നിങ്ങളുടെ തൂവലെവിടെയെന്നു കളിയാക്കിയ യുവാവ്; കാൽനടക്കാരനായ കോടീശ്വരന്, ലോകബാങ്ക് തലപ്പത്തേക്ക് ‘ഇന്ത്യൻ ബാംഗ’

Mail This Article
2009ൽ സിറ്റിബാങ്ക് പോലൊരു വമ്പൻ പ്രസ്ഥാനത്തിന്റെ സിഇഒ ആകാൻ നിങ്ങൾക്കൊരു ഓഫറുണ്ടെന്നു കരുതുക. അത് കളഞ്ഞിട്ട് 5,000 ജീവനക്കാർ മാത്രമുള്ള ഒരു ചെറിയ കമ്പനിയായ മാസ്റ്റർകാർഡിലേക്ക് പോകുമോ? ഇല്ലെന്നായിരിക്കും 90 ശതമാനത്തിന്റെയും ഉത്തരം. എന്നാൽ അജയ് ബാംഗയുടെ ഉത്തരം 'യെസ്' എന്നായിരുന്നു. ആ 'യെസി'ൽ ബിസിനസ് ലോകം ഞെട്ടിത്തരിച്ചു. പക്ഷേ കൃത്യമായ കാരണം ബാംഗയ്ക്കുണ്ടായിരുന്നു. പുണെ സ്വദേശിയായ അജയ് ബാംഗ ലോക ബാങ്കിന്റെ തന്നെ മേധാവിയാകുമ്പോൾ ആ തീരുമാനങ്ങൾ ശരിയായിരുന്നുവെന്നു കാലം തന്നെ തെളിയിക്കുന്നു. 13 വർഷം ജോലി ചെയ്ത ശേഷം സിറ്റിബാങ്കിലെ മൂന്നിൽ രണ്ട് ഭാഗം ജീവനക്കാരുടെയും മേധാവിയായിരുന്ന സമയത്താണ് മാസ്റ്റർകാർഡിലേക്ക് ബാംഗ ചുവടുവയ്ക്കുന്നത്. അന്ന് സിറ്റിബാങ്കിന്റെ തലപ്പത്തുള്ള പലരും ബാംഗ അടുത്ത സിഇഒ ആകുമെന്ന് പരസ്യമായി സൂചനയും നൽകിയിരുന്നു. എന്നിട്ടും ബാംഗ പോയി. ബാങ്കിങ് രംഗത്ത് വർധിച്ചുവരുന്ന നിയന്ത്രണങ്ങൾ മൂലം ചുരുങ്ങുന്ന ഒരു കരിയറിനു പകരം ഇന്നവേഷനുള്ള സ്പേസ് വേണമെന്ന താൽപര്യത്തോടെയാണ് സിറ്റിബാങ്ക് സിഇഒ സ്ഥാനം വേണ്ടെന്നുവച്ച് അദ്ദേഹം പടിയിറങ്ങിയത്. കരിയറിലാകെ ഇത്തരം ധീരമായ തീരുമാനങ്ങളാണ് ബാംഗയെ നയിച്ചത്. അതുകൊണ്ടുതന്നെ ബാംഗയെ അറിയാവുന്നവരാരും, അദ്ദേഹത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തതിൽ അമ്പരക്കാനിടയില്ല. ആരാണ് അജയ് ബാംഗ? എന്താണ് ഈ അറുപത്തിമൂന്നുകാരന്റെ ജീവിതകഥ? വികസ്വര രാജ്യങ്ങൾക്ക് വായ്പകളും മറ്റു സാമ്പത്തിക സഹായങ്ങളും നൽകുന്ന ആഗോള ധനകാര്യ സ്ഥാപനമായ ലോകബാങ്കിന്റെ തലപ്പത്തേക്ക് ബാംഗ എത്തുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരു യാത്ര...