits to mutual funds, fueled by the allure of higher returns and the accessibility of SIPs. While this shift raises concerns about potential impacts on bank lending and economic growth, it highlights a significant shift in the state's investment landscape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com