കാലിനു ഗുരുതര പരുക്ക്, നിർണായക മൽസരത്തിനു സൗദി ക്യാപ്റ്റൻ ഇല്ല

Mail This Article
ജിദ്ദ ∙ സൗദി അറേബ്യയുടെ നായകൻ സൽമാൻ അൽ ഫറജിന് ലോകകപ്പ് ഫുട്ബോളിലെ നിർണായക മൽസരത്തിൽ കളിക്കാൻ സാധിക്കില്ല. പരുക്കിനെ തുടർന്നു ചികിത്സ ആവശ്യമുള്ളതിനാൽ വരുന്ന മത്സരങ്ങളിൽ നിന്നു വിട്ടുനിൽക്കും. മെഡിക്കൽ പരിശോധനയിൽ അദ്ദേഹത്തിന്റെ കാലിന്റെ എല്ലിന് പരുക്കേറ്റതായി കണ്ടെത്തിയിരുന്നു.
അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ആദ്യത്തെയും ചരിത്രപരവുമായ ലോകകപ്പ് മത്സരത്തിനിടെയാണ് അൽ ഫറജിനു ഗുരുതരമായി പരുക്കേറ്റത്. സൗദി അറേബ്യ ഗ്രൂപ്പ് സിയിലെ അടുത്ത മത്സരത്തിൽ മെക്സിക്കോയെയാണ് നേരിടുന്നത്. ഈ മത്സരത്തിൽ വിജയിച്ചാൽ ടീമിന് പ്രീ ക്വാർട്ടറിലേക്ക് കടക്കാം. എന്നാൽ മത്സരത്തിന് മുന്നോടിയായി നായകൻ ടീമിൽ നിന്ന് പുറത്തായത് തിരിച്ചടിയായിട്ടുണ്ട്. പോളണ്ടിനെതിരെയുള്ള മത്സരത്തിൽ അൽ ഫറജിന്റെ അഭാവം ബ്രസീൽ ടീമിനു നെയ്മറിന്റെയും സെനഗലിൽ നിന്ന് സാദിയോ മാനെയുടെയും അഭാവത്തിന് തുല്യമാണെന്ന് സൗദി പരിശീലകൻ പറഞ്ഞിരുന്നു.
നാലു പോയിന്റുമായി ഗ്രൂപ്പ് സിയിൽ മുന്നിലുള്ള പോളണ്ടിനു പിന്നിൽ അർജന്റീനയ്ക്കൊപ്പം മൂന്നു പോയിന്റാണ് സൗദി ടീമിനുള്ളത്. ഒരു പോയിന്റുമായി മെക്സിക്കോ നാലാം സ്ഥാനത്താണ്. ആദ്യ മൽസരത്തിൽ അർജന്റീനയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കു തോൽപ്പിച്ച സൗദി, രണ്ടാം മൽസരത്തിൽ പോളണ്ടിനോടു മറുപടിയില്ലാത്ത രണ്ടു ഗോളിനു തോറ്റിരുന്നു.
English Summary: Injured Saudi Arabia captain Salman Al-Faraj is out of the World Cup