ADVERTISEMENT

വണ്ടൂർ∙ തിരുവാലി നടുവത്ത് ശാന്തിനഗർ സ്വദേശിയായ വിദ്യാർഥി (23) മരിച്ചതു നിപ്പ ബാധിച്ചാണെന്നു ഞായറാഴ്ച സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് റൂട്ട് മാപ്പ് പുറത്തിറക്കി. 175 പേരുടെ സമ്പർക്കപ്പട്ടിക തയാറാക്കി. ഇവരിൽ പനി ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 2 മെഡിക്കൽ കോളജുകളിലായി ഐസലേഷനിലാക്കിയ 13 പേരുടെ സ്രവം പരിശോധനയ്ക്കെടുത്തു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലായി 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു കർശന നിയന്ത്രണമേർപ്പെടുത്തി. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 6 വാർഡുകളിലെ 2060 വീടുകളിൽ ഇന്നലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സർവേ നടത്തി. 49 പേർക്കു പനി കണ്ടെത്തി. ഇതിൽ ഒരാൾ മാത്രമാണു സമ്പർക്കപ്പട്ടികയിലുള്ളത്. 

പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞ 9നാണു മരിച്ചത്. മസ്തിഷ്കജ്വരം പെട്ടെന്ന് മൂർഛിച്ചുള്ള മരണമായിരുന്നതിനാൽ നിപ്പ സംശയിച്ച് സ്രവം ശേഖരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽനിന്നു ശനിയാഴ്ച പുറത്തുവന്ന ഫലം പോസിറ്റീവ് ആയിരുന്നു. പിന്നാലെയാണു പുണെ വൈറോളജി ലാബിൽ നിന്നു നിപ്പ സ്ഥിരീകരിച്ച ഫലം തിരുവോണനാളിൽ പുറത്തുവന്നത്. ഇതോടെയാണ് നിയന്ത്രണങ്ങളും കർശനമാക്കിയത്.  

ബെംഗളൂരുവിൽ എംഎസ്‌സി സൈക്കോളജി വിദ്യാർഥിയായ യുവാവ് മൂന്നാഴ്ച മുൻപാണു നാട്ടിലെത്തിയത്. 4നു ലക്ഷണങ്ങൾ തുടങ്ങി. 6നു രാവിലെ ആദ്യം നടുവത്തെ സ്വകാര്യ ക്ലിനിക്കിലാണു ചികിത്സ തേടിയത്. പിന്നീടു വണ്ടൂരിലെ വിവിധ സ്ഥാപനങ്ങളിലും ചികിത്സ തേടിയെങ്കിലും 7നു വീട്ടിൽവച്ച് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടു. അന്നു വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായെങ്കിലും രോഗം മൂർഛിച്ചതോടെയാണ് പിറ്റേന്നാണ് ഉച്ചയോടെയാണ് പെരിന്തൽമണ്ണ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. തൊട്ടടുത്ത ദിവസമായിരുന്നു മരണം.

സമ്പർക്കപ്പട്ടികയിൽ 74 ആരോഗ്യ പ്രവർത്തകർ
∙ നിപ്പ ബാധിച്ച മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിലെ 74 പേർ ആരോഗ്യപ്രവർത്തകർ. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ആകെ 126 പേരും ദ്വീതിയ സമ്പർക്കപ്പട്ടികയിൽ 49 പേരുമാണുള്ളത്. പ്രാഥമിക പട്ടികയിലെ 104 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. ഐസലേഷനിൽ ചികിത്സയിലുള്ളവരിൽ 10 പേർ മഞ്ചേരി മെഡിക്കൽ കോളജിലും 3 പേർ പെരിന്തൽണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളജിലുമാണ്. ഇവരിൽനിന്നു ശേഖരിച്ച സ്രവം പരിശോധിക്കുന്നതു മഞ്ചേരി മെഡിക്കൽ കോളജിലെ വൈറോളജി ലാബിലാണ്.

നിരീക്ഷണ വാർഡ് തുറന്നു
മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണ വാർഡ് തുറന്നു. നടുവത്ത് സ്വദേശിയുമായി സമ്പർക്കമുണ്ടായെന്നു കരുതുന്ന 10 പേർ ഇവിടെ നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഒരാൾക്ക് ആണു പനിയുള്ളത്. ഞായർ ഏഴും ഇന്നലെ മൂന്നും പേരെയാണു നിരീക്ഷണത്തിലാക്കിയത്.  മരിച്ചയാളുമായി അടുത്ത സമ്പർക്കമുള്ളവരാണ് ഇവരെന്ന് അധികൃതർ പറഞ്ഞു. ആശുപത്രിയിലെ പേ വാർഡിലാണു നിരീക്ഷണ വാർഡ് സജ്ജമാക്കിയത്. 

ഡീലക്‌സ് ഉൾപ്പെടെയുള്ള മുറികളാണ് ഐസലേഷൻ വാർഡ് ആക്കി മാറ്റിയത്. 30 മുറികളാണ് ഇത്തരത്തിൽ ക്രമീകരിച്ചത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റു വാർഡുകളിലേക്കു മാറ്റുകയോ വീട്ടിലേക്കു വിടുകയോ ചെയ്തു. നിപ്പ ഐസിയു ഒരുക്കി. രോഗ സംശയമുള്ളവരും മറ്റു രോഗികളുമായി സമ്പർക്കം ഉണ്ടാകുന്നതു തടയാനും മാസ്ക് നിർബന്ധമാക്കാനും തീരുമാനിച്ചു.   ആശുപത്രിയിൽ അനാവശ്യ സന്ദർശനം ഒഴിവാക്കാൻ നിർദേശം നൽകി.

മന്ത്രിയുടെ നേതൃത്വത്തിൽ2 നേരം അവലോകനയോഗം
പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിനായി മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ രാവിലെയും വൈകിട്ടും ഓൺലൈൻ അവലോകന യോഗം ചേരുന്നുണ്ട്.  ഫീൽഡ് തലത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നു. മരിച്ച യുവാവിന്റെ വീടിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ 66 ടീമുകളായാണു ഫീൽഡ് സർവേ തുടങ്ങിയത്.   മമ്പാട് പഞ്ചായത്തിൽ 10, വണ്ടൂരിൽ 10, തിരുവാലിയിൽ 29 പേർക്കാണ് പനി കണ്ടെത്തിയത്. ഇതിൽ മമ്പാട് കണ്ടെത്തിയ ആൾ മാത്രമാണു സമ്പർക്കപ്പട്ടികയിലുള്ളത്.

നിപ്പ ബാധിച്ച് മരിച്ച നടുവത്ത് ശാന്തിനഗർ സ്വദേശിയുടെ റൂട്ട് മാപ്പ്
സെപ്റ്റംബർ 4
വീട് ലക്ഷണങ്ങൾ തുടങ്ങി

സെപ്റ്റംബർ 5
വീട്

സെപ്റ്റംബർ 6
വീട്– സ്വന്തം കാറിൽ – ഫാസിൽ ക്ലിനിക് (രാവിലെ 11.30–12.00)
തിരിച്ച് – സ്വന്തം കാറിൽ – വീട്
വീട്– സ്വന്തം കാറിൽ – കാളികാവ് ബേബി പാരമ്പര്യ വൈദ്യശാല (വൈകിട്ട് 7.30– 7.45)
വണ്ടൂർ ജെഎംസി ക്ലിനിക് (രാത്രി 8.18– 10.30)
തിരിച്ച് – സ്വന്തം കാറിൽ – വീട്

സെപ്റ്റംബർ 7
വീട്– ഓട്ടോയിൽ – നിലമ്പൂർ പൊലീസ് സ്റ്റേഷൻ (രാവിലെ 9.20–9.30)
തിരിച്ച് – ഓട്ടോയിൽ – വീട്
വീട് – സ്വന്തം കാറിൽ – വണ്ടൂർ നിംസ് എമർജൻസി വിഭാഗം ( വൈകിട്ട് 7.45–8.24)
നിംസ് ഐസിയു (രാത്രി 8.25– സെപ്റ്റംബർ 8 ഉച്ചയ്ക്ക് 1 മണി)

സെപ്റ്റംബർ 8
(നിംസ് ഐസിയുവിൽ നിന്ന് )– ആംബുലൻസിൽ പെരിന്തൽമണ്ണ 
എംഇഎസ് മെഡിക്കൽ കോളജ് (ഉച്ചയ്ക്ക് 1.25)
എംഇഎസ് എമർജൻസി വിഭാഗം(ഉച്ചയ്ക്കു ശേഷം 2.06 – വൈകിട്ട് 3.55)എംആർഐ മുറി  (വൈകിട്ട് 3.59– 6.00)എംഐസിയു യൂണിറ്റ് 1 (വൈകിട്ട് 6.10–സെപ്റ്റംബർ 9 പുലർച്ചെ 12.50)

സെപ്റ്റംബർ 9
ഐംഐസിയു യൂണിറ്റ് 2(പുലർച്ചെ 1 മണി– രാവിലെ 8.46)

നിയന്ത്രണങ്ങൾ ഇങ്ങനെ
∙കണ്ടെയ്ൻമെന്റ് സോണിൽ
1. പൊതുജനം കൂട്ടംകൂടരുത്
2. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ. (പാൽ, പത്രം, പച്ചക്കറി എന്നിവ രാവിലെ 6 മുതൽ). മെഡിക്കൽ സ്റ്റോറുകൾക്കു നിയന്ത്രണം ബാധകമല്ല.
3. സിനിമാ തിയറ്ററുകൾ പ്രവർത്തിപ്പിക്കരുത്
4. സ്കൂൾ, കോളജ്, മദ്രസ, അങ്കണവാടി, ട്യൂഷൻ സെന്ററുകൾ എന്നിവ പ്രവർത്തിപ്പിക്കരുത്.

∙ജില്ലയിൽ പൊതുവായി
1. കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കുക
2.പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റു കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിക്കണം. 
3. സ്കൂളുകളിലും പ്രവൃത്തിസമയങ്ങളിൽ മാസ്ക് നിർബന്ധം. 
4. കല്യാണം/മരണം/മറ്റ് ആഘോഷങ്ങൾ എന്നിവയിലും കൂടിച്ചേരലുകൾ പരമാവധി കുറയ്ക്കുക, സാമൂഹിക അകലം പാലിക്കുക. 
5. പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കുക.
6. പക്ഷികൾ, വവ്വാലുകൾ, മറ്റു ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽനിന്നു താഴെ വീണതോ ആയ പഴങ്ങൾ കഴിക്കരുത്. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക. 
7. പനി, ഛർദി, മറ്റു ശാരീരിക അസ്വസ്ഥതകൾ എന്നിവയുണ്ടാകുന്ന പക്ഷം 

മെഡിക്കൽ പ്രാക്ടീഷനറുടെ ഉപദേശം തേടുക. ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483-2732050 നമ്പറിൽ അറിയിക്കുക. 

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ ഐസലേഷൻ വാർഡ് തുറന്നു
ഗവ. മെഡിക്കൽ കോളജിൽ വീണ്ടും നിപ്പ ഐസലേഷൻ വാർഡ് തുറന്നു. കെഎച്ച്ആർഡബ്ല്യുഎസ് പേ വാർഡ് കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഐസലേഷൻ വാർഡ് ഒരുക്കിയത്.നിപ്പ ലക്ഷണങ്ങളോടെ അത്യാഹിത വിഭാഗം, ഒപി എന്നിവിടങ്ങളി‍ൽ വരുന്നവരെ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കും. 

ഇവരുടെ സ്രവ സാംപിൾ മെഡിക്കൽ കോളജ് മൈക്രോ ബയോളജി വിഭാഗത്തിലെ വൈറോളജി ലാബിൽ പരിശോധന നടത്തും. നിപ്പ ബാധയുണ്ടെങ്കിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്ന തരത്തിലാണു ക്രമീകരണം. വീണ്ടും നിപ്പ സ്ഥിരീകരിച്ചതിനാ‌ൽ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com