ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

''വയസായാൽ, പ്രത്യേകിച്ച് 60 വയസു കഴിഞ്ഞാല്‍ ഓഹരി നിക്ഷേപത്തിന്റെ അളവ് കുറച്ച് റിസ്‌ക് കുറഞ്ഞ സ്ഥിരവരുമാന നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതല്ലേ നല്ലത്? ഒരു 75 വയസുകാരന്‍ തന്റെ നിക്ഷേപത്തിന്റെ 80 ശതമാനവും ഓഹരികളില്‍ നിലനിര്‍ത്തുന്നത് അപകടം പിടിച്ച കളിയല്ലേ? ''- എന്നെ ഫോണില്‍ വിളിച്ച സോഫ്റ്റ് വെയര്‍ പ്രൊഫഷണലായ യുവാവ്  അച്ഛന്റെ  നിക്ഷേപങ്ങളുടെ റിസ്‌ക് കുറയ്ക്കാന്‍ എന്റെ  ഉപദേശം ആരാഞ്ഞു. '' അഛന്‍ പൂര്‍ണമായും ഓഹരി വിപണിയില്‍ വ്യാപൃതനാണ്. അദ്ദേഹം ധനകാര്യ പ്രസിദ്ധീകരണങ്ങള്‍ മാത്രമേ വായിക്കുന്നുള്ളു. കാണുന്നത് പ്രധാനമായും ബിസിനസ് ടിവി ചാനലുകളാണ്. പേരക്കുട്ടികളുമായി ചിലവിടാന്‍ പോലും സമയം കണ്ടെത്തുന്നില്ല. '' അച്ഛനും മകനും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കം തുടങ്ങിയിട്ട് കുറച്ചു നാളായി. മകന്റെ വാദഗതികള്‍ അംഗീകരിക്കാന്‍ അച്ഛന്‍ തയ്യാറല്ല. അച്ഛന്റെ ധനകാര്യ ആസൂത്രണം റിസ്‌ക് കുറച്ച്  കൂടുതല്‍ ഭദ്രമാക്കാന്‍  സഹായിക്കണമെന്ന അഭ്യര്‍ത്ഥനയാണ് മകന്‍ എന്റെ മുന്നില്‍ വെച്ചത്. 

ഓഹരിനിക്ഷേപമെന്ന ഹരം

എന്നോട് ഈ കാര്യം ചര്‍ച്ച ചെയ്യാമെന്ന് അച്ഛന്‍ സമ്മതിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ അദ്ദേഹം എന്നെ വന്നു കണ്ടു. അദ്ദേഹത്തിന്റെ ഓഹരി പോര്‍ട്‌ഫോളിയോയും കാഴ്ചപ്പാടുകളും എന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. പെന്‍ഷന്‍കാരനായ  ഈ 75 കാരന്‍ വര്‍ഷങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച പോര്‍ട്‌ഫോളിയോയില്‍ ഇന്ത്യയിലെ  മികച്ച പല ബ്ലൂചിപ് ഓഹരികളും ഉണ്ടായിരുന്നു. സാമ്പത്തിക, ധനകാര്യങ്ങളില്‍ അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അപൂര്‍വമായി മാത്രമേ അദ്ദേഹം ട്രേഡിങ് നടത്തിയിരുന്നുള്ളു. അദ്ദേഹത്തിന്റെ രണ്ടു മക്കളും നല്ല സാമ്പത്തിക സ്ഥിതിയില്‍ കുടുംബ ജീവിതം നയിക്കുന്നവരാണ്. അദ്ദേഹത്തിനും ഭാര്യയ്ക്കും ചേര്‍ന്ന് ഒരു ലക്ഷത്തില്‍ പരം രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. തന്റെ ശൈലിയില്‍ ജീവിതം നയിക്കുന്നതിന് പ്രതിമാസം 25,000 രൂപയേ ആവശ്യമുള്ളു.  അദ്ദേഹത്തിന് മതിയായ തോതിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. കടം പൂജ്യം. ഓഹരി നിക്ഷേപം അദ്ദേഹത്തിന് ഹരമാണ്.  വിപണിയുടെ ഗതിവിഗതികള്‍  അദ്ദേഹത്തെ ആവേശം കൊള്ളിക്കുന്നു.  

ഓഹരി വിറ്റഴിച്ച് ബാങ്കിലിടണോ?

അദ്ദേഹം എന്നോടു പറഞ്ഞു : 100 ല്‍ നിന്ന് പ്രായം കുറച്ചാല്‍ കിട്ടുന്ന സംഖ്യയായിരിക്കണം ഓഹരികളില്‍ നിക്ഷേപിക്കേണ്ട ശതമാനം എന്ന നിക്ഷേപത്തിന്റെ അടിസ്ഥാന നിയമം മകന്‍ എന്നെ ഓര്‍മ്മിപ്പിച്ചു.  എന്റെ കാര്യത്തില്‍ ഇത് 100-75=25 ആണല്ലോ. എന്റെ പോര്‍ട്‌ഫോളിയോയിലെ ഓഹരികളിലെ വലിയ ഭാഗം വിറ്റഴിച്ച് 25 ശതമാനം മാത്രം നില നിര്‍ത്താനാണ് അവന്‍ പറയുന്നത്. എന്തിനാണ് സാര്‍ ഞാന്‍ എന്റെ ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എല്‍ആന്റ്ടി , ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ എന്നീ ഓഹരികള്‍ വിറ്റഴിച്ച് പണം ബാങ്കില്‍ നിക്ഷേപിക്കുന്നത്? 

''അദ്ദേഹത്തിനുള്ള  എന്റെ മറുപടി ലളിതവും ഹ്രസ്വവുമായിരുന്നു. ''സര്‍, ഈ പ്രശ്‌നത്തില്‍ ഞാന്‍ പൂര്‍ണമായും അങ്ങയുടെ പക്ഷത്താണ്. സത്യത്തില്‍, ധനകാര്യ ആസൂത്രണം കുറച്ചെങ്കിലും മകന്‍ താങ്കളില്‍ നിന്നു പഠിക്കണമെന്ന് ഞാന്‍ അവനെ ഉപദേശിക്കാം. ''തന്റെ അച്ഛന്‍ ഉണ്ടാക്കിയ സമ്പത്തിനെക്കുറിച്ച് മകന് വലിയ ധാരണ ഇല്ലായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. 

എല്ലാവര്‍ക്കും പാകമാകുന്ന തൊപ്പി

ഈ സംഭവ കഥ  പറയാന്‍ കാരണം നിക്ഷേപത്തിനു ചില അടിസ്ഥാന നിയമങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും ഇരുമ്പുലക്കകളല്ല എന്നു കൂടി വ്യക്തമാക്കാനാണ്. എല്ലാവര്‍ക്കും പാകമാകുന്ന തൊപ്പി ഇല്ല തന്നെ. ഈ സംഭവത്തിലെ റിട്ടയേർഡ് ജീവനക്കാരന്‍ 75 വയസായ മുതിര്‍ന്ന പൗരനെങ്കിലും റിസ്‌കെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഉയര്‍ന്നതാണ്. വര്‍ഷങ്ങളിലൂടെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുത്ത മികച്ച ഓഹരികളടങ്ങിയ പോര്‍ട്‌ഫോളിയോ നില നിര്‍ത്താന്‍ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ട്. ഒരുപദേശം മാത്രമാണ് ഞാനദ്ദേഹത്തിനു നല്‍കിയത് : '' പേരക്കുട്ടികളുമായി ചിലവഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തണം .'' ഇതദ്ദേഹം അംഗീകരിക്കുകയും ചെയ്തു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ

English Summary: There is no Common Law Regarding Age in Share Investment

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com