ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ട്രെയിനിൽ എത്രയെത്ര യാത്രകൾ പോയിട്ടുള്ളവരാണ് നമ്മൾ. എത്ര തവണ പോയാലും ആ ട്രെയിൻ ജനാലയ്ക്കരികിലേക്ക് ഓടിയെത്തുന്നവരാണ് നമ്മൾ. കാരണം ജനാലയിലൂടെ വെറുതെ പുറത്തേക്ക് നോക്കിയിരിക്കാൻ നമുക്കൊക്കെ വളരെ ഇഷ്ടമാണ്. എന്നാൽ അങ്ങനെ ജനാലയിലൂടെ നോക്കുമ്പോൾ അതിമനോഹരമായ കുറച്ച് കാഴ്ചകളാണ് കാണുന്നതെങ്കിലോ. എങ്കിൽ നിർബന്ധമായും ആ യാത്ര നടത്തിയിരിക്കണം.

അത്തരത്തിൽ മനോഹര ദൃശ്യങ്ങളുടെ വിരുന്ന് ഒരുക്കുന്ന ട്രെയിൻ യാത്രകളുടെ ഒരു പട്ടിക തന്നെ തന്റെ എക്സ് അക്കൗണ്ടിൽ കൂടി പുറത്തു വിട്ടിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിലുടനീളമുള്ള ഏറ്റവും മനോഹരമായ ചില ട്രെയിൻ യാത്രകൾ എന്ന തലക്കെട്ടോടെയാണ് അശ്വിനി വൈഷ്ണവ് മനോഹരമായ തീവണ്ടിയാത്രകൾ നെറ്റിസൺസിനു വേണ്ടി പങ്കുവച്ചത്. ചിത്രം ഉൾപ്പെടെ മന്ത്രി പങ്കുവച്ച ട്രെയിൻ യാത്രകളിൽ കേരളത്തിലെ കാപ്പിൽ പാലവും ഇടംപിടിച്ചു. കടലും കായലും ഒന്നിക്കുന്ന പ്രകൃതിയുടെ സൗന്ദര്യമാണ് കാപ്പില്‍ തീരത്തെ മനോഹരമാക്കുന്നത്. പൊഴിമുഖവും വിശാലമായ തീരവും നിശബ്ദ അന്തരീക്ഷവുമാണ് കാപ്പിലിന്റെ മനോഹാരിത വർധിപ്പിക്കുന്നത്.തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലാണ് കാപ്പില്‍ തീരം. അശ്വിനി വൈഷ്ണവ് പങ്കിട്ട മറ്റ് ചില ഇടങ്ങൾ ചുവടെ.

നമോ ഭാരത് റാപിഡ് റെയിൽ യാത്ര കച്ച്, ഗുജറാത്ത്

ഇന്ത്യൻ റെയിൽവേയുടെ ആദ്യ വന്ദേ ഭാരത് മെട്രോ അഥവാ നമോ ഭാരത് റാപ്പിഡ് റെയിൽ സെപ്തംബർ 16 നാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. വന്ദേ മെട്രോയുടെ പേര് നമോ ഭാരത് റാപിഡ് റെയിൽ ആയി ഔദ്യോഗികമായി റെയിൽവേ പുനഃനാമകരണം ചെയ്തിരുന്നു. ചെറിയ ദൂരങ്ങളിലേക്കുള്ള പ്രീമിയം ട്രാവൽ ആണ് ഈ യാത്ര നൽകുന്നത്. ഗുജറാത്തിലെ ഭുജിനും അഹമ്മദാബാദിനും ഇടയിലാണ് ആദ്യത്തെ വന്ദേ മെട്രോ സർവീസ് നടത്തുന്നത്. ഭുജിൽ നിന്ന് രാവിലെ 5.05ന് എടുക്കുന്ന ട്രെയിൻ രാവിലെ 10.50ന് അഹമ്മദാബാദിൽ എത്തും. അഹമ്മദാബാദിൽ നിന്ന് വൈകുന്നേരം 05.30ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.10 ന് ഭുജിൽ എത്തും. യാത്രയ്ക്കിടയിൽ അൻജാർ, ഗാന്ധിധം, ഭച്ചൗ, സമഖിയാലി, ഹൽവാദ്, ധ്രംഗധ്ര, വിരംഗം, ചന്ദലോദിയ, സബർമതി എന്നീ സ്റ്റേഷനുകളിൽ നിർത്തുന്നത് ആയിരിക്കും. നമോ ഭാരത് റാപിഡ് റെയിലിൽ വെള്ള മരുഭൂമിയിലൂടെയുള്ള യാത്രയും ഒരു പ്രത്യേക അനുഭവമാണ് നൽകുന്നത്. 

നീലഗിരി മലനിരകളിലെ തീവണ്ടി യാത്ര

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമിച്ചതാണ് നീലഗിരി മലനിരകളിലൂടെയുള്ള റെയിൽവേ. യുനെസ്കോയുടെ പൈതൃക കേന്ദ്രമായ ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന റെയിൽപാതകളിൽ ഒന്നാണ്. മേട്ടുപ്പാളയം മുതൽ ഉദഗമണ്ഡലം അഥവാ ഊട്ടി വരെയാണ് നീലഗിരി മൗണ്ടയിൻ റെയിൽവേയിലൂടെ സഞ്ചാരി പ്രേമികൾക്ക് യാത്ര ചെയ്യാൻ കഴിയുന്നത്. നിരവധി പാലങ്ങൾ, തുരങ്കങ്ങൾ, 250ലധികം വളവുകൾ എന്നിവയിലൂടെ കടന്നുപോകുന്ന ട്രെയിൻ യാത്രയിൽ മനോഹരമായ തേയിലത്തോട്ടങ്ങളും മലനിരകളും താഴ് വരകളും കാണാൻ കഴിയും. ഇന്ത്യൻ സിനിമകളിലും നീലഗിരി മലനിരകളിലെ ഈ റെയിൽപാത തിളങ്ങിയിട്ടുണ്ട്. 1998ൽ പുറത്തിറങ്ങിയ ദിൽസേ സിനിമയിലെ ചയ്യ ചയ്യ എന്ന ഗാനം ഷൂട്ട് ചെയ്തത് ഊട്ടി ടോയി ട്രയിനിൽ ആയിരുന്നു. നീലഗിരി മലനിരകളിലൂടെയുള്ള ടോയി ട്രെയിൻ യാത്ര ഒരു സഞ്ചാരിക്കും മറക്കാൻ കഴിയില്ല.

ജമ്മു കശ്മീരിലെ ബനിഹൽ - ബഡ്ഗാം ട്രെയിൻ യാത്ര

മഞ്ഞുപുതച്ചു കിടക്കുന്ന ഇടങ്ങളിലുടെ മനോഹരമായ ഒരു യാത്ര. അതാണ് ജമ്മു കശ്മീരിലെ ബനിഹലിൽ നിന്ന് ബഡ്ഗാമിലേക്കുള്ള യാത്ര. ബഡ്ഗം - ബനിഹൽ - ബഡ്ഗാം സ്പെഷ്യൽ ട്രയിനിലുള്ള വിസ്താഡോം കോച്ച് മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ കാഴ്ചയാണ് സഞ്ചാരികൾക്ക് നൽകുന്നത്. 31 സീറ്റാണ് വിസ്താഡോം കോച്ചിലുള്ളത്. 940 രൂപയാണ് 90 കിലോമീറ്റർ നീളുന്ന ഈ യാത്രയുടെ വിസ്താഡോം കോച്ചിന്റെ ടിക്കറ്റ് നിരക്ക്. ശ്രീനഗർ, അവന്തിപുര, അനന്ത് നാഗ്, ഖാസിഖുണ്ഡ് എന്നിവയാണ് ഈ യാത്രയ്ക്കിടയിലെ സ്റ്റോപ്പുകൾ. മഞ്ഞുകാലത്ത് ഈ റെയിൽപാതയിലൂടെയുള്ള യാത്ര അതിമനോഹരമായ അനുഭവമാണ് ഓരോ സഞ്ചാരികൾക്കും നൽകുന്നത്.

ഗോവയിലെ ദുധാസാഗർ വെള്ളച്ചാട്ടം കണ്ടൊരു യാത്ര

അതിമനോഹരമായ ഒരു യാത്രയാണ് ഗോവയിലെ ദുധാസാഗർ വെള്ളച്ചാട്ടത്തിന് മുന്നിലൂടെയുള്ള ട്രെയിൻ യാത്ര. മഴക്കാലത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലമായാണ് ദുധാസാഗർ വെള്ളച്ചാട്ടത്തെ ഇന്ത്യൻ റെയിൽവേ കണക്കാക്കുന്നത്. കർണാടകയുടെയും ഗോവയുടെയും അതിർത്തിയിലാണ് ദുധാസാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പച്ചപ്പും പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ താൽപര്യമുള്ള സഞ്ചാരികൾക്ക് ഈ വെള്ളച്ചാട്ടം കണ്ടുകൊണ്ടുള്ള ട്രെയിൻ യാത്ര വളരെ ഇഷ്ടപ്പെടും. 

കൽക - ഷിംല ട്രെയിൻ

ബ്രിട്ടിഷുകാർ ഇന്ത്യയിൽ അവശേഷിപ്പിച്ചു പോയ അത്ഭുതങ്ങളിൽ ഒന്നാണ് കൽക - ഷിംല ട്രെയിൻ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ കൽക്ക - ഷിംല ട്രെയിൻ ഇടം പിടിച്ചിട്ടുണ്ട്. ഹരിയാനയിലെ കൽകയിൽ നിന്ന് ഹിമാചൽ പ്രദേശിലെ ഷിംല വരെ നീളുന്ന ഈ റെയിൽപാതയുടെ നീളം 96 കിലോമീറ്റർ ആണ്. 1898ൽ കൽക - ഷിംല പാതയിലെ പണി ആരംഭിക്കുകയും 1903ന് റെയിൽ ഗതാഗതം ആരംഭിക്കുകയും ചെയ്തു. ചെറിയ റെയിൽപാത ആയതിനാൽ ടോയ് ട്രെയിനുകളാണ് ഈ പാതയിലൂടെ ഓടുന്നത്.

English Summary:

Some of the most scenic Rail Journeys across India.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com