ADVERTISEMENT

ശ്രീരാമപട്ടാഭിഷേകത്തിനുശേഷം ശ്രീരാമൻ എല്ലാവർക്കും ധാരാളം ഉപഹാരങ്ങൾ നൽകി. തന്റെ വംശമായ ഇക്ഷ്വാകു വംശത്തിന്റെ കുലദൈവം രംഗനാഥനാണ്. ശ്രീരാമൻ വിഭീഷണന് സമ്മാനമായി നൽകിയത് തന്റെ കുലദൈവമായ, വീട്ടിൽ പൂജചെയ്‌തുകൊണ്ടിരുന്ന ആ ശ്രീരംഗനാഥനെതന്നെയാണ്. എന്നാൽ ഇന്നത്തെ ശ്രീരംഗനാഥ വിഗ്രഹം എത്രമാത്രം വലുതാണെന്ന് നമുക്കറിയാം. അപ്പോൾ ഒരു ഗൃഹത്തിൽ പൂജ  ചെയ്തുകൊണ്ടിരിക്കുന്ന കുലദൈവത്തിന്റെ വിഗ്രഹം എങ്ങനെയാണ് ഇത്രമാത്രം വലുതാവുന്നത്. സാധാരണ കുലദൈവങ്ങളെയെല്ലാം വീട്ടിൽ ഒരു പാത്രത്തിനുള്ളിലാണ് സൂക്ഷിക്കുക. ശ്രീരാമൻ പൂജ ചെയ്തുകൊണ്ടിരുന്നത് ഒരു ചെറിയ വിഗ്രഹം തന്നെയാണ്. ഇന്നും അത് പ്രത്യേക പാത്രത്തിലാക്കി ഗർഭഗൃഹത്തിനുള്ളിൽ തന്നെയുണ്ട്. പിന്നീട് ഉണ്ടാക്കിയതാണ് ശ്രീരംഗനാഥന്റെ ഇന്ന് കാണുന്ന വലിയ രൂപം. കുലദൈവത്തെ പ്രതിഷ്ഠിച്ചതിനു ശേഷമാണ് ഇത്രയും വലിയ ഒരു വിഗ്രഹം നിർമിക്കപ്പെട്ടിരിക്കുന്നത്. വലിയ വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത് ശിലകൊണ്ടല്ല. കാത്സ്യം, ചുണ്ണാമ്പ്, പഞ്ചസാര എല്ലാം ചേർത്ത ഒരു മിശ്രിതം കൊണ്ടാണ് ഈ വിഗ്രഹം ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഗ്രഹം സംരക്ഷിക്കുന്നതിനായി ഇടക്കിടക്ക് എണ്ണ കൊണ്ട് അഭിഷേകം ചെയ്യാറുണ്ട്.  

 

ശ്രീരംഗനാഥൻ വസിക്കുന്ന സ്ഥലമായതുകൊണ്ടാണ് കാവേരി തീരത്തിലുള്ള ശ്രീരംഗത്തിന് ആ പേര് വന്നത്. വിഭീഷണന് സമ്മാനമായിക്കൊടുത്ത വിഗ്രഹം എങ്ങനെയാണ് ശ്രീരംഗത്ത് എത്തിയത്, എങ്ങനെയാണ് ശ്രീരംഗനാഥൻ വിഭീഷണന്റെ കൂടെ ലങ്കയിലേക്ക് പോകാതെ ഇവിടെ താമസമാക്കിയത് എന്നുള്ളത് നമുക്കൊന്ന് നോക്കാം. ‌ശ്രീരാമൻ നൽകിയ ആ വിഗ്രഹം വിഭീഷണൻ വളരെ ബഹുമാനത്തോടുകൂടി ഏറ്റുവാങ്ങി അതുമായി  പുഷ്പകവിമാനത്തിൽ ലങ്കയിലേക്ക് തിരിച്ചു. പോകുന്നവഴിക്കാണ്‌ കാവേരി തീരത്തുള്ള ഈ ഒരു  സ്ഥലത്തെത്തിയത്. ഒരു ദ്വീപ് പോലെയുള്ള സ്ഥലമാണ്. ഈ സ്ഥലം കണ്ടപ്പോൾ രംഗനാഥന് വളരെയധികം ഇഷ്ടമായി. മാത്രമല്ല തനിക്ക് ഇവിടെ വസിച്ചാൽമതിയെന്നും തോന്നി. കാവേരീ തീരത്തെത്തിയപ്പോൾ  സന്ധ്യാവന്ദനം ചെയ്യാനുള്ള സമയമായി. അതുകൊണ്ട് വിഭീഷണൻ പുഷ്പകവിമാനം താഴെയിറക്കി. കൈയ്യിലുള്ള രംഗനാഥനെ ലങ്ക എത്തുന്നതുവരെ താഴെവയ്ക്കരുത് എന്ന് ശ്രീരാമൻ വിഭീഷണനോട് പറഞ്ഞിരുന്നു. അതുകൊണ്ട്  സന്ധ്യാവന്ദനം ചെയ്യുന്നതുവരെ രംഗനാഥനെ കൈയിൽ പിടിക്കാൻ സാധിക്കുന്ന ആരെങ്കിലും ഉണ്ടോ എന്നു നോക്കിയപ്പോഴാണ് അത്യാവശ്യം നല്ല വണ്ണമുള്ള ഒരു കുട്ടി അതിലേ നടന്നു പോകുന്നതുകണ്ടത്. വേഗം ആ കുട്ടിയെ വിളിച്ച് ഈ ഒരു പാത്രം കുറച്ചുസമയം പിടിക്കാമോ എന്ന് ചോദിച്ചു. ഞാൻ ഒന്ന് സന്ധ്യാവന്ദനം ചെയ്തിട്ട് തിരികെവരാം എന്നു പറഞ്ഞു. ആ കുട്ടി സമ്മതിച്ചു. 

 

വിഭീഷണൻ സന്ധ്യാവന്ദനത്തിനായി പോയി. എന്നാൽ കുട്ടി പാത്രം കൊണ്ട് ഒറ്റയോട്ടം വച്ചുകൊടുത്തു. ഇത് കണ്ട വിഭീഷണൻ ആ കുട്ടിയുടെ പുറകേ ഓടി. ഓടി ഓടി അവസാനം ആ കുട്ടി തന്റെ മുന്നിൽക്കണ്ട വലിയകുന്നിലേക്ക് കയറാൻ തുടങ്ങി. വിഭീഷണനും പുറകേ ഓടി ആ മല കയറാൻ തുടങ്ങി. കുന്നിന്റെ മുകളിലെത്തിയപ്പോൾ വിഭീഷണൻ കുട്ടിയെ കയറിപ്പിടിച്ചു. മാത്രമല്ല ആ കുട്ടിയുടെ തലയ്ക്ക് ഒരു കൊട്ടും കൊടുത്തു. അപ്പോഴേക്കും ആ കുട്ടി ഗണപതിഭഗവാന്റെ രൂപമെടുത്തു. ഭഗവാൻ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു . ഇത് ശ്രീരംഗനാഥന്റെ ആഗ്രഹപ്രകാരമാണ്. അദ്ദേഹത്തിന് ഇവിടെ വസിക്കാനാണ് താൽപ്പര്യം. അതുകൊണ്ട് അദ്ദേഹമാണ് എന്നെ പറഞ്ഞയച്ചത് എന്നു പറഞ്ഞു. അതോടുകൂടി വിഭീഷണൻ ശ്രീരംഗനാഥന്റെ ആഗ്രഹം നിവർത്തിച്ചുകൊടുക്കാനായി അദ്ദേഹം ഇവിടെത്തന്നെ  വസിച്ചുകൊള്ളട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ ഓടിക്കയറിയ ഗണപതിഭഗവാനാണ്  തിരുച്ചിറപ്പള്ളിയിൽ ഉച്ചിപ്പിള്ളയാർ കോവിലിൽ ഉള്ളത്. 

 

സാധാരണ സുബ്രഹ്മണ്യ ക്ഷേത്രങ്ങളാണ് പർവതങ്ങളുടെയും കുന്നുകളുടെയും മുകളിലുള്ളത്. വളരെ ചുരുക്കം ഗണപതിക്ഷേത്രങ്ങൾ മാത്രമാണ്  ഇങ്ങനെ ഉയരത്തിലുള്ളത്. ഇന്നും അവിടെ ആ കുന്നിന്റെ മുകളിൽ ഗണപതിവിഗ്രഹമുണ്ട്. വിഭീഷണൻ ശക്തിയായി ഇടിച്ചതിന്റെ കുഴി ആ ഗണപതി വിഗ്രഹത്തിന്റെ ശിരസ്സിൽ ഇന്നും നമുക്ക് കാണാൻ സാധിക്കും. ഇന്ന് പറയുന്ന പേര് മലക്കോട്ട എന്നാണ്. ഈ മലക്കോട്ടയ്ക്ക് പ്രദക്ഷിണം വയ്ക്കുന്നത് വളരെ വിശേഷമാണ്. ഒരു 20 മിനിട്ട് ഉണ്ടെങ്കിൽ നമുക്ക് ഈ മലക്കോട്ടയ്ക്ക് പ്രദക്ഷിണം വയ്ക്കാൻ സാധിക്കും. സജ്ജനങ്ങൾക്ക് അത് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മല ഇതാണ് എന്നാണ് അബ്ദുൾകലാം അഭിപ്രായപ്പെട്ടത്. കാരണം അദ്ദേഹം തിരുച്ചിറപ്പള്ളിയിലാണ് പഠിച്ചത്. ത്രേതായുഗത്തിൽ നടന്നതായതുകൊണ്ട് അദ്ദേഹം പറയുന്നത് ഈ മലയ്ക്ക് 3.5 മില്ല്യൺ വർഷമാണ് പഴക്കമുള്ളത് എന്നാണ് .ഹിമാലയത്തിനു പോലും ഒരു മില്ല്യൺ വർഷത്തിന്റെ പഴക്കമേയുള്ളൂ.

 

Content Highlights: Ramayana Vicharam | Ramayana Parayana | Ramayana Masam | Saritha Iyer | Day 30 | Manorama Astrology | Astrology News

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com