മസ്‌ക് - അഗ്രവാൾ ഇമെയില്‍ പോര് ചോര്‍ന്നു, കമ്പനിയിൽനിന്നു പുറത്താക്കാനുള്ള കാരണം ഇതാണ്...

Mail This Article
ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും ട്വിറ്റര്‍ മേധാവിയായിരുന്ന ഇന്ത്യന്‍ വംശജന്‍ പരാഗ് അഗ്രവാളും തമ്മില്‍ പൊരുത്തപ്പെട്ടു പോകാനുള്ള സാധ്യതയായിരുന്നു തുടക്കത്തില്‍ നിലനിന്നിരുന്നത്. എന്നാല്‍, ട്വിറ്ററിന്റെ സ്ഥാപകനും മേധാവിയുമായിരുന്ന ജാക് ഡോര്‍സിയും ഇവരും തമ്മിലുളള ഇമെയിലുകള്‍ പുറത്തായതോടെയാണ് മസ്‌ക് എന്തിനാണ് ട്വിറ്ററിലെ ഉന്നതരെ പുറത്താക്കിയതെന്നു വ്യക്തമായത്.
∙ തുടക്കത്തില്‍ ഇരുവരും സഹകരിച്ചേക്കുമെന്ന തോന്നല്‍
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കാനായി കരാര്‍ ഒപ്പിട്ട സമയത്ത് അഗ്രവാള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്ത് ഇമെയില്‍ അയച്ചിരുന്നു. ട്വിറ്ററിനെ കൂടുതല്‍ മെച്ചപ്പെട്ടതാക്കുക എന്നതായിരുന്നു ഇരുവരുടെയും മനസ്സിലുണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ഇരുവരുടെയും നിലപാടുകള്‍ തമ്മിലുള്ള പൊരുത്തക്കേടുകൾ വ്യക്തമായി. പിന്നാലെ, അഗ്രവാളിന്റെ രീതികള്‍ മന്ദഗതിലാണെന്നും അദ്ദേഹത്തിന് ഒരിക്കലും ആളുകളെ സന്തോഷിപ്പിക്കാനാവില്ലെന്നും മസ്‌ക് ആരോപിച്ചിരുന്നു.
∙ അഗ്രവാള്‍ തന്റെ ചൊല്‍പ്പടിക്കു നിന്നേക്കില്ലെന്ന് മസ്‌കിനു തോന്നിയിരിക്കാം
ഈ വര്‍ഷം ആദ്യം ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കവെയാണ് മസ്‌ക് ‘ട്വിറ്റര്‍ മരിക്കുകയാണോ’ എന്ന ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ഇത്തരം ട്വീറ്റുകള്‍ തങ്ങള്‍ ജോലിക്കാരുടെ ശ്രദ്ധ മാറ്റുന്നുവെന്ന് അഗ്രവാള്‍ തിരിച്ചടിച്ചു. ‘നിങ്ങള്‍ക്ക് അത്തരം ട്വീറ്റുകൾ നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ട്വിറ്ററിന് ഒരു ഗുണവും ചെയ്യില്ലെന്നു പറയാനുള്ള ചുമതല എനിക്കുണ്ടെ’ന്നും അഗ്രവാള്‍ പറഞ്ഞു. ‘ഈ സംഭാഷണം വെറുതെ സമയം കളയലാണ്. ട്വിറ്ററിനെ സ്വകാര്യ കമ്പനിയാക്കും ’എന്നായിരുന്നു മസ്‌ക് ഇതിനു മറുപടി നല്‍കിയത്.
∙ ട്വിറ്റര്‍ സ്വകാര്യ കമ്പനിയാകുന്നത്
ട്വിറ്റര്‍ ഒരു പബ്ലിക് കമ്പനിയായത് 2013ല്‍ ആണ്. ഇതേ വര്‍ഷമാണ് കംപ്യൂട്ടര്‍ നിര്‍മാണ കമ്പനിയായ ഡെല്‍ സ്വകാര്യ കമ്പനിയായത്. ട്വിറ്ററിനെ സ്വകാര്യ കമ്പനിയാക്കാനുള്ള നടപടിക്രമങ്ങള്‍ അറിയാന്‍ മസ്‌ക് ഡെല്‍ ടെക്‌നോളജീസിന്റെ മേധാവിയുമായി ചര്‍ച്ച നടത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഒരു പബ്ലിക് കമ്പനിയുടെ അല്ലെങ്കില്‍ പബ്ലിക് ലിസ്റ്റഡ് കമ്പനിയുടെ ഓഹരി ആര്‍ക്കും വാങ്ങാം. എന്നാൽ പ്രൈവറ്റ് കമ്പനിയുടെ ഓഹരികൾ ഒരാളുടെയോ ഏതാനും ചിലരുടെയോ മാത്രം കൈവശമായിരിക്കും. ഓഹരി വിപണിയില്‍ സ്വകാര്യ കമ്പനികളുടെ ഷെയര്‍ട്രേഡ് ചെയ്യപ്പെടില്ല. എന്നാല്‍, ഇത്തരം ഓഹരികള്‍ നിയമപരമായി കൈമാറുകയും ചെയ്യാം. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളില്‍നിന്ന് ട്വിറ്ററിന്റെ ഓഹരികള്‍ ഡീലിസ്റ്റ് ചെയ്തു തുടങ്ങും.
സ്വകാര്യ കമ്പനി ആയിക്കഴിയുമ്പോള്‍ ട്വിറ്ററില്‍ തനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ മസ്‌കിനു സാധിക്കും. അതിനു ശേഷം, കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രകടനം എങ്ങനെയായിരുന്നു എന്നൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം അദ്ദേഹത്തിന് ഉണ്ടാവില്ല.
∙ എക്‌സ് ഹോള്‍ഡിങ്‌സ്
ട്വിറ്റര്‍ ഏറ്റെടുക്കലിനായി മസ്‌ക് ഡെലവെയറില്‍ തുടങ്ങിയ കമ്പനിയാണ് എക്‌സ് ഹോള്‍ഡിങ്‌സ്. ട്വിറ്ററിന്റെ ഓഹരി മുഴുവന്‍ വാങ്ങിക്കൂട്ടാനാണ് ഇത്. അതിന്റെ തലപ്പത്ത് മസ്‌ക് തന്നെയായിരിക്കും. ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം തങ്ങളുടെ കൈവശമുള്ള ഓഹരി ഒന്നിന് 54.20 ഡോളര്‍ വച്ച് വില്‍ക്കാന്‍ ട്വിറ്റര്‍ ഓഹരി ഉടമകള്‍ സമ്മതിച്ചിട്ടുണ്ട്.
നിലവിലുള്ള ട്വിറ്റര്‍ ബോര്‍ഡിനെ പൂര്‍ണമായി പിരിച്ചുവിട്ടേക്കും. മേധാവി പരാഗ് അഗ്രവാള്‍ അടക്കം മൂന്നു പേരെ മസ്‌ക് പുറത്താക്കിക്കഴിഞ്ഞു. കൂടാതെ, ട്വിറ്റര്‍ ജോലിക്കാരില്‍ 75 ശതമാനം പേരെ മസ്‌ക് പുറത്താക്കിയേക്കുമെന്നും പറയുന്നു. പുതിയ കണക്കുകള്‍ പ്രകാരം ട്വിറ്ററിന് ആഗോള തലത്തില്‍ മൊത്തം 7,500 ജോലിക്കാരാണ് ഉള്ളത്.
∙ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ മസ്‌ക് ലോണ്‍ എടുത്തു
ട്വിറ്റര്‍ ഏറ്റെടുക്കാന്‍ വിവിധ ബാങ്കുകള്‍ മസ്‌കിന് 1250 കോടി ഡോളറാണ് നല്‍കിയിരിക്കുന്നത്. ഇക്വിറ്റി ഇന്‍വെസ്റ്റര്‍മാര്‍ 710 കോടി ഡോളറും നല്‍കി സഹായിച്ചിട്ടുണ്ട്. ഈ കടബാധ്യത തീര്‍ക്കല്‍ മസ്‌കിന് വിഷമംപിടിച്ചതായിരിക്കുമെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. മസ്‌കിന്റെ ആസ്തി ഓഹരി വിപണിയിലാണ് ഉള്ളത്. ഇത് ലിക്വിഡ് ക്യാഷാക്കി വേണം കടം വീട്ടാന്‍. എന്നാല്‍, ട്വിറ്ററിന്റെ ബ്രാഞ്ചുകളും സര്‍വീസുകളും വിറ്റ് കടംവീട്ടാന്‍ മസ്‌ക് ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
∙ ഉപയോക്താക്കള്‍ക്ക് കണ്‍ഫ്യൂഷന്‍
സാധാരണക്കാര്‍ അധികം ഉപയോഗിക്കാത്തതും എന്നാല്‍ സാമൂഹിക പ്രാധാന്യമുള്ളവരില്‍ പലരും ഉപയോഗിച്ചിരുന്നതുമായ സമൂഹ മാധ്യമമായ ട്വിറ്റര്‍ ഇനി സ്വകാര്യ വ്യക്തിയുടെ ഇഷ്ടത്തിനൊത്തു പ്രവര്‍ത്തിക്കും. ട്വിറ്ററില്‍ സ്വാതന്ത്ര്യം കൊണ്ടുവരും എന്നാണ് മസ്‌ക് നല്‍കിയിരിക്കുന്ന ഓഫര്‍. ഇതു ശരിയാണോ എന്നറിയാന്‍ ഏറ്റെടുക്കല്‍ നടപടികള്‍ കഴിഞ്ഞതോടെ ചില യൂസര്‍മാര്‍ പഴയ ഗൂഢാലോചനാ വാദക്കഥകള്‍ ( ഉദാഹരണം കൊറോണാവൈറസ് മൈക്രോസോഫ്റ്റ് മേധാവി ബില്‍ഗെയ്റ്റ്‌സിന്റെ സഹകരണത്തോടെ സൃഷ്ടിച്ചതാണ്) ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു നോക്കിയെന്നു പറയുന്നു.
എന്നാല്‍, ട്വിറ്ററിന്റെ നയത്തില്‍ ഉടനടി ഒരു മാറ്റവും ഉണ്ടാകില്ലെന്നു മേധാവികള്‍ വ്യക്തമാക്കി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേത് അടക്കമുള്ള മരവിപ്പിച്ച ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇതുവരെ സജീവമാക്കിയിട്ടില്ലെന്നും അസോഷ്യേറ്റഡ് പ്രസ് പറയുന്നു. അതും മസ്‌കികന്റെ വാഗ്ദാനങ്ങളില്‍ ഒന്നാണ്.
∙ മസ്‌കിന്റെ ഫോളോവേഴ്സ് വര്‍ധിച്ചു, മറ്റുള്ളവര്‍ക്കു കുറയുന്നു
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനു മുൻപ് അദ്ദേഹത്തിന് ദിവസവും ഏകദേശം 117,000 പുതിയ ഫോളോവേഴ്സിനെയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇടപാട് പൂര്‍ത്തിയാക്കിയ ദിവസം അത് 279,218 ആയി ഉയര്‍ന്നു എന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ടു ചെയ്യുന്നു. അതുപോലെ അമേരിക്കയിലെ ചില തീവ്ര വലതുപക്ഷക്കാര്‍ക്കും കൂടുതല്‍ ഫോളോവേഴ്സിനെ ലഭിച്ചു എന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
അതേസമയം, കൂടുതല്‍ പേര്‍ക്കും ഫോളോവേഴ്സിന്റെ എണ്ണം കുറയുകയാണ് എന്നാണ് സൂചന. ആരണ്‍ റൂപാര്‍ എന്ന ജേണലിസ്റ്റ് പറഞ്ഞത് തന്റെ ഫോളോവേഴ്സിൽ 400 പേര്‍ കഴിഞ്ഞ ദിവസം മാത്രം ഉപേക്ഷിച്ചു പോയി എന്നും മസ്‌ക് വന്നതിന്റെ പ്രഭാവം കണ്ടു തുടങ്ങിയെന്നുമാണ്. ഈ ട്വീറ്റിനു മറുപടിയായി സ്റ്റാര്‍ വാഴ്സ് സീരീസ് നടന്‍ മാര്‍ക് ഹാമില്‍ പറഞ്ഞത് മൂന്നു ദിവസത്തിനിടയില്‍ തനിക്ക് 6,000 ഫോളോവേഴ്സിനെ നഷ്ടപ്പെട്ടു എന്നാണ്.
ട്വിറ്ററിലുള്ള വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി നീക്കംചെയ്യുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. എഴുത്തുകാരി ഗിനി ഹോഗനും ഫോളോവേഴ്സിനെ നഷ്ടപ്പെട്ടു തുടങ്ങി. ‘ഇത് മസ്‌ക് പണി തുടങ്ങിയതു കൊണ്ടാണോ, അതോ എന്റെ പ്രശ്‌നമാണോ’ എന്നായിരുന്നു ഗിനിയുടെ പ്രതികരണം. .
∙ അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ട്വിറ്റര്‍ ഭീഷണിയാകുമോ?
കേവലം രണ്ടാഴ്ച മാത്രമാണ് അമേരിക്കയിലെ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടവരുത്തുമോ എന്ന ഭീതിയാണ് പലരും പങ്കുവയ്ക്കുന്നത്.

∙ ട്വിറ്ററുമായി ബന്ധപ്പെട്ട് വ്യാജ വിഡിയോ
മസ്‌ക് ഏറ്റെടുത്ത ശേഷം തങ്ങളെ പുറത്താക്കി എന്നു പറഞ്ഞ് രണ്ട് പേര്‍ ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്കോ ഓഫിസിനു പുറത്ത് ‘പെട്ടീംകിടക്കേം’ എടുത്തു നില്‍ക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിലൊരാള്‍ പറഞ്ഞത് തന്റെ പേര് രാഹുല്‍ലിഗ്മ എന്നാണെന്നും താന്‍ ട്വിറ്ററിലെ സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ ആണ് എന്നുമായിരുന്നു. എന്നാല്‍, ആ പേരില്‍ ആരും ട്വിറ്ററില്‍ ജോലി ചെയ്യുന്നില്ലെന്ന് ദ് വേര്‍ജ് കണ്ടെത്തി. എന്നാല്‍, ട്വിറ്റര്‍ വ്യാജ പുറത്താക്കൽ വാർത്ത പ്രമുഖ മാധ്യമങ്ങള്‍ പോലും ഫാക്ട്-ചെക് നടത്താതെ പ്രസിദ്ധീക
English Summary: These are the leaked emails and chats that may have led to the sacking of Parag Agrawal and other top execs at Twitter