ഊതി പെരുപ്പിച്ചതല്ല, പുറത്തുവിട്ടത് സത്യം, ചുമ്മാ അലോസരപ്പെട്ടിട്ട് കാര്യമില്ല; കുഞ്ചാക്കോ ബോബനെതിരെ ഫിയോക്ക്

Mail This Article
‘ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി’ സിനിമയുടെ കലക്‌ഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുഞ്ചാക്കോ ബോബനെതിരെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പെരുപ്പിച്ച കണക്കുകള്‍ കാരണം തിയറ്റര്‍ ഉടമകള്‍ പ്രതിസന്ധിയിലാണ്. കലക്‌ഷന്‍ കണക്ക് പുറത്തുവിടേണ്ടെങ്കില്‍ ‘അമ്മ’ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക് വ്യക്തമാക്കി.
‘‘ഊതി പെരുപ്പിച്ച കണക്കുകളല്ല, സത്യമായവയാണ് പുറത്തു വിടുന്നത്. ഊതി പെരുപ്പിച്ച കണക്കുകള്‍ കണ്ട് പലരും സിനിമ പിടിക്കാന്‍ വന്നു കുഴിയില്‍ ചാടും. അത് ഒഴിവാക്കാന്‍ കൂടിയാണ് കണക്കുകള്‍ പുറത്തു വിടുന്നത്. കണക്ക് മൂടിവയ്ക്കണമെങ്കില്‍ അത് നിര്‍മാതാക്കള്‍ താരസംഘടന ‘അമ്മ’യുമായി ചര്‍ച്ച ചെയ്യട്ടെ. പുതിയ നിര്‍മാതാക്കളെ കുഴിയില്‍ ചാടിക്കാന്‍ ഇടനിലക്കാര്‍ ഉണ്ട്. അവരുടെ കെണിയില്‍ അകപ്പെടാതിരിക്കാന്‍ കൂടിയാണ് ഇപ്പോള്‍ കണക്കുകള്‍ പുറത്തു വിടുന്നത്.’’ ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ രണ്ട് മാസമായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കലക്‌ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫിസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്ക് വിവരങ്ങള്‍ ഉള്ളത്. ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നാണ് സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ ചോദ്യം ചെയ്ത് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തുകയായിരുന്നു.
13 കോടി അല്ല സിനിമയുടെ ബജറ്റ് എന്നും 50 കോടിക്ക് മുകളില്‍ ചിത്രം കലക്‌ഷൻ നേടിയിട്ടുണ്ടെന്നും മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.