പലസ്തീൻ അനുകൂല സന്ദേശങ്ങൾ എഴുതിയ ഷൂസ് ഉസ്മാൻ ഖവാജ ധരിക്കില്ല; ശിക്ഷ ഭയന്നു പിൻമാറ്റം

Mail This Article
പെർത്ത്∙ പലസ്തീനെ പിന്തുണയ്ക്കുന്ന സന്ദേശങ്ങൾ എഴുതിയ ഷൂസ് ധരിച്ച് ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇറങ്ങില്ല. ചൊവ്വാഴ്ച പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് ഖവാജയുടെ ഷൂസിലെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായത്. ‘സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്. എല്ലാ ജീവനുകളും തുല്യരാണ്.’ എന്നാണ് ഷൂസിൽ എഴുതിയിരുന്നത്. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയ്ക്കു പിന്തുണയായി ഈ ഷൂസ് ധരിച്ച് കളിക്കാൻ ഇറങ്ങാനായിരുന്നു ഖവാജയുടെ നീക്കം.
സംഭവം വിവാദമായതോടെ ഖവാജ ഷൂസ് മാറ്റാന്‍ തീരുമാനിച്ചു. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസും ഇക്കാര്യം സ്ഥിരീകരിച്ചു. ‘‘ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ആ ഷൂസ് ധരിക്കുന്നില്ലെന്നാണു ഖവാജ പറഞ്ഞത്.’’– കമിൻസ് മാധ്യമങ്ങളോടു പറഞ്ഞു. വിഷയത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും നിലപാടു വ്യക്തമാക്കിയിരുന്നു. ‘‘വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള താരങ്ങളുടെ അവകാശത്തെ ഞങ്ങള്‍ മാനിക്കുന്നു. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിയമങ്ങൾ ഇതു പ്രോത്സാഹിപ്പിക്കുന്നില്ല.’’– ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവനയിൽ വ്യക്തമാക്കി.
പെർത്തിൽ വ്യാഴാഴ്ചയാണ് പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങളാണു പരമ്പരയിലുള്ളത്. ഐസിസി ചട്ടം ലംഘിച്ച് ഷൂസ് ധരിച്ച് കളിക്കാനിറങ്ങിയിരുന്നെങ്കിൽ ഖവാജയെ മത്സരങ്ങളിൽനിന്നു വിലക്കുമായിരുന്നു. കൂടാതെ മാച്ച് ഫീയുടെ 75 ശതമാനം പിഴയായി അടയ്ക്കേണ്ടിവരും.