ADVERTISEMENT

ഈ അടുത്തയിടെ എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു കഥയാണിത്. ഇതിനെ കഥയല്ല കാര്യം എന്ന് തന്നെ കരുതാം. സുഹൃത്തിന്റെ അമ്മ എകദേശം 85/86 വയസ്സ് പ്രായം. അടുത്ത സുഹൃത്ത് ആയതുകൊണ്ട് എനിക്കും ഒരു അമ്മ പോലെ തന്നെ. വിളിക്കുമ്പോൾ ഒക്കെ അമ്മയുടെ കാര്യങ്ങൾ അന്വേഷിക്കുകയും പറയുകയും പങ്കുവയ്ക്കുകയും ചെയ്യും. തിരുവനന്തപുരത്ത് താമസിക്കുന്നു. തനിയെയാണ്. മക്കൾ രണ്ടു പേരും വിദേശത്ത്. അമ്മയെ നോക്കുവാൻ ഒരു സ്ത്രീ ഒപ്പം താമസിച്ചു വരുന്നു. ഭർത്താവ് നാലഞ്ചു വർഷം മുമ്പ് വിട വാങ്ങിയിരുന്നു. വിധവയായതിന്റെ പ്രയാസവും മറ്റുമുണ്ട്. ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ. നേരിയ തോതിൽ അൽഷിമേഴ്സിന്റെ തുടക്കത്തിന്റെ സൂചനകൾ. ഒന്നു രണ്ടു വർഷങ്ങളായി മറവിയും മറ്റും. തനിയെയുള്ള ജീവിതമല്ലേ. നിർബന്ധവും, ദുശ്ശാഠ്യങ്ങളും നല്ലതു പോലെ ഉണ്ട്. മക്കളോടും, കൊച്ചുമക്കളോടും ഒക്കെ വഴക്കും, നീരസവും എപ്പോഴും.

അങ്ങനെയൊക്കെ പോകുമ്പോൾ ഈയിടെയായിട്ട് ഫോൺ വിളിക്കുമ്പോൾ അമ്മയ്ക്ക് ആകമാനം ഒരു മാറ്റം. പണ്ടത്തെപ്പോലെ കാർക്കശ്യവും നീരസവും ഒന്നും കാണുന്നില്ല. മിക്കവാറും സന്തോഷവതിയായും പുഞ്ചിരിയോടെയും സംസാരിക്കുന്നു. ചെറിയ ചെറിയ തമാശകൾ പലതും പറയുന്നു. എന്താണ് സംഭവം എന്ന് അറിയുവാൻ വീട്ടിൽ സഹായത്തിനു നിൽക്കുന്ന സ്ത്രീയോട് അന്വേഷിച്ചു. മരുന്ന് എന്തെങ്കിലും മാറി പോവുകയോ കൂടിപ്പോകുകയോ മറ്റോ? "അങ്ങനെയൊന്നുമില്ല സാറേ. കൊച്ചമ്മ മരുന്ന് എല്ലാം കൃത്യമായി പഴയതുപോലെ തന്നെ ആണ് കഴിക്കുന്നത്" അങ്ങോട്ട് വിശ്വാസം വരുന്നില്ല. കഴിഞ്ഞവർഷം അവധിക്ക് പോയപ്പോൾ ഒരു വീഡിയോ മോണിറ്റർ സിസ്റ്റം വീട്ടിൽ വെച്ചായിരുന്നു. ഇടയ്ക്കിടയ്ക്ക് അമ്മയെ കാണാനും നോക്കാനും സംസാരിക്കാനും പറ്റുമല്ലോ. എങ്കിൽ അതിലൂടെ മോണിറ്റർ ചെയ്യാമെന്ന് തീരുമാനിച്ചു. ജോലി തിരക്ക് കാരണം പെട്ടെന്ന് പറ്റിയില്ല. എന്തോ ഒരു സംശയം തികട്ടി വരുന്നു. അമ്മയോട് അങ്ങനെ സംസാരിച്ചാൽ വീട്ടിലെ വിവരങ്ങൾ അധികമൊന്നും പറയില്ല. നാട്ടുകാരുടെ കാര്യങ്ങളൊക്കെ ആണ് കൂടുതലും സംസാരം. അപ്പോഴാണ് ഓർത്തത് ഈ വീഡിയോ സിസ്റ്റത്തിൽ റീപ്ലെ ഉണ്ടല്ലോ എന്ന്.

അന്ന് വൈകിട്ട് ജോലിയിൽ നിന്ന് തിരികെ എത്തിയപ്പോൾ ഉടൻ തന്നെ റീപ്ലെ ചെയ്തു നോക്കുവാൻ തുടങ്ങി. രണ്ടുമൂന്ന് ആഴ്ച പിന്നോട്ട് ഓടിച്ചതിൽ പ്രത്യേകിച്ചൊന്നും കണ്ടില്ല. അതിലൊക്കെ അമ്മ പൊതുവേ ഉന്മേഷവതിയായാണ് നടന്നതും കാണപ്പെട്ടതും. വീണ്ടും നോക്കിയപ്പോൾ സ്ക്രീനിൽ എന്തൊക്കെയോ തെളിഞ്ഞുവരുന്നു. മൂന്നുനാലു പേര് വീട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ നടക്കുന്നു. മെല്ലെ പോസ് ചെയ്തു നോക്കി. ആരാണ് മുഖം എന്ന് പരിശോധിച്ചപ്പോഴാണ് അതാ മറിയാമ്മ ആന്റിയും സൂസി ആന്റിയും മറ്റും നിൽക്കുന്നു. അമ്മയുടെ പഴയ കൂട്ടുകാരാണ്. സ്കൂളിൽ പഠിച്ചിരുന്ന കാലത്തും പിന്നെ കോളജിലും ഒന്നിച്ചായിരുന്നു ഇവർ. വലിയ കൂട്ടായിരുന്നു എന്നൊക്കെ അമ്മ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്. ഒന്നൂടെ ഓടിച്ചു നോക്കിയപ്പോഴാണ് കാണുന്നത് അവർ പഴയ കൂട്ടുകാർ ഒന്നിച്ചു കൂടി ആഘോഷിക്കുകയാണ്. കാപ്പിയും പലഹാരങ്ങളും ഒക്കെ നിരത്തുന്നു. വർത്തമാനവും ചിരിയും കഥകളുമൊക്കെ പറയുന്നു. ആരോ പാട്ടുപോലും പാടുന്നു. വടിയും കുത്തിയാണ് ഒരാള്. എങ്കിലും ഒന്നിച്ചുകൂടിയ സന്തോഷത്തിൽ മതിമറന്നിരിക്കുന്നു.

അപ്പോൾ അതാണ് അമ്മയുടെ ഈയിടെ ഉണ്ടായ മാറ്റത്തിന്റെ രഹസ്യം. പഴയ കൂട്ടുകാരൊക്കെ വീണ്ടും ഒന്നിച്ചു ചേർന്നു. ചുമ്മാതല്ല ഫോൺ വിളിക്കുമ്പോൾ എൻഗേജ്ട് ആയിട്ട് വന്നിരുന്നത്. അമ്മ മിക്കവാറും ഫോണിലായിരുന്നല്ലോ എന്ന് ഓർത്തു. ഇടയ്ക്കിടെ വീട്ടിൽ കണ്ടില്ലതാനും. മറിയാമ്മ ആന്റിയാണ് കാരണക്കാരി. എല്ലാവരും സമപ്രായക്കാരാണല്ലോ. വിധവമാരും. തനിയെയാണ് ജീവിതവും. ഒരു ദിവസം മറിയാമ്മ ആന്റിക്ക് തോന്നി പഴയ കൂട്ടുകാരെ ഒന്ന് കണ്ടാലോ എന്ന്. സൂസി ആന്റിയെ വിളിച്ചു. പുള്ളിക്കാരി ഓക്കെ. അങ്ങനെ ഓരോരുത്തരേയും വിളിച്ചു ഉറപ്പിച്ചു. അടുത്ത ദിവസം തന്നെ ഡ്രൈവറെ ഏർപ്പാടാക്കി വണ്ടിയെടുത്ത് കൂട്ടുകാരെയും കൂട്ടി അമ്മയുടെ അടുത്തേക്ക്. ആ ദിവസം മുഴുവൻ അവിടെ കൂടി. പഴയ കാര്യങ്ങളും കഥകളും ഓർമ്മകളും ഒക്കെ പങ്കുവെച്ചിരുന്നു. പിന്നീട് അവർ ഇടയ്ക്കിടയ്ക്ക് ഇതേ പരിപാടി തുടങ്ങി. ലുലുമാളിൽ കറങ്ങാനും, പാളയത്ത് ശ്രീകുമാർ തിയേറ്ററിൽ സിനിമാ കാണാനും, ഹോട്ടലിൽ പോയി കഴിക്കാനും, തട്ടുകടയിൽ നിന്നു ഓർഡർ ചെയ്യാനും എന്നുവേണ്ട അങ്ങനെ ഓരോ കലാപരിപാടികൾ എല്ലാ ആഴ്ചയിലും.

സുഹൃത്ത് പറഞ്ഞു നിർത്തിയത് ഈ വാർദ്ധക്യാവസ്ഥയിലേക്ക് ഓടിയടുക്കുകയാണ് നമ്മളും. ജീവിതത്തിൽ ഒറ്റപ്പെട്ടു ആശ്രിതരില്ലാതെ കഴിയേണ്ടുന്ന ദിവസങ്ങൾ ഒട്ടും വിദൂരെയല്ല. അതുകൊണ്ട് സമയമില്ലെങ്കിലും ഇത്തരത്തിലുള്ള കൂട്ടുകാരെയൊക്കെ തപ്പിപ്പിടിച്ച് ആ പഴയ സ്നേഹബന്ധങ്ങൾ പുനഃസ്ഥാപിക്കണമെന്ന്. ഇത് നടന്ന സംഭവമാണ്. അതുകൊണ്ട് പങ്കുവെക്കുന്നു. ലിസുവും ഷീലയും സിന്ദുവും സൂസമ്മയുമൊക്കെ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം നിങ്ങൾ എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാരും! ഇടയ്ക്കിടെ ഒന്നിച്ചു കൂടാൻ നമുക്കും അവസരം ഉണ്ടാകട്ടെ. സ്നേഹപൂർവ്വം ഒരു പഴയ സുഹൃത്ത്.

English Summary:

Malayalam Memoir ' Pazhaya Suhruthu ' Written by Abujy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com