ADVERTISEMENT

അഗാധമായി സ്വാധീനിച്ച ഒരു ആശയം. നിർണായകമായ സംഭവം. ഇങ്ങനെ എന്തെങ്കിലുമായിരിക്കും പലരെയും സാമൂഹിക പ്രവർത്തനത്തിലേക്കു നയിച്ചിട്ടുണ്ടാകുക. തുടക്കത്തിൽ വഴിത്തിരിവായ സംഭവത്തെക്കുറിച്ച് വർഷങ്ങൾക്കു ശേഷം ആരും ഓർമിക്കണമെന്നു തന്നെയില്ല. എന്നാൽ ലൈംഗികാക്രമണമാണ് ഉണ്ടായതെങ്കിൽ, ആ ഓർമയിൽ നിന്ന് നിങ്ങൾക്കു മോചനമില്ലെന്ന് എനിക്കുറപ്പാണ്. ലൈംഗിക പീഡനത്തിന് ഇരയായ വ്യക്തി എന്ന ലേബൽ ജീവിതത്തിലുടനീളം ചുമക്കേണ്ടിവരും. സമൂഹം അതൊരിക്കലും മറക്കാൻ പോകുന്നില്ല. ആക്രമണത്തിൽ നിന്നു മാത്രമല്ല, ഓർമയിൽ നിന്നു പോലും കുതറിമാറാൻ കഴിയില്ലെന്നു തീർച്ച. ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നെങ്കിലുമൊക്കെ വീണ്ടും ഉയർന്നുവരാതിരിക്കില്ല. എന്റെ കഴിവുകൾ, സമീപനം, വികസന–ക്ഷേമ പദ്ധതികൾ, സാമൂഹിക പ്രതിബദ്ധത എന്നിവയെല്ലാം ലോകം അംഗീകരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പീഡനത്തിന് വിധേയയായ വ്യക്തി എന്നതിലേക്ക് എന്റെ വ്യക്തിത്വത്തെ പരിമിതപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തിട്ടുമുണ്ട്. കുറ്റകൃത്യത്തിന് ഒരിക്കൽ ഞാൻ ഇരയായി എന്നതു നിഷേധിക്കുന്നില്ല. എന്നാൽ, ഞാൻ അതിജീവിതയാണ്. ഇരയല്ല. 

വെറും വാക്കുകളിൽ മാത്രമായി ഒതുങ്ങിയില്ല സുനിത കൃഷ്ണന്റെ ഈ സത്യപ്രസ്താവന. അവ ബഹുമുഖമായ പ്രവൃത്തികളിൽ സാക്ഷാത്കാരം കണ്ടെത്തി. ഗുണ ഫലം അനുഭവിച്ച ലക്ഷക്കണക്കിനു സ്ത്രീകളും പെൺകുട്ടികളും അവ സാക്ഷ്യപ്പെടുത്തുന്നു. തെളിവായി പ്രജ്വല, എന്ന അണയാത്ത ജ്വാലയുണ്ട്. ആരുമില്ലാത്തവർക്കും എല്ലാവരുമുണ്ടായിട്ടും അനാഥരായി ജീവിക്കേണ്ടിവന്നവർക്കുമുള്ള അഭയകേന്ദ്രം. തെറ്റ് ചെയ്തും തെറ്റിലേക്കു പ്രേരിപ്പിക്കപ്പെട്ടും പ്രലോഭിപ്പിക്കപ്പെട്ടും കീഴടങ്ങിയിട്ടും തിരിച്ചുവരാൻ ആഗ്രഹിച്ചവരുടെ ആശാദീപം. കൂടുതൽ തെറ്റുകളിലേക്കും ഇരുട്ടിലേക്കും തള്ളിയിടാൻ ആഗ്രഹിച്ചവർ‌ക്കിടയിൽ‌ നൻമയിലേക്കും വെളിച്ചത്തിലേക്കും ജീവിതത്തിലേക്കും വലിച്ചടുപ്പിച്ച സ്നേഹമൂർത്തി.

ഉറപ്പാണ്. നമ്മളിൽ പലരും ഈ നിമിഷം ‌ഇല്ലാതായാലും ലോകത്തിന് ഒരു നഷ്ടവുമില്ല. പ്രിയപ്പെട്ടവർക്കു പോലും സഹിക്കേണ്ടിവരുന്ന കഷ്ട നഷ്ടങ്ങൾ വിശാലമായി ചിന്തിച്ചാൽ പരിമിതമാണ്. എന്നാൽ, അപൂർവം ചിലരെക്കുറിച്ച് കണ്ണടച്ച് അങ്ങനെ പറയാൻ കഴിയില്ല. ഇവർ ഇല്ലായിരുന്നെങ്കിൽ എന്ന ഭീതി നിറഞ്ഞ ചിന്ത തന്നെ തെളിവ്. അസാന്നിധ്യത്തിന്റെ ആ ആശങ്കയാണ് സുനിത കൃഷ്ണന്റെ സാന്നിധ്യത്തെ വിലപ്പെട്ടതും അമൂല്യവുമാക്കുന്നത്. മറ്റാർക്കും ചെയ്യാനാവാത്ത പ്രവൃത്തികൾ. മൗലികമായ സംഭാവനകൾ. സഹിച്ച ത്യാഗങ്ങൾ. ഏറ്റെടുത്ത പോരാട്ടങ്ങൾ. ശത്രുക്കളാൽ മാത്രമല്ല മിത്രങ്ങളാലും വേട്ടയാടപ്പെട്ടിട്ടും തളരാത്ത വീര്യം. കറ കളഞ്ഞ ആത്മാർഥത. ആ പോരാട്ടം കണ്ടുനിൽക്കാൻ കഴിഞ്ഞതു തന്നെ ഭാഗ്യം. അവർക്കുവേണ്ടി കയ്യടിക്കാം. നമസ്കരിക്കാം. നന്ദി പറയാം. അതിൽ കൂടുതൽ എന്തു വേണമെന്ന് തീരുമാനിക്കുക. അങ്ങനെയൊരു വഴിത്തിരിവിലേക്കു നയിക്കുന്ന പുസ്തകമാണ് സുനിത കൃഷ്ണന്റെ ആത്മകഥ. ഇതൊരു വായനക്കാരന്റെ സാക്ഷ്യമാണ്. സമാന ഹൃദയർക്ക് ഉൾക്കൊള്ളാനും അംഗീകരിക്കാനും സ്വീകരിക്കാനും കഴിയുന്ന സ്നേഹ സാക്ഷ്യം. 

15–ാം വയസ്സിലെ ആക്രമണം മുതൽ 50–ാം വയസ്സിൽ മാരക രോഗം ആക്രമിച്ചതുവരെയുള്ള കാലത്തെ ഓർമകളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. പത്മശ്രീ ബഹുമതിക്ക് അർഹയായ സുനിതയുടെ പോരാട്ടത്തെക്കുറിച്ചു കൂടുതൽ പറയേണ്ടതില്ല. സമൂഹത്തിൽ പ്രകാശം പരത്തുന്ന ആ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ചർച്ച ചെയ്തതും എന്നും ഓർമിക്കപ്പെടുന്നതുമാണ്. എന്നാൽ, പല സംഭവങ്ങൾക്കും സാക്ഷിയായപ്പോൾ, സജീവ പങ്കാളിയായപ്പോൾ സുനിതയുടെ മനസ്സ് എങ്ങനെയാണ് പ്രതികരിച്ചതെന്ന പാഠമാണ് ഈ പുസ്തകത്തെ വിലപ്പെട്ടതും വ്യത്യസ്തവുമാക്കുന്നത്. ആ മനസ്സിലൂടെ കടന്നുപോയ വികാര വിചാരങ്ങൾ. അപ്രതീക്ഷിത പ്രതിസന്ധികളെയും അസാധാരണ വെല്ലുവിളികളെയും ‌അതിജീവിച്ചത്. ആശങ്കകളും ഭയവും. സാക്ഷാത്കരിച്ച സ്വപ്നങ്ങൾ. മലയാളി മാതാപിതാക്കൾക്കു ജനിച്ച ഒരു സാധാരണ പെൺകുട്ടി എങ്ങനെ അസാധാരണയായി എന്നതിന്റെ മനഃശാസ്തമാണ് അനാവരണം ചെയ്യുന്നത്. 

sunitha-krishnan-books

താൻ ഉദാത്തമായ പ്രവൃത്തികൾ ചെയ്യുന്ന മഹതിയാണ് എന്ന ഭാവം ഒരിക്കൽപ്പോലും സുനിത അണിയുന്നില്ല. പകരം, തന്റെ മനസ്സിനെ കീഴടക്കിയ ഏറ്റവും നിസ്സാരമായ വികാരങ്ങൾ പോലും മറയില്ലാതെ വെളിപ്പെടുത്തുന്നുണ്ട്. ഏറ്റവും നല്ല ഉദാഹരണം പ്രജ്വലയ്ക്ക് പ്രചോദനമായ മിഷൻ പ്രവർത്തകനുമായുള്ള സൗഹൃദത്തേക്കാൾ ആഴത്തിലുള്ള ബന്ധം തന്നെ. ആത്മകഥയിലെ ഏറ്റവും മികച്ച അധ്യായങ്ങളിലൊന്ന് തുടങ്ങുന്നത് അദ്ദേഹത്തെക്കുറിച്ചു തോന്നിയ അസൂയയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. തന്റെ സഹപ്രവർത്തകരിൽപ്പോലും അദ്ദേഹം ചെലുത്തിയ സ്വാധീനത്തിൽ അസ്വസ്ഥയായതിനെക്കുറിച്ച്. തന്നേക്കാൾ മറ്റുള്ളവർ അദ്ദേഹത്തെ അനുസരിക്കുന്നതിൽ അദ്ഭുതപ്പെട്ട്. അവസാന കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞത് സുനിതയുടെ ജീവിതത്തിനുള്ള ഏറ്റവും മികച്ച അടിക്കുറിപ്പാണ്. ഞാൻ കടന്നുപോയാലും പ്രവർത്തനം തുടരണം. എന്റെ വേർപാട് പ്രതികൂലമായി ബാധിക്കരുത്. എന്നാൽ, താങ്കളില്ലാതെ ഞങ്ങൾക്കു മുന്നോട്ടുപോകാനേ ആവില്ല. താങ്ങാനുമാവില്ല. സുനിത അംഗീകരിച്ചില്ലെങ്കിലും അതു തന്നെ യാഥാർഥ്യമായി. അതും അകാലത്തിൽ അപ്രതീക്ഷിതമായി. 

അദ്ദേഹത്തെക്കുറിച്ചു തനിക്കു തോന്നിയ ഇടുങ്ങിയ ചിന്താഗതി സുനിതയ്ക്കു മറച്ചുവയ്ക്കാമായിരുന്നു; ഈ പുസ്തകത്തിൽ. തിരുത്താനും ആരുമില്ലെന്നു കൂടി ഓർക്കുക. എന്നാൽ, എന്നത്തെയും പോലെ സത്യത്തിന്റെ വെട്ടത്തിൽ, ആത്മാർഥതയുടെ ചോരപ്പാടുകളിലൂടെയാണ് സുനിത സ്വന്തം കഥയെഴുതിയത്. അതൊരു പ്രസ്ഥാനത്തിന്റെ സമ്മോഹനമായ ചരിത്രം കൂടിയാണ്. അവിടെ മറച്ചുവയ്ക്കാനൊന്നുമില്ല. ഒളിച്ചുവയ്ക്കേണ്ടതുമില്ല. ഞാൻ ഇങ്ങനെയാണ്. ഞാൻ തന്നെയാണ്. എന്നിലെ എന്നെ അറിയൂ... സുനിത പറയുന്നു. അല്ലെങ്കിൽത്തന്നെ തന്റെ സത്യം ലോകം അറിയുക എന്നതുതന്നെയാണ് ലക്ഷ്യമായും മാർഗമായും സ്വീകരിച്ചത്. അതുകൊണ്ടല്ലേ, ഇത് ഞാനാണ്, ഞാൻ തന്നെയാണ്, ഒരു മാറ്റവുമില്ലെന്ന് ഉറപ്പിച്ചതും ധീരമായി പ്രഖ്യാപിച്ചതും. 

അന്തസ്സോടെ ജീവിക്കാൻ കഴിയുക എന്നതൊരു ബഹുമതിയാണ്. എന്നാൽ മറ്റുള്ളവരുടെ അന്തസ്സ് ബലികഴിച്ചുകൊണ്ടാവരുത് അത്. അതിനേക്കാൾ, നഷ്ടപ്പെട്ടവർക്ക് അന്തസ്സ് തിരിച്ചുകൊടുക്കാൻ ശ്രമിക്കുമ്പോൾ കൂടിയാണ് ജൻമം സഫലമാവുന്നത്. ഒരാളുടെയല്ല, ആയിരങ്ങളുടെയല്ല. ലക്ഷക്കണക്കിനു പേരുടെ. ഒരു ജീവിതത്തിൽ ഇത്രയുമൊക്കെ കഴിയുമോ എന്നു ചോദിക്കരുത്. അറിഞ്ഞ് അംഗീകരിക്കുക. 

1200-sunitha-krishnan-activist
സുനിത കൃഷ്ണൻ

എന്റെ കുട്ടികൾ ഉയരങ്ങൾ കീഴടക്കുമ്പോൾ ഹൃദയം സന്തോഷത്താൽ കുതിക്കുന്നു. ആത്മാവി‍ൽ ഞാൻ ആഹ്ലാദവതിയാകുന്നു. ദുർഗ, എന്റെ കൊച്ചുകുട്ടി, ഇന്ന് ഡോക്ടറാണ്. മേരിയും സഹോദരിയും സ്റ്റാർട്ടപ് ഉടമകളാണ്. രാജ്യാന്തര കമ്പനിയിലാണു വിജു ജോലി ചെയ്യുന്നത്. ഷഹീൻ ക്യാമറാ വുമണാണ്. ഭവാനി ചാർട്ടേഡ് അക്കൗണ്ടന്റും രണ്ടു സഹോദരിമാർ നഴ്സിങ്ങും ആർട്സും പഠിക്കുന്നു. സിറാജ്, നസിയ, രേഷ്മ, ഷനാസ്, സുജാത.. പേരുകൾക്ക് അവസാനമില്ല. വെൽഡിങ്, ആശാരിപ്പണി, ബുക്ക് ബൈൻഡിങ്... അങ്ങനെ എണ്ണമറ്റ തൊഴിലുകളിൽ ഏർപ്പെട്ടവർ വേറെ. അവർ അവരുടെ കാലിൽ അന്തസ്സോടെ നിവർന്നു നിൽക്കുന്നു. സ്ത്രീകൾക്കു മാത്രമല്ല, എല്ലാ മനുഷ്യർക്കും അവർ പ്രചോദനമാണ്. അവരെ, അപരാജിതർ എന്നു വിളിക്കട്ടെ. കീഴടക്കാൻ ആകാത്തവർ എന്ന്. എന്റെ ജീവിതത്തിന് ഞാൻ ഇവരോട് കടപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിന് അർഥവും ലക്ഷ്യവും നൽകിയവർ. സ്നേഹത്തിലൂടെ, വിശ്വാസത്തിലൂടെ എന്തും സാധ്യമാണെന്നു തെളിയിച്ചവർ. ഒന്നും അസാധ്യമല്ലെന്നു മനസ്സിലാക്കിത്തന്നവർ... 

I AM WHAT I AM 

സുനിത കൃഷ്ണൻ 

വെസ്റ്റ് ലാൻഡ് ബുക്സ് 

വില: 699 രൂപ

English Summary:

"I Am What I Am": A Testimony to Sunitha Krishnan's Unwavering Spirit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com