ADVERTISEMENT

അജ്മാൻ ∙ സമൂഹമാധ്യമത്തിൽ ഖത്തറിലെ മലയാളി യുവതിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയ യുഎഇയിലെ പ്രവാസി മലയാളികളെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തതായി പരാതിക്കാരി കൊല്ലം സ്വദേശി ഫാത്തിമ അറിയിച്ചു. പരാതി കൊടുക്കാനായി യുവതി ഖത്തറിൽ നിന്ന് അജ്മാനിലെത്തിയിരുന്നു. സമൂഹമാധ്യമത്തിൽ സൽമാൻ ഫൈസി എന്ന വ്യാജ അക്കൗണ്ടുള്ള കാസർകോട് കാഞ്ഞങ്ങാട് മുട്ടുന്തല സ്വദേശി അബ്ദുൽ നാസർ മുഹമ്മദ് കുഞ്ഞി, സ്റ്റീഫൻ1989 എന്ന വ്യാജപേരിൽ അക്കൗണ്ടുള്ള തിരുവനന്തപുരം സ്വദേശി നിയാസ് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായതെന്ന് ഫാത്തിമ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

ടിക് ടോക്കിലടക്കമുള്ള സമൂഹമാധ്യമത്തിൽ സജീവമായ തന്നെ എട്ട് മാസത്തോളമായി  അബ്ദുൽ നാസർ മുഹമ്മദ് കുഞ്ഞിയും നിയാസ് ഇബ്രാഹിമും വ്യാജ ഫോട്ടോയും വീഡിയോയും കമന്റും പോസ്റ്റ് ചെയ്ത് മാനസികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഫാത്തിമ പരാതിപ്പെട്ടു. ഫാത്തിമയുടെയും ഭർത്താവിന്റെയും സഹോദരന്റെ ഒരു വയസുള്ള കുട്ടിയടക്കം കുടുംബാംഗങ്ങളുടെയും പടം പ്രതികൾ ഇരുവരും അവരുടെ സമൂഹമാധ്യമ അക്കൗണ്ടിൽ മോശമായ പരാമർശത്തോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും ബ്ലോക്ക് ചെയ്തപ്പോൾ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയും മറ്റു പലരുടെ അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്തു മാനസികമായി പീഡിപ്പിച്ചു. പണമാവശ്യപ്പെട്ട് നിരന്തരം വിഡിയോ കോൾ ചെയ്യുകയും ചീത്ത വാക്കുകൾ ഉപയോഗിച്ച് ശല്യപ്പെടുത്തുകയും ചെയ്തു. അശ്ലീല സൈറ്റുകളിൽ 100 ദിർഹം, കോൾ മീ എന്ന അടിക്കുറിപ്പോടെ തന്റെ ഫോൺ നമ്പർ സഹിതം ഫോട്ടോ പോസ്റ്റു ചെയ്തതായും ഇത് തന്നെ വളരെയധികം അപകീർത്തിപ്പെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്തതായും ഫാത്തിമ പരാതിയിൽ പറഞ്ഞു. ഇതുമൂലം നാട്ടിൽ പോകാനോ  മറ്റോ സാധിച്ചില്ല. മാത്രമല്ല, കുടുംബത്തിനിടയിൽ അപമാനിതയാകുകയും ചെയ്തു.

ഫാത്തിമ ദുബായിൽ മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുന്നു. ചിത്രം: മനോരമ
ഫാത്തിമ ദുബായിൽ മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുന്നു. ചിത്രം: മനോരമ

∙ പണം ആവശ്യപ്പെട്ടു; അയച്ചുകൊടുത്തിട്ടും ശല്യപ്പെടുത്തൽ തുടർന്നു
സമൂഹമാധ്യമത്തിൽ വിവിധ ഉൽപന്നങ്ങളുടെ പ്രമോഷൻ നടത്താറുള്ള ഫാത്തിമയുടെ ലൈവ് വീഡിയോകൾക്ക് താഴെ രണ്ടുപേരും വന്ന് മോശം കമന്റിടാൻ തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തത്സമയ പരിപാടിയിൽ രണ്ടുപേരെയും 'മ്യൂട്ട'ടിച്ചു എന്നതാണ് പ്രകോപനമുണ്ടാക്കിയതെന്ന് ഇരുവരും പിന്നീട് സമ്മതിച്ചിരുന്നു. ഇതിന് ശേഷം പ്രശ്നം രൂക്ഷമാകുകയും സൈബർ ബുള്ളിങ് ആരംഭിക്കുകയും ചെയ്തു.

അധിക്ഷേപവും അപമാനിക്കലും തുടർന്നപ്പോൾ ഫാത്തിമ അബ്ദുൽ നാസറിന്റെ കാഞ്ഞങ്ങാട്ട് മുട്ടുന്തലയിലെ വീട്ടിൽ ചെല്ലുകയും കുടുംബത്തോട് സംസാരിക്കുകയും ചെയ്തെങ്കിലും അവരോടും ഇത്തരത്തില്‍ മോശമായാണ് പെരുമാറുന്നത് എന്നതിനാൽ അവർ നിസ്സഹായരാണെന്നും ഫാത്തിമ പറഞ്ഞു. പക്ഷേ, തുടർന്നും അപമാനം തുടരുകയാണുണ്ടായത്. എങ്കിലും തനിക്ക് 2,000 ദിർഹം തന്നാൽ ഉപദ്രവിക്കില്ലെന്നും പിന്തിരിയാമെന്നും ആവശ്യപ്പെട്ടതനുസരിച്ച് പണം അയച്ചുകൊടുത്തിട്ടും വിട്ടില്ലെന്നും ഫാത്തിമ പരാതിപ്പെട്ടു. വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ മോശം കമന്റ്സ് വരികയും അങ്ങനെ ചെയ്യരുതെന്ന് അഭ്യർഥിച്ചപ്പോൾ വീണ്ടും പണം ആവശ്യപ്പെടുകയുമാണുണ്ടായത്.

ഫാത്തിമ ദുബായിൽ മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുന്നു. ചിത്രം: മനോരമ
ഫാത്തിമ ദുബായിൽ മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുന്നു. ചിത്രം: മനോരമ

∙ 'കിങ് കോബ്ര'യുടെ കടിയേറ്റ് മറ്റു പലരും
തന്നെപ്പോലെ മറ്റു പല സ്ത്രീകളെയും ഇവർ മാനസികമായി പീഡിപ്പിക്കുന്നുണ്ടെങ്കിലും ആരും ഭയന്നിട്ട് പരാതിപ്പെടാൻ മുന്നോട്ട് വരുന്നില്ലെന്നും അവർക്ക് വേണ്ടി കൂടിയാണ് താൻ വൻതുക ചെലവഴിച്ച് ഖത്തറിൽനിന്ന് യുഎഇയിൽ വന്നതെന്നും ഫാത്തിമ പറഞ്ഞു. യുഎഇ സർക്കാരിലും നിയമത്തിലും വലിയ വിശ്വാസമാണുള്ളത്. ഖത്തറിൽ കേസ് കൊടുക്കാതെ ഇവിടെ വരാനും കാരണം ഇതുതന്നെ. ഫാത്തിമയെ കൂടാതെ മറ്റു പല സ്ത്രീകളെയും കിങ് കോബ്ര എന്ന ഐഡിയിലുള്ള സംഘത്തിൽപ്പെടുന്ന ഇവർ ഇത്തരത്തിൽ പീ‍ഡിപ്പിക്കുന്നുണ്ട്.

അടുത്തിടെ കുവൈത്തില്‍ നഴ്സായ കാഞ്ചന എന്ന യുവതി വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ അതിന് താഴെയും മോശം കമന്റുകളിട്ടിരുന്നു. ഇരുവരുടെയും അറസ്റ്റ് ഇത്തരത്തിൽ ടിക് ടോക്ക് അടക്കമുള്ള സമൂഹമാധ്യങ്ങളിൽ അപകീർത്തികരമായ കമന്റും വീഡിയോയും പോസ്റ്റിടുന്നവർക്ക് മുന്നറിയിപ്പാണെന്നും ഫാത്തിമയ്ക്ക് അജ്മാൻ കേസിൽ കേസ് കൊടുക്കുന്നതടക്കമുള്ള പിന്തുണ നൽകുന്ന ബന്ധുവും ഉമ്മുൽഖുവൈനിലെ സാമൂഹിക പ്രവർത്തകനുമായ നസ്റുദ്ദീൻ മൂസ പറഞ്ഞു.

English Summary:

Social Media Trap: Expat Malayalis Arrested by Ajman Police for Defaming Qatari Malayali Woman and Family on Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com