അമ്പലനടയിൽ യന്തിരൻ ആന; പെരുങ്കടവിള ക്ഷേത്രത്തിൽ യന്ത്ര ആനയെ നടയ്ക്കിരുത്തി

Mail This Article
നെയ്യാറ്റിൻകര ∙ പെരുങ്കടവിള ബാലഭദ്രകാളി ക്ഷേത്രത്തിൽ ‘യന്ത്ര ആന’ യുടെ നടയ്ക്കിരുത്തൽ ചടങ്ങ് നടി പാർവതി നായർ നിർവഹിച്ചു. ഒട്ടേറെ പേർ കൗതുകത്തോടെ യന്തിരനെ കാണാനെത്തി.‘പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് ഇന്ത്യ’യുടെ സഹകരണത്തോടെ ആക്‌ഷൻ ഫോർ എലിഫന്റ്സ് ആണ് യന്ത്ര ആനയെ ക്ഷേത്രത്തിനു നൽകിയത്.
‘ദേവീ ദാസൻ’ എന്നു പേരു നൽകിയ ആനയ്ക്ക് 3 മീറ്റർ ഉയരവും 800 കിലോഗ്രാം ഭാരവുമുണ്ട്. മെറ്റൽ, ഫൈബർ, റബർ എന്നിവ ഉപയോഗിച്ചാണ് നിർമാണം. യന്തിരൻ ആനയുടെ കണ്ണുകളും കാതുകളും വാലും തുമ്പിക്കൈയും 4 മോട്ടറുകളുടെ സഹായത്തോടെ ചലിക്കും. വെള്ളം ചീറ്റാനും, 4 പേരെ വരെ പുറത്തിരുത്താനും കഴിയും. ചാലക്കുടി സ്വദേശിയും ഫോർ ഹാർഡ്സ് ക്രിയേഷൻസിലെ പ്രശാന്ത്, പ്രകാശൻ, കെ.എം.ജിനേഷ്, സാന്റോ ജോസ് എന്നിവരാണ് ശിൽപികൾ.
നടയ്ക്കിരുത്തൽ ചടങ്ങിൽ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് ഇന്ത്യ ഡയറക്ടർ ഓഫ് അഡ്വക്കസി ഖുഷ്ബു ഗുപ്ത, ലീഡ് എമർജൻസി റെസ്പോൺസ് ശ്രീക്കുട്ടി രാജെ, വൈസ് പ്രസിഡന്റ് ഓഫ് സെലിബ്രിറ്റി ഡിപ്പാർട്മെന്റ് സച്ചിൻ ബംഗേര, ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ.വെങ്കിടാചലം, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ബി.ആദർശ്, പൂർവ മേഖല ഉത്സവ സമിതി പ്രസിഡന്റ് കൃഷ്ണശേഖർ തുടങ്ങിയവർ നേതൃത്വം നൽകി.