അതിരുകളില്ലാതെ പ്രതിഷേധ ഭൂപടം

Mail This Article
തിരുവനന്തപുരം∙ മുകളിൽ കുങ്കുമം, നടുക്ക് വെള്ള, താഴെ പച്ച നിറത്തിലുള്ള തൊപ്പികളണിഞ്ഞ് ദേശീയപതാകയേന്തി പുത്തരിക്കണ്ടം മൈതാനത്ത് യുഡിഎഫ് പ്രവർത്തകർ ഇന്ത്യൻ ഭൂപടത്തിന്റെ രൂപത്തിൽ അണിനിരന്നപ്പോൾ പിറന്നത് വേറിട്ട ചരിത്രം. പൗരത്വനിയമത്തിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ആയിരക്കണക്കിന് പ്രവർത്തകർ ഇന്നലെ വൈകിട്ട് മൈതാനത്ത് അണിനിരന്നത്. ഭീമൻ ഇന്ത്യൻ ഭൂപടം ഉച്ചയ്ക്കു തന്നെ മൈതാനത്ത് വരച്ചിട്ടിരുന്നു. ഓരോ പ്രദേശത്തു നിന്നെത്തിയവർക്ക് നിൽക്കാൻ പ്രത്യേക സ്ഥലം നിശ്ചയിച്ചിരുന്നു. ഭൂപടത്തിന്റെ ഒത്തനടുവിൽ അശോകചക്രവും രൂപപ്പെടുത്തി. ആ ഭാഗത്തു നിൽക്കുന്നവർക്ക് നീല തൊപ്പികളും നൽകി.
നാലിന് യുഡിഎഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് പതാക ഉയർത്തി. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയത് 4.46ന്. കെപിസിസി ജനറൽ സെക്രട്ടറി പാലോട് രവി സ്റ്റേജിൽ നിന്ന് തുടർച്ചയായി നിർദേശങ്ങൾ നൽകിക്കൊണ്ടേയിരുന്നു. പ്രവർത്തകർക്കു പുറമേ സാമൂഹിക, സാംസ്‌കാരിക, മത, സാമുദായിക പ്രസ്ഥാനങ്ങളിലെ പ്രതിനിധികളും അണിചേർന്നു. 4.50ന് ആദ്യ ട്രയൽ. ഭൂപടത്തിനു പുറത്തു നിൽക്കുന്നവർ മാറാൻ നിർദേശം. വേദിയിൽ വൺ..ടൂ..ത്രീ പറഞ്ഞപ്പോൾ പ്രവർത്തകർ കൊടികൾ ഉയർത്തി വീശി. 5.05ന് രണ്ടാമത്തെ ട്രയൽ. 5.15 ന് യുഡിഎഫ് ജില്ലാ കൺവീനർ ബീമാപ്പള്ളി റഷീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൃത്യം 5.17ന് എല്ലാവരും പതാക ഒന്നിച്ചുയർത്തി ജയ് ഹിന്ദ് എന്ന് മൂന്നുവട്ടം വിളിച്ചതോടെ ചടങ്ങ് അവസാനിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്തു. എംപിമാരായ ശശി തരൂർ, കെ.മുരളീധരൻ, അടൂർ പ്രകാശ്, എംഎൽഎമാരായ വി.ഡി സതീശൻ,വി.എസ് ശിവകുമാർ, അനൂപ് ജേക്കബ്, പി.ഉബൈദുല്ല, എം.വിൻസെന്റ്, കെ.എസ് ശബരീനാഥൻ, കെപിസിസി വൈസ് പ്രസിഡന്റുമാരായ മൺവിള രാധാകൃഷ്ണൻ,
ശരത്ചന്ദ്രപ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, പാലോട് രവി, മണക്കാട് സുരേഷ്, പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സി.പി ജോൺ, വർക്കല കഹാർ, റാം മോഹൻ, ബാബു ദിവാകരൻ, എം.എ വാഹിദ്, കൊട്ടാരക്കര പൊന്നച്ചൻ, എം.പി സാജു, എം.ആർ മനോജ്,വി.എസ് മനോജ്കുമാർ തുടങ്ങിയവർ മനുഷ്യ ഭൂപടത്തിൽ അണിനിരന്നു.
ഇന്നു ഞാൻ,നാളെ നീ....

"പൗരത്വനിയമം രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം സൃഷ്ടിക്കുന്നു. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനാണ് പൗരത്വ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. തങ്ങളെ ബാധിക്കില്ലെന്നു പറഞ്ഞ് ഈ നിയമത്തിനെതിരെ നിശബ്ദരായിരിക്കുന്നവർക്കെതിരെയും നിയമനിർമാണങ്ങൾ ഭാവിയിൽ ഉണ്ടാകാം. ഇന്ന് ഞാൻ നാളെ നീ എന്ന രീതിയിൽ എല്ലാവരും വേട്ടയാടപ്പെടും." - എ.കെ.ആന്റണി.