പ്രവാചകപ്പള്ളിയിൽ 10 ദിവസത്തിനിടെ 97 ലക്ഷം പേർ; തിരക്ക് നിയന്ത്രിക്കാൻ എഐ

Mail This Article
മദീന ∙ റമസാനിൽ ആദ്യ 10 ദിവസത്തിനിടെ പ്രവാചകപ്പള്ളിയായ മസ്ജിദുന്നബവിയിൽ പ്രാർഥനയ്ക്ക് എത്തിയത് വിവിധ രാജ്യക്കാരായ 97 ലക്ഷം പേർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം വഴി തിരക്ക് നിയന്ത്രിക്കുകയും സുഗമമായ ഒഴുക്ക് ക്രമീകരിക്കുകയും ചെയ്തുവരുന്നതായി ഹറം കാര്യ അതോറിറ്റി അറിയിച്ചു.
റമസാൻ രാവുകളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ ദിവസേന ഹറം പള്ളിയിലെ ഇഫ്താർ വിരുന്നിലും മഗ്‌രിബ്, ഇശാ, തറാവീഹ് നമസ്കാരങ്ങളിലും പങ്കെടുക്കുന്നു. തിരക്ക് കണക്കിലെടുത്ത് പള്ളിയുടെ മുറ്റത്തും വരാന്തയിലും പരവതാനി വിരിച്ച് നമസ്കാരത്തിന് സൗകര്യം ഏർപ്പെടുത്തുകയും തീർഥജലം (സംസം) ലഭ്യമാക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.