ദേശീയപാതയിലൂടെ കാറിൽ രാസലഹരി കടത്ത്: 3 പേർ പിടിയിൽ

Mail This Article
അങ്കമാലി ∙ ദേശീയപാതയിലൂടെ കാറിൽ കടത്തുകയായിരുന്ന 20 ഗ്രാം രാസലഹരിയുമായി മൂന്നു പേരെ പൊലീസ് പിടികൂടി. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര വയൽത്തറ സ്വാതി കൃഷ്ണ (29), കാരാട്ടുപള്ളിക്കര പഴവേലിക്കകത്ത് ഐശ്വര്യൻ ദിനേശൻ (28), മാവുംകുടി വിഷ്ണു ചന്ദ്രൻ എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പൊലീസും ചേർന്ന് കരയാംപറമ്പിൽ നിന്നു പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു മൂവരും പിടിയിലായത്.
ബെംഗളൂരുവിൽ നിന്നു കാറിൽ പ്രത്യേക അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു രാസലഹരി. രാസലഹരി കടത്തിയ കേസിൽ സ്വാതി കൃഷ്ണ നേരത്തെ ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ നിന്നു രാസ ലഹരി വാങ്ങുന്നവരെക്കുറിച്ചും അന്വേഷിക്കുന്നു. ഡിവൈഎസ്പിമാരായ ടി.ആർ. രാജേഷ്, ഉമേഷ് കുമാർ, ഉദ്യോഗസ്ഥരായ കെ. പ്രദീപ് കുമാർ, അജിത്ത്, ബൈജുക്കുട്ടൻ, എം.ആർ. മിഥുൻ, അജിത തിലകൻ, എബി സുരേന്ദ്രൻ, ഡാൻസാഫ് ടീം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.