ആയിഷയ്ക്ക് സ്നേഹപൂർവം, ജസിൻഡ ആർഡേൺ; പാലക്കാട്ടെ വീട്ടമ്മയ്ക്ക് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മറുപടി

Mail This Article
പട്ടാമ്പി ∙ ന്യൂസീലൻഡ് പ്രധാനമന്ത്രിയുടെ കത്തു കിട്ടിയതിന്റെ സന്തോഷത്തിലാണു പട്ടാമ്പി കൊടലൂർ കൊട്ടാരത്തിൽ ആയിഷ. ന്യൂസീലൻഡ് പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ ജസിൻഡ ആർഡേൺ ആണു സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ആയിഷയുടെ അഭിപ്രായത്തോടു യോജിപ്പും പിന്തുണയുമറിയിച്ചു കത്തയച്ചത്. ‘സ്ത്രീ ശാക്തീകരണം’ വിഷയമാക്കി ആയിഷ ഇമെയിലിൽ അയച്ച കത്തു ന്യൂസീലൻഡ് പ്രധാനമന്ത്രി സ്വീകരിക്കുകയും മറുപടി അയയ്ക്കുകയും ചെയ്തതോടെ കൊടലൂർ ഗ്രാമത്തിന്റെ അഭിമാനമായിരിക്കയാണ് ഇംഗ്ലിഷ് ബിരുദാനന്തര ബിരുദം നേടാൻ ശ്രമിക്കുന്ന 26 വയസ്സുകാരി വീട്ടമ്മ.
ആയിഷയുടെ ഇമെയിൽ സന്ദേശത്തിന് സ്വന്തം കയ്യൊപ്പോടു കൂടി ന്യൂസീലൻഡ് പ്രധാനമന്ത്രി നൽകിയ മറുപടി: പ്രിയ ആയിഷ, നിങ്ങളുടെ ഇമെയിലിനു വളരെയധികം നന്ദി. നിങ്ങളുടെ ദയവുള്ള വാക്കുകൾ വായിക്കുമ്പോൾ എനിക്ക് വളരെ വിനയം തോന്നി. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശക്തമായ നടപടി സ്വയം സ്നേഹിക്കുകയാണെന്നും നിങ്ങൾ പറയുന്നതുപോലെ ‘അവൾക്കു കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാത്തവർക്കിടയിൽ തിളങ്ങുക’ എന്നതാണെന്നും നിങ്ങൾ വിശ്വസിക്കുന്നതു ശരിയാണ്.
എന്നാൽ, നിങ്ങൾക്കു ചെയ്യാൻ കഴിയുന്നത് അവഗണിക്കാൻ പഠിക്കുക എന്നതാണ്. എന്തും ചെയ്യുക. ഒരു ‘സാധാരണ സ്ത്രീ’ എന്നൊരു കാര്യമുണ്ടെന്നു ഞാൻ കരുതുന്നില്ല. എനിക്ക് എഴുതിയതിനു വീണ്ടും നന്ദി, ആയിഷ. വിശ്വസ്തതയോടെ, ജസിൻഡ ആർഡേൺ. കൊടലൂർ കൊട്ടാരത്തിൽ ഷെമീറിന്റെ ഭാര്യയാണ് ആയിഷ. മുഹമ്മദ് സ്വാലിഹ്, ഫാത്തിമ സയ, മറിയം നൈല എന്നിവർ മക്കളാണ്.