ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ലോക്ഡൗണിൽ വലഞ്ഞ നഗരത്തിനു കരുതലിന്റെ കരം നീട്ടുന്നുണ്ടു മലയാളികൾ. ഭക്ഷണമായി, അരിയും അവശ്യവസ്തുക്കളുമായി, താമസ സൗകര്യങ്ങളായി. ഒരു വിളിക്കപ്പുറം ഇവരുണ്ടെന്നതാണു നഗരത്തിലെ  സാധാരണക്കാരായ ഒട്ടേറെപ്പേരുടെ ആശ്വാസം.  രോഗത്തിന്റെ  ആശ‌ങ്ക‌കൾ  മറന്ന്, ‘സോഷ്യൽ ഡിസ്റ്റൻസിങ്ങി’ന്റെ ചട്ടങ്ങൾ പാലിച്ച്  ഇവർ നൽകുന്ന സേവനങ്ങൾ അധികാരികളുടെയും  അഭിനന്ദനം  സ്വന്തമാക്കുന്നു. 

വിശപ്പകറ്റാൻ പ്രചോദന

ലോക്ഡൗൺ കാലത്താണു നഗരത്തിന് തങ്ങളെ ഏറ്റവും ആവശ്യമായതെന്ന തിരിച്ചറിവിലാണു  ഗുരുഗ്രാം സിറോ മലങ്കര രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗമായ പ്രചോദനയുടെ ഇടപെടൽ. ഭക്ഷണവും  അവശ്യവസ്തുക്കളുടെ  കിറ്റുമെല്ലാം  ഇവർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നു. മുൻപു പ്രചോദനയുടെ നേതൃത്വത്തിൽ നടന്നിരുന്ന ഉച്ചഭക്ഷണ വിതരണം ഇപ്പോഴും നടക്കുന്നു. നേരത്തെ ഉച്ചഭക്ഷണ പൊതികൾ വീടുകളിൽ നിന്നു സമാഹരിക്കുക ആയിരുന്നെങ്കിൽ  ഇ‌പ്പോൾ നേബ്സരായിലെ രൂപതാ സ്ഥാനത്തും  ജസോലയിലെ ശാന്തി ആശ്രമത്തിലും  ക‌മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചാണു  പ്രവർത്തനം.

ദിവസേന അഞ്ഞൂറിലേറെ ഉച്ചഭക്ഷണ പൊതികളാണ് ഇവർ തയാറാക്കുന്നത്. റോഡിലും മേൽപാലങ്ങൾക്കു കീഴിലും മാനസരോവർ പാർക്കിലെ ചേരികളിലുമെല്ലാം  ഇവർ ഉച്ചഭക്ഷണം എത്തിക്കുന്നു. ഗുരുഗ്രാം രൂപതാധ്യക്ഷൻ ജേക്കബ് മാർ  ബർണബാസിന്റെ നേതൃത്വത്തിൽ വൈദികരും സന്യസ്തരുമെല്ലാം  ഭക്ഷണമുണ്ടാക്കാൻ സജീ‌വമായുണ്ട്. ഇതിനു പുറമേയാണ് അവശ്യവസ്തുക്കൾ ഉൾപ്പെടുന്ന കിറ്റുകളുടെ വിതരണം. പ്ര‌തിദിനം 70–80 കി‌റ്റുകളാണു പല സ്ഥലങ്ങളിലായി എത്തിക്കുന്നത്. ദിവസ വേതനക്കാർക്കും  അഗതി മന്ദിരങ്ങളിലുമെല്ലാം ഭക്ഷ്യവസ്തുക്കളുടെ ക്ഷാമമുണ്ട്.

ഇവിടെയെല്ലാം ഇവരെ‌ത്തുന്നു. 10 കില‌‌ോ അരി, 10 കിലോ ആട്ട, 2 കിലോ പഞ്ചസാര, പയർ വർഗങ്ങൾ, എണ്ണ, മസാല എ‌ന്നിവയെല്ലാം അടങ്ങുന്ന ഏകദേശം 1300 രൂപയോളം വിലയുള്ള കിറ്റുകളാണു കൈമാറുന്നത്. രോഗ വ്യാ‌പനത്തിന്റെയും മറ്റും ആശങ്കകളുള്ളതിനാൽ എല്ലാ മുൻകരുതലുകളും എടുത്താണു ഇതെല്ലാം ച‌െയ്യു‌ന്നത്. ഭക്ഷണ വിതരണത്തിനായി പോകുമ്പോഴും കയ്യുറയും മാസ്കുമെല്ലാം ധരിച്ചാണ് സഞ്ചാരം. രോഗ പ്രതിരോധത്തിൽ  ഭാഗമാകുന്നതിനൊപ്പം പാവപ്പെട്ടവർക്ക് കൈത്താങ്ങാകുകയുമാണ് ഇവർ. വീട്ടിലിരിക്കുമ്പോഴും സമൂഹത്തെക്കുറിച്ചു ചിന്തയുള്ള പല‌രും നൽകുന്ന സഹായത്തോടെയാണ്  ഇവരുടെ ഇടപെടലുകൾ. 

കിറ്റുകളുമായി കെയർ ആൻഡ് ഷെയർ

കെയർ ആൻഡ് ഷെയർ വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നോയിഡയിലെ വിവിധ സ്ഥല‌‌ങ്ങളിലായി ഇരുന്നൂറോളം കിറ്റുകളാണ് ഇതുവരെ കൈമാറിയത്. സാമൂഹിക പ്രവർത്തകയായ മോളി വർഗീസ്, ടി.ഒ. തോമസ്, സോനു സുഹൈൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവ‌ർത്തനങ്ങൾക്കു പൊലീസിന്റെ സഹായവുമുണ്ട്. 5 കിലോ അരി, ആട്ട, പരിപ്പ്, മസാല, എണ്ണ എന്നിവ ഉൾപ്പെടുന്ന കിറ്റ് നോയിഡ സെക്ടർ 63, 71,

9 എന്നിവിടങ്ങളിലെ ചേരികളിലും മറ്റുമാണ് എത്തിച്ചത്. ജസ്റ്റിസ് കുര്യൻ ജോസഫിന്റെയും മറ്റും നേതൃത്വത്തിലുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് കൂട്ടായ്മയാണു 125 കിറ്റുക‌ൾ ഇവർക്കു കൈ‌‌മാറിയത്. നല്ല മനസ്സുള്ള പലരും കൂടുതൽ കിറ്റുകൾ കൈമാറുകയായിരുന്നു. ഇതെല്ലാമാണു വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നത്. ചൈൽഡ് ലൈൻ സംഘടനയുടെ വാഹനത്തിലെത്തി പൊലീസിന്റെ സഹായത്തോടെ തിരക്കും മറ്റും ഒഴിവാക്കിയാണു വിത‌രണം. വരും ദിവസങ്ങളിലും കൂടുതൽ കി‌‌റ്റ് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവർ. 

നല്ലമനസ്സുമായി മലയാളി അസോ.

നിർധനരായ കുടുംബങ്ങൾക്കു അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ എത്തിക്കാൻ ഡൽഹ‌ി മലയാളി അസോസിയേഷനും ഇടപെടൽ നടത്തുന്നുണ്ട്. ഒരു കുടുംബത്തിനു താൽക്കാലിക ‌ആ‌ശ്വാസമെന്ന നിലയിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ ഡിഎംഎയുടെ ഒരു  കുട‌ുംബം ലഭ്യമാക്കുകയാണു ലക്ഷ്യം. ഡൽഹി മലയാളികളുടെ കൂട്ടായ്മയിൽ ഇതിനുള്ള നടപടികൾ പൂർ‌ത്തിയാക്കുമെന്നു പ്രസിഡന്റ് കെ. രഘുനാഥ്, സെക്രട്ടറി സി. ചന്ദ്രൻ എന്നിവർ വ്യക്തമാക്കി. 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com