കാറ്റിലും മഴയിലും വ്യാപക നാശം; വീടുകൾ തകർന്നു

Mail This Article
ചെറുതോണി∙ വേനൽ മഴയിലും കാറ്റിലും ജില്ലാ ആസ്ഥാന മേഖലയിൽ വ്യാപക നാശനഷ്ടം. ഇന്നലെയും ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയ്ക്കൊപ്പം എത്തിയ കാറ്റും മിന്നലുമാണ് നാശം വിതച്ചത്. മിന്നലേറ്റും മരം ഒടിഞ്ഞ് വീണും ശക്തമായ കാറ്റിലും വീടുകൾ തകർന്നു. വാഴത്തോപ്പ് കേശമുനി എള്ളിൽ ജയ്സന്റെ കുലച്ച ഏത്തവാഴ തോട്ടം കാറ്റിൽ നിലം പൊത്തി. നൂറ് വാഴകൾ കുലച്ചതിൽ എൺപതിലധികവും കാറ്റിൽ ഒടിഞ്ഞു വീണു. ഭൂമിയാംകുളം ഒലിമൂട്ടിൽ ഏലിയാമ്മയുടെ വീടും വീട്ടുപകരണങ്ങളും ഇടിമിന്നലിൽ തകർന്നു.

വാഴത്തോപ്പ് മംഗലം കവല പുത്തൻപുരയിൽ സിബി പ്രഭാകരന്റെ വീടിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല. മംഗലം കവല കോടായിൽ ഷൈനി പരമേശ്വരന്റെ വീടിന്റെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് കാറ്റിൽ പറന്നു പോയി. വിവിധ സ്ഥലങ്ങളിൽ കൃഷികൾ നശിച്ചു. മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുത ബന്ധം തകരാറിലായി.

വീടിന്റെ മുകളിലേക്ക് വീണത് 4 മരങ്ങൾ
വാഴത്തോപ്പ് പഞ്ചായത്ത് ആറാം വാർഡ് മുല്ലക്കാനത്ത് മനയത്ത് എം.ആർ.സുരേഷിന്റെ വീടിനു മുകളിലേക്ക് 4 മരങ്ങളാണ് ഒടിഞ്ഞുവീണത്. പൊരിയത്ത് ജോസിന്റെ സ്ഥലത്തെ വൻമരങ്ങളാണ് വീടിനു മുകളിലേക്ക് വീണത്. ഞാവൽ, മാവ്, തെങ്ങ് എന്നിവയാണ് കാറ്റിൽ ഒടിഞ്ഞ് വീണത്. സുരേഷ് 18 വർഷം മുൻപ് കെട്ടിടത്തിനു മുകളിൽനിന്നു വീണ് തളർന്ന് കിടപ്പിലാണ്. സമീപവാസിയുടെ കൃഷിയിടത്തിലെ അപകട ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ടു സുരേഷ് വാഴത്തോപ്പ് പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.

തുടർന്ന് 2022 നവംബർ മാസം പഞ്ചായത്ത് സെക്രട്ടറി പത്തു ദിവസത്തിനകം ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്നും അല്ലാത്ത പക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു ഉത്തരവാദിയായിരിക്കുമെന്നും അറിയിച്ച് അയൽവാസിക്ക് നോട്ടിസും നൽകിയിരുന്നു.എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും മരം മുറിച്ചുമാറ്റാൻ ഇദ്ദേഹം തയാറായില്ല. ഇന്നലെ കാറ്റിൽ ഒടിഞ്ഞുവീണ മരങ്ങൾക്ക് പുറമേ വലിയ തേക്കും മുരിക്കുമെല്ലാം ഇനിയും ഭീഷണിയായി നിൽപുണ്ടെന്നു വീട്ടുകാർ പറഞ്ഞു. കോൺക്രീറ്റ് മേൽക്കൂര ആയതിനാൽ സുരേഷിന്റെ വീടിനു കാര്യമായ നാശനഷ്ടമുണ്ടായില്ല. അതേസമയം ടെറസിലെ ജലസംഭരണിയും വാർക്കയിൽ പതിച്ചിരുന്ന മേച്ചിൽ ഓടുമെല്ലാം തകർന്നിട്ടുണ്ട്. ഇടുക്കി അഗ്നിരക്ഷാസേനയും വാഴത്തോപ്പ് കൃഷി ഓഫിസറും സ്ഥലത്തെത്തി.