വിൻഡീസ് പേസറുടെ ബൗണ്‍സർ മുഖത്തിടിച്ചു, ചോര തുപ്പി ഉസ്മാൻ ഖവാജ; ബാറ്റിങ് പൂർത്തിയാക്കാതെ മടങ്ങി

Mail This Article
അഡ്‍ലെയ്ഡ്∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ബാറ്റിങ് പൂർത്തിയാക്കാന്‍ സാധിക്കാതെ പരുക്കേറ്റു മടങ്ങി ഓസ്ട്രേലിയ ഓപ്പണര്‍ ഉസ്മാൻ ഖവാജ. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഖവാജയ്ക്കു പന്തുകൊണ്ടു പരുക്കേൽക്കുകയായിരുന്നു. വിൻഡീസിന്റെ യുവ പേസർ ഷമർ ജോസഫിന്റെ ബൗണ്‍സർ ഖവാജയുടെ മുഖത്താണു പതിച്ചത്. ഗ്രൗണ്ടിൽവച്ച് ചോരതുപ്പിയ താരം റിട്ടയേർഡ് ഹര്‍ട്ടായി ഗ്രൗണ്ട് വിട്ടു. ബ്രിസ്ബെയ്നിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ താരം കളിക്കുമോയെന്ന കാര്യം സംശയമാണ്.
വിശദമായ പരിശോധനകൾക്കായി ഖവാജയെ ആശുപത്രിയിലേക്കു മാറ്റി. താരത്തിന്റെ പരിശോധനാ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ജനുവരി 25നാണ് പരമ്പരയിലെ രണ്ടാം മത്സരം തുടങ്ങുന്നത്. താടിയെല്ലില്‍ പൊട്ടലുണ്ടോ എന്നറിയാനാണ് ഖവാജയെ സ്കാനിങ്ങിന് വിധേയനാക്കുന്നത്. ഖവാജയുടെ പരുക്ക് ഗുരുതരമാണെങ്കില്‍ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് മാറ്റ് റെന്‍ഷോയെ പരിഗണിക്കാനാണു സാധ്യത.
അഡ്‍ലെയ്ഡ് ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയ പത്തു വിക്കറ്റ് വിജയം നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ വിജയത്തിന് 26 റൺസ് മാത്രം വേണ്ടിയിരുന്ന ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 20 പന്തുകൾ നേരിട്ട ഖവാജ ഒൻപതു റൺസുമായാണു ഗ്രൗണ്ട് വിട്ടത്. ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 188 റൺസെടുത്തപ്പോൾ ഓസീസ് 283 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ വിൻഡീസ് 120 റൺസിനും പുറത്തായി. സെഞ്ചറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം.