ADVERTISEMENT

പാറശാല∙ അതിർത്തിക്ക് ഇപ്പുറം റോഡ്ഷോയും പര്യടനവുമായി സ്ഥാനാർഥികൾ കളം നിറഞ്ഞിട്ടും കളിയിക്കാവിളക്കപ്പുറത്തെ തമിഴ്നാട് മേഖലയിലെ തിരഞ്ഞെടുപ്പു ചിത്രം ഇനിയും വ്യക്തമായിട്ടില്ല. പ്രാദേശിക പാർട്ടികൾ നിറഞ്ഞാടുന്ന തമിഴകത്ത് വിജയ പ്രതീക്ഷയുള്ള സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള അന്വേഷണം ആണ് പ്രഖ്യാപനം വൈകാൻ കാരണം. കന്യാകുമാരി മണ്ഡലത്തിൽ കോൺ‍ഗ്രസ് സിറ്റിങ് എംപി വിജയവസന്തിനു തന്നെ സാധ്യത ഉണ്ടെങ്കിലും മുഖ്യ എതിരാളിയായ ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ വിളവങ്കോട് എംഎൽഎ ആയിരുന്ന വിജയധരണി അടക്കം മുൻനിര നേതാക്കളുടെ പേരുകൾ മണ്ഡലത്തിൽ ഉയർന്നിട്ടുണ്ട്. 

മൂന്നു തവണ വിളവങ്കോടിൽ വിജയക്കെ‍ാടി ഉയർത്തിയ വിജയധരണി മറുപക്ഷത്ത് ചേക്കേറിയത് ക്ഷീണം സൃഷ്ടിച്ചെങ്കിലും ലോക്സഭാ പരിധിയിൽ പെടുന്ന ആറു നിയോജക മണ്ഡലങ്ങളിൽ മൂന്ന് സ്ഥലങ്ങളിലെ ശക്തമായ വേരോട്ടം കോൺഗ്രസിനു ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ വിജയ് വസന്ത് 1.37 ലക്ഷം വോട്ട് ഭൂരിപക്ഷം നേടി. പത്‌മനാഭപുരം, വിളവങ്കോട്, തിരുവട്ടാർ, കിള്ളിയൂർ, കുളച്ചൽ, കന്യാകുമാരി അടങ്ങുന്ന കന്യാകുമാരി ലോക്സഭാ സീറ്റിൽ ഡിഎംകെ, എഐഡിഎംകെ, ബിജെപി പാർട്ടികൾക്ക് ഒരു സീറ്റും കോൺഗ്രസിനു മൂന്നു സീറ്റും നിലവിലുണ്ട്. എഐഎഡിഎംകെ എൻഡിഎയിൽ നിന്ന് പുറത്തു പോയതോടെ ഇക്കുറി കന്യാകുമാരിയിൽ മുൻ നിരയിലെ മൂന്നു പാർട്ടികൾക്ക് സ്ഥാനാർഥി ഉണ്ടാകും. ഇന്ന് വൈകിട്ട് കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ബിജെപിയുടെ പെ‍ാതു സമ്മേളനത്തിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തും എന്നാണ് സൂചനകൾ. 

തിരുവനന്തപുരം മണ്ഡലത്തിൽ സീറ്റ് പ്രഖ്യാപനത്തിനു പിന്നാലെ തന്നെ മൂന്നു സ്ഥാനാർഥികളും അതിർത്തി മേഖലയിൽ ഒരു വട്ടം പര്യടനം പൂർത്തിയാക്കി കഴിഞ്ഞു. ചുവരെഴുത്തും പോസ്റ്റർ പതിക്കലും പുരോഗമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് എത്തിയതോടെ പല പഞ്ചായത്തുകളിലും പ്രാദേശിക പ്രശ്നങ്ങൾ വീണ്ടും സജീവമായി. പെ‍ാഴിയൂരിലെ മത്സ്യബന്ധന ഹാർബർ പ്രഖ്യാപനം ഇടതു മുന്നണിക്ക് മേൽക്കൈ സൃഷ്ടിക്കുമ്പോൾ നാലു വർഷമായി കെ‍ാല്ലങ്കോട് മുതൽ ശക്തമായ തീരശോഷണം പരിഹരിക്കാൻ നടപടി വൈകുന്നത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. അടുത്തിടെ സ്ഥലം സന്ദർശിച്ച എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.

അതിർത്തി മേഖലയിൽ പെടുന്ന അമ്പൂരി, വെള്ളറട, കുന്നുത്തുകാൽ, പാറശാല, കാരോട്, കുളത്തൂർ എന്നീ ആറു പ‍ഞ്ചായത്തുകളിൽ നാലിടത്ത് കോൺഗ്രസും രണ്ട് സ്ഥലങ്ങളിൽ എൽഡിഎഫും ആണ് പഞ്ചായത്ത് ഭരണം. കാരോട് പഞ്ചായത്തിൽ സിപിഎം സഹായത്തോടെ അടുത്തിടെ കോൺഗ്രസ് വിമതർ ഭരണം പിടിച്ചിരുന്നു. ഒൻപത് പഞ്ചായത്തുകൾ ഉൾപ്പെടുന്ന പാറശാല മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 69924, എൽഡിഎഫ് 47942, എൻഡിഎ–42887 വോട്ടുകൾ വീതം സ്ഥാനാർഥികൾ‍ നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com