ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അഞ്ചാറു വർഷം മുൻപാണ്, സുഹൃത്തും സഹപാഠിയുമായ രാജേഷ് എന്നോടൊരു സംഭവത്തെപ്പറ്റി പറയുന്നത്. അന്ന് രാജേഷ് ഗൾഫിലെ ഒരു വലിയ കമ്പനിയിൽ കൺസ്ട്രക്‌ഷൻ മാനേജരായി ജോലി നോക്കുകയാണ്. അക്കാലത്താണ് അദ്ദേഹത്തിന്റെ ഒരു സൈറ്റിൽ ആ സംഭവം ഉണ്ടാകുന്നത്.

സംഭവം എന്ന് പറയുമ്പോൾ വേറൊന്നുമല്ല, കിലോമീറ്ററുകളോളം നീളം വരുന്ന ഒരു കോൺക്രീറ്റ് മതിലിൽ അകാരണമായി കുറെ വിള്ളലുകൾ ഉണ്ടായി. 15 സെമി കനമുള്ള മതിലിന്റെ അടിഭാഗത്തായി ഏതാണ്ട് 7-8 മില്ലീമ്മീറ്റർ വീതിയിലാണ് ഈ പൊട്ടലുകൾ. അതും ഗൾഫിലൊക്കെ ഈ കോൺക്രീറ്റ് എന്ന് പറയുമ്പോൾ നമ്മുടെ ബംഗാളികൾ ചുമ്മാ സിമെന്റും മണലും ചേർത്തു കൂട്ടിക്കുഴച്ചുണ്ടാക്കുന്ന ഒന്നല്ല, മിക്കവാറും ബ്രിട്ടീഷ്, അമേരിക്കൻ സ്റ്റാൻഡേർഡുകൾ കർക്കശമായി പാലിക്കുന്ന, അനേക ഘട്ടങ്ങളിൽ ഗുണനിലവാര പരിശോധന നടക്കുന്ന ഒന്നാണ്. 

വിദേശരാജ്യങ്ങളിൽ ഒരു കെട്ടിടത്തിൽ പൊട്ടലോ വിള്ളലോ കണ്ടാൽ അത് അടയ്ക്കുന്നതിന് പകരം, എന്തുകൊണ്ട് അങ്ങനെയൊരു പൊട്ടൽ രൂപപ്പെട്ടു എന്ന് പഠിക്കുകയാണ് ചെയ്യാറ്. ഈ മതിൽ  രൂപകൽപന ചെയ്ത ആർക്കിടെക്ട് മുതൽ സ്ട്രക്ചർ ഡിസൈൻ ചെയ്ത എൻജിനീയറെ വരെ അവർ പൊക്കി. ഡ്രോയിങ്ങുകൾ പരിശോധിച്ചു. മതിലിൽ നിന്ന് സാമ്പിളുകൾ എടുത്തു പരിശോധനക്കയച്ചു. ഉപയോഗിച്ച കമ്പിയുടെ ഗുണനിലവാരം പരിശോധിച്ചു. ഒരുരക്ഷയുമില്ല, ഒരാളുടെ ഭാഗത്തുനിന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. അങ്ങനെ അന്വേഷണം വഴിമുട്ടി നിൽക്കുമ്പോഴാണ് ഏതോ ഒരു എൻജിനീയറുടെ തലയിൽ ആ ബൾബ് കത്തുന്നത്.

കഥയിലെ വില്ലൻ ഒരുപക്ഷേ കാറ്റ് ആകാം. 

കാറ്റ് എന്ന് പറയുമ്പോൾ വായു. ബലൂണിൽ നിറയ്ക്കുന്ന അതേ വായു. ഈ കാറ്റ് ആള് ചില്ലറക്കാരനല്ല. ശക്തമായി കാറ്റടിക്കുമ്പോൾ ഒരു കുട നിവർത്തിപ്പിടിക്കാനുള്ള ബുദ്ധിമുട്ട് നമുക്കറിയാം. അപ്പോൾ പിന്നെ കിലോമീറ്ററുകളോളം നീളം വരുന്ന, ഏതാണ്ട് ഒമ്പതടിയോളം ഉയരമുള്ള ഒരു മതിലിൽ ചീറിയടിക്കുന്ന കാറ്റ് സൃഷ്ടിക്കുന്ന ലോഡ് എത്രയായിരിക്കും എന്ന് നമുക്ക് ഊഹിക്കാം. പ്രതിയെപ്പറ്റി ഏതാണ്ടൊരു ഊഹം ലഭിച്ചതോടെ അന്വേഷണം ആ വഴിക്കു പോയി.

കാറ്റിന്റെ പ്രവേഗവും, ഡിസൈൻ കണക്കുകൂട്ടലുകളും അപഗ്രഥിച്ചപ്പോൾ അവർ പിഴവ് കണ്ടെത്തി. ഡിസൈനിൽ മാറ്റങ്ങൾ വരുത്തി. അവ നിയമങ്ങളാക്കി. പ്രശ്നം സോൾവ്ഡ്.

എന്നാൽ 'ഇതൊക്കെ അങ്ങ് ഗൾഫിൽ അല്ല്യോടാ കൊച്ചനേ, ഇതൊക്കെ ഇവിടെ പറയേണ്ട കാര്യമുണ്ടോ' എന്ന് ചിന്തിക്കുന്നവരും കണ്ടേക്കാം.

ഉണ്ട്. ചിന്തിക്കേണ്ട കാര്യം ഉണ്ട്. രണ്ടു കാര്യങ്ങൾ ഉണ്ട്.

ഒന്ന്, ഈ കാറ്റ് അത്ര നിസ്സാരക്കാരനല്ല എന്നാണു ഞാൻ ആദ്യം പറയാൻ ഉദ്ദേശിച്ചത്. അങ്ങ് ഗൾഫിലെ അമേരിക്കൻ സ്റ്റാൻഡേർഡ് പാലിക്കുന്ന ആറ് ഇഞ്ചു കനമുള്ള കോൺക്രീറ്റ് പാളിയിൽ ഏതാണ്ട് ഒരു സെന്റീമ്മീറ്ററിനടുത്തു വീതിയുള്ള വിള്ളൽ ഉണ്ടാക്കാൻ കാറ്റിനു കഴിയും എങ്കിൽ നമ്മുടെ കേരളത്തിലും അവന് ചിലതൊക്കെ ചെയ്യാൻ കഴിയും. ഞാൻ പറയുന്നതല്ല. ഇന്ത്യൻ ഡിസൈൻ മാനദണ്ഡങ്ങളിലും ഈ കാറ്റിനെ പരിഗണിക്കുന്നുണ്ട്. പക്ഷേ വീടുവയ്ക്കുന്ന ശരാശരി മലയാളി ഇതൊന്നും പരിഗണിക്കാറില്ല എന്ന് മാത്രം. എന്നാൽ എൻജിനീയർമാരുടെ കാര്യം അങ്ങനെയല്ല. അവർ ഇതേക്കുറിച്ചു ചിന്തിക്കണം, പ്രവർത്തിക്കണം.

ഇനി രണ്ടാമത്തെ കാര്യത്തിലേക്കു വരാം.

എന്തുകൊണ്ടാണ് ഞാൻ ഈ വിഷയം ഇപ്പോൾ ആലോചിച്ചത് എന്ന്. കഴിഞ്ഞ ഏതാനും മഴക്കാലത്തായി കേരളത്തിൽ തകർന്നു വീഴുന്ന വീടുകളുടെ എണ്ണം വർധിക്കുകയാണ്. എന്തുകൊണ്ട് മഴക്കാലം ..? 

കേരളത്തിലെ സാഹചര്യത്തിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തെ ക്യൂറിങ്ങിന്റെ ഭാഗമായി നാം നന്നായി നനയ്ക്കുന്നുണ്ട്. അപ്പോൾ പിന്നെ മഴവെള്ളം ചെലുത്തുന്ന സ്വാധീനം ആകാൻ കഴിയില്ല. പിന്നെയുള്ളത് മേൽപറഞ്ഞ കാറ്റാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശക്തമായ കാറ്റാണ് കേരളത്തിലെ പല സ്ഥലങ്ങളിലും മഴയോടൊപ്പം അനുഭവപ്പെടുന്നത്. അതോടൊപ്പം വീടുകളുടെ വലുപ്പം കൂടി. എന്നുവച്ചാൽ കാറ്റ് ഏൽക്കുന്ന പ്രതലത്തിന്റെ വിസ്തീർണ്ണം വർധിച്ചു എന്നർത്ഥം. നമ്മുടെ കെട്ടിടങ്ങൾക്കൊന്നും തിരശ്ചീനമായ ലോഡുകൾ താങ്ങാനുള്ള ത്രാണി ഒട്ടുമില്ലെന്ന് വർഷങ്ങൾക്കു മുൻപേ നമ്മൾ പറഞ്ഞിട്ടുണ്ട്.

ഈ കാറ്റ് കെട്ടിടത്തിൽ ഏൽപ്പിക്കുന്ന സമ്മർദ്ദം, എൻജിനീയറിങ് ഭാഷയിൽ പറഞ്ഞാൽ 'വിൻഡ് ലോഡ്' അധികരിച്ചാൽ നിമിഷ നേരം കൊണ്ട് ഈ കെട്ടിടങ്ങൾ ഒക്കെ ചീട്ടുകൊട്ടാരം പോലെ നിലം പൊത്താം. എന്നുകരുതി കേരളത്തിൽ തകർന്നു വീഴുന്ന കെട്ടിടങ്ങൾ എല്ലാം ഇക്കാരണം കൊണ്ടാണ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല, ഇനി അതും പറഞ്ഞു എന്റെ നെഞ്ചത്തു കേറരുത്. ഇത് ഒരു സാധ്യതയാണ്. എൻജിനീയറിങ് ഗ്രന്ഥങ്ങളിൽ പറയുന്ന ശക്തമായ സാധ്യത.

എങ്കിൽ പിന്നെ കൊച്ചിയിലും കോഴിക്കോട്ടും തലയുയർത്തി നിൽക്കുന്ന പത്തും ഇരുപതും നില കെട്ടിടങ്ങളെ ഈ കാറ്റ് തൊടാത്തത് എന്താണ് ചേട്ടാ എന്നൊരു ചോദ്യം ഞാൻ പ്രതീക്ഷിക്കുന്നു.

അനിയാ, നിൽ.

ബഹുനില കെട്ടിടങ്ങളുടെ രൂപകൽപ്പനയിൽ ഈ ഘടകങ്ങൾ പരിഗണിക്കപ്പെടുന്നുണ്ട്. കണക്കാക്കിയ ലോഡുകളുടെ രണ്ടോ മൂന്നോ  ഒക്കെ ഇരട്ടി ലോഡുകൾ വന്നാൽ പോലും അതിനെ പ്രതിരോധിക്കാനുള്ള ഫാക്ടർ ഓഫ് സേഫ്റ്റി പരിഗണിക്കുന്നുണ്ട്. കൂടാതെ ഇവയെല്ലാം ഫ്രയിമിഡ്‌ സ്ട്രക്ച്ചറുകൾ ആണ്. ഇമ്മാതിരി തിരശ്ചീന ലോഡുകൾ പ്രതിരോധിക്കാൻ അവയ്ക്ക്  കഴിവ് വളരെ കൂടുതലാണ്.

ഒരർഥത്തിൽ അതിശക്തമായ കാറ്റ് നിരന്തരമടിച്ചാൽ തകർന്നു വീഴാൻ മാത്രം കെൽപ്പുള്ളവയാണ് മലയാളി പണിതുയർത്തുന്ന പല മനോഹര മണിമന്ദിരങ്ങളും.  ഡിസൈൻ പാകപ്പിഴകളും, നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്മയും, ഫ്രയിമിങ്ങിന്റെ അഭാവവും ഒക്കെ കാറ്റിനെ ചെറുക്കാനുള്ള ഇതിന്റെ ത്രാണിയെ  സ്വാധീനിക്കും എന്ന് മാത്രം.

അങ്ങ് ഗൾഫിലെ  കോൺക്രീറ്റ് ഭിത്തികളോളം കരുത്തില്ല, നമ്മുടെ വെട്ടുകല്ലിനും ഇഷ്ടികക്കും .. ഉറപ്പ്, ഉപയോഗ്യത, ഭംഗി എന്നതാണ് ഓരോ എൻജിനീയറിങ് നിർമ്മിതിയുടെയും പിന്നിൽ ഉണ്ടായിരിക്കേണ്ട ആപ്തവാക്യം.

അത് നേരെ തിരിച്ചാവരുത്. കാരണം അതിനു നല്കേണ്ടിവരുന്ന വില നമ്മുടെ ആയുഷ്കാല സമ്പാദ്യമാണ് ..ഒരുവേള നമ്മുടെ ജീവൻ തന്നെയാണ്. സുരക്ഷിതരായിരിക്കുക ..

English Summary- Impact of Strong Wind in House Stability- Expert Talk

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com