ഹെലികോപ്റ്റർ പ്രസവമുറിയായി; 34 ആഴ്ച മാത്രം വളർച്ചയെത്തിയ കുഞ്ഞിന് ജന്മം

Mail This Article
കൊച്ചി∙ അടിയന്തര ചികിത്സയ്ക്കായി ലക്ഷദ്വീപിലെ അഗത്തിയിൽ നിന്ന് ആകാശമാർഗം കൊണ്ടു വന്ന ഗർഭിണിക്കു ഹെലികോപ്റ്റർ പ്രസവമുറിയായി. അഗത്തി സ്വദേശിനിയാണു 34 ആഴ്ച മാത്രം വളർച്ചയെത്തിയ കുഞ്ഞിന് ആകാശത്തു ജന്മം നൽകിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച ഇവരെ ആരോഗ്യപ്രവർത്തകർ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണു യുവതിയുമായി ഹെലികോപ്റ്റർ അഗത്തിയിൽ നിന്നു പുറപ്പെട്ടത്. പ്രസവ ലക്ഷണങ്ങൾ കണ്ടതോടെയാണു കൊച്ചിയിലേക്കു കൊണ്ടുവരാൻ തീരുമാനിച്ചതെന്നതിനാൽ മെഡിക്കൽ സംഘവും ഹെലികോപ്റ്ററിൽ ഒപ്പമുണ്ടായിരുന്നു. ഇതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം ഉറപ്പാക്കാനായി.