മേൽക്കൂര കാറ്റിൽ പറന്നു , വൃക്ഷങ്ങള്‍ കടപുഴകി, വ്യാപക കൃഷിനാശവും ; വീശിയടിച്ചകൊടുങ്കാറ്റിൽ വൻനാശനഷ്ടം: ചിത്രങ്ങള്‍

Mail This Article
ഏനാത്ത് ∙ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്കും കൃഷിക്കും നാശം. വൈദ്യുതിത്തൂണുകള്‍ക്കും ലൈനുകള്‍ക്കും മുകളില്‍ വൃക്ഷങ്ങള്‍ കടപുഴകി വീണതിനെത്തുര്‍ന്ന് വിവിധ പ്രദേശങ്ങള്‍ ഇരുട്ടിലായി. ഇന്നലെ വൈകിട്ട് നാലോടെ വീശിയ കാറ്റിലാണ് നാശനഷ്ടം. അംബേദ്കർ ജംക്‌ഷനിൽ അംബിയിലഴികത്ത് മത്തായി സക്കറിയയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പൂർണമായി ഇളകി നിലംപതിച്ചു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇളങ്ങമംഗലം ഭാഗത്ത് മരം വീണ് വൈദ്യുതിത്തൂണ്‍ തകര്‍ന്നു. പ്രദേശം ഇരുട്ടിലായി. ഇവിടെ വൃക്ഷങ്ങൾ കടപുഴകിവീണ് വീടുകൾക്കു നാശം നേരിടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഇളങ്ങമംഗലം തുണ്ടത്തിൽ വിനോദിന്റെ കൃഷിയിടത്തിലെ കുടം വരാറായ 100 ഏത്തവാഴ ഒടിഞ്ഞുവീണു. കരിപ്പാൽ ഏലായിൽ കർഷകനായ കാഞ്ഞിരവിള തെക്കേതിൽ സി.വി.ചെറിയാന്റെ വാഴക്കൃഷി പൂർണമായി നശിച്ചു. ഏറത്ത് പഞ്ചായത്തിലെ മുരുകൻ കുന്നിൽ 5 വീടുകളുടെ മേൽക്കൂരയ്ക്ക് ഭാഗികമായി നാശം നേരിട്ടു.

പന്തളം തെക്കേക്കര ∙ കാറ്റിലും മഴയിലും പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും മാമുട് മനു ഭവനം സുമ മോനച്ചന്റെ വീട് പൂർണമായും തകർന്നു. വീടിന്റെ മേൽക്കൂരയാണ് പൂർണമായും തകർന്നത്. മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചു. പാടശേഖരങ്ങളിൽ വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പടുക്കോട്ടുക്കൽ ഗ്രേസ് ഭവൻ ഫ്രാങ്ക്‌ലിന്റെ ഏത്തവാഴക്കൃഷി പൂർണമായും നശിച്ചു. ഒട്ടേറെ സ്ഥലങ്ങളിൽ മരം കടപുഴകി വീണ് വൈദ്യുതി വിതരണവും തകരാറിലായിട്ടുണ്ട്.

അടൂർ ∙ വേനൽമഴയ്ക്കൊപ്പം ഇന്നലെ വൈകിട്ട് വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ അടൂരിൽ വൻനാശനഷ്ടം. മരങ്ങൾ പിഴുതും ഒടിഞ്ഞും വീണ് ഒട്ടേറെ വീടുകൾ നശിച്ചു. കൃഷിനാശവുമുണ്ട്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കാറ്റ് ശക്തമായത്. ഏറത്ത് വില്ലേജിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ചൂരക്കോട്ട് കളത്തട്ടു ജംക്‌ഷനു സമീപം ആഞ്ഞിലി മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് ബൈക്ക് യാത്രികൻ മരിച്ചു. അടൂർ നഗരത്തിലും ഏഴംകുളം പഞ്ചായത്തിലും നാശമുണ്ടായി.

റോഡുകളിലേക്ക് മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ടായി. പോസ്റ്റുകൾ ഒടിഞ്ഞതിനാൽ വൈദ്യുതിയും നിലച്ചു. ഏറത്ത് പഞ്ചായത്തിൽ ഇരുപതോളം വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. വൻതോതിൽ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ചൂരക്കോട് ചാത്തന്നൂപ്പുഴ അമ്പിളി ഭവനിൽ ശാന്തമ്മയുടെ വീടിനു മുകളിലേക്ക് 3 മരങ്ങൾ വീണ് മേൽക്കൂര തകർന്നു. വെള്ളാരംകുന്ന് കിണറുവിളയിൽ വിനോദ് ഭവനിൽ വിജയന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലിയും പുളിയും പ്ലാവും വീണ് നാശം നേരിട്ടു. ഇവിടത്തെ ബൈക്കും തകർന്നു.
വെള്ളാരംകുന്ന് കീരിക്കൽ പുത്തൻ വീട്ടിൽ അലക്സാണ്ടർ, ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് പാലവിള വീട്ടിൽ ലൈലാ ബീവി, ആരാമം വീട്ടിൽ മോഹനൻപിള്ള, ഷിബു മൻസിലിൽ ബഷീർ, പന്നിവിഴ ചെറുവല്ലൂർ വീട്ടിൽ ശിവൻകുട്ടി, മൂന്നാളം അരുൺ നിവാസിൽ അരുൺ എന്നിവരുടെ വീടുകൾക്കും മരം വീണ് ഭാഗികമായി കേടുപാടുകളുണ്ടായി. വെള്ളക്കുളങ്ങര കിടങ്ങിൽ സത്യന്റെ വീടിന്റെ മതിലും ഗേറ്റും മരം വീണ് തകർന്നു. ആനന്ദപള്ളി തറയിൽ യശോധരന്റെ പശു ഫാം ആൽ മരം വീണ് പൂർണമായും തകർന്നു. ഏറത്ത് പഞ്ചായത്തിൽ ചൂരക്കോട്ട് മരം വീണ് മരിച്ച മനുവിന്റെ വീടും മരംവീണ് നാശനഷ്ടമുണ്ടായ വീടുകളും ആർഡിഒ എ. തുളസീധരൻപിള്ള, തഹസിൽദാർ പി.ഐ.മുംതാസ്, ദുരന്തനിവാരണം ഡപ്യൂട്ടി തഹസിൽദാർ എസ്. സജീവ്, വില്ലേജ് ഓഫിസർ സി. വസന്തകുമാരി എന്നിവർ സന്ദർശിച്ചു.
അടൂർ വൺവേ റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. പാർഥസാരഥി ജംക്‌ഷനു സമീപത്തായി വാകമരം ഒടിഞ്ഞു വീണ് 2 ബൈക്കുകൾക്ക് നാശം നേരിട്ടു. അടൂർ നഗരസഭാ ഓഫിസിനു സമീപത്തായി മാവ് വീണ് കെബിസി എൻജിനീയേഴ്സ് ഓഫിസ് കെട്ടിടത്തിന് തകരാറുകൾ സംഭവിച്ചു. വൺവേ റോഡ് തുടങ്ങുന്ന ഭാഗത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ആംബുലൻസിന്റെ മുകളിലേക്ക് വീണെങ്കിലും അപകടമുണ്ടായില്ല. അടൂർ–ഭരണിക്കാവ് റോഡിൽ മണക്കാലായിലും ഏൻജിനീയറിങ് കോളിന്റെ സമീപത്തും റോഡരികിൽ നിന്നിരുന്ന മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും യൂത്ത്കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്നാണ് മരങ്ങൾ വെട്ടിമാറ്റിയത്.
പിറന്നാൾ സമ്മാനവുമായി അച്ഛൻ വരില്ല; കീർത്തിയുടെ കാത്തിരിപ്പ് വിഫലം
ചൂരക്കോട് ∙ പിറന്നാൾ സമ്മാനം കാത്തിരുന്ന കീർത്തി അറിഞ്ഞില്ല ഇനി അച്ഛൻ തിരികെ വരില്ലെന്ന്. മൂത്തമകൾ കീർത്തിയുടെ 8 ാം പിറന്നാൾ ദിനമായ ഇന്നലെയാണ് മനു മോഹൻ മരണപ്പെട്ടത്. ബാങ്കിൽ പോകാനായാണ് മനുമോഹൻ വീട്ടിൽനിന്ന് ഇറങ്ങിയത്. എല്ലാ വർഷവും മകളുടെ പിറന്നാൾ ചെറിയ രീതിയിലെങ്കിലും ആഘോഷിക്കാറുണ്ടായിരുന്ന മനു ഇത്തവണയും അതിനു മുടക്കം വരുത്തില്ലെന്നാണ് കീർത്തിയും വീട്ടുകാരും പ്രതീക്ഷിച്ചിരുന്നത്.
ഇത്തവണയും മകൾക്ക് പിറന്നാൾ സമ്മാനം നൽകാമെന്ന് മനു ഉറപ്പ് നൽകിയിരുന്നു. ബാങ്കിൽപോയി വരുന്നവഴി അച്ഛൻ തനിക്കുള്ള സമ്മാനവുമായി വരുമെന്നാണ് കീർത്തി കാത്തിരുന്നത്. എന്നാൽ അത് ഒരിക്കലും തിരിച്ചുവരാത്ത യാത്രയാണെന്ന് അവൾ ഒരിക്കലും കരുതിയില്ല. അതിനാൽതന്നെ ആ സമ്മാനപ്പൊതി ഇനിയൊരിക്കലും കിട്ടില്ലെന്ന് ആ കുരുന്നിന് ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല.