ഇഐഎ കരടിന്റെ പരിഭാഷ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കണം: സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ എല്ലാവർക്കും ഹിന്ദിയും ഇംഗ്ലിഷും അറിയണമെന്നില്ല എന്നതിനാൽ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) വിജ്ഞാപനം പരിഷ്കരിക്കാനുള്ള കരട് ഭരണഘടനയുടെ 8–ാം പട്ടികയിലുള്ള എല്ലാ ഭാഷകളിലും ലഭ്യമാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇംഗ്ലിഷിലും ഹിന്ദിയിലും കരട് പ്രസിദ്ധീകരിക്കണം എന്നേ ചട്ടത്തിൽ വ്യവസ്ഥയുളളൂവെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
എങ്കിൽ ചട്ടങ്ങൾ പരിഷ്കരിക്കണമെന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കരട് വിജ്ഞാപനം 22 ഭാഷകളിൽ ലഭ്യമാക്കണമെന്ന ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തു നൽകിയ പ്രത്യേകാനുമതി ഹർജി കേന്ദ്ര സർക്കാർ പിൻവലിച്ചു. പിൻവലിക്കാൻ അനുവദിച്ചുകൊണ്ട് ഹർജി തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാൻ താൽപര്യപ്പെടുന്നുവെന്നതാണ് ഹർജി പിൻവലിക്കുന്നതിന് സോളിസിറ്റർ ജനറൽ പറഞ്ഞ കാരണം. കരടിന്റെ പരിഭാഷ 10 ദിവസത്തിനകം വെബ്സൈറ്റിലൂടെ പുറത്തിറക്കണമെന്നാണ് ഹൈക്കോടതി ജൂൺ 30നു നിർദേശിച്ചത്.
അതു പാലിക്കാത്തതു ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി സ്റ്റേ ചെയ്തു. പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളിയാൽ അതിനെതിരെയും ജൂണിലെ വിധി ചോദ്യം ചെയ്തും കേന്ദ്രത്തിനു തങ്ങളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കരട് 8–ാം പട്ടികയിലെ എല്ലാ ഭാഷകളിലും ലഭ്യമാക്കണമെന്നു കർണാടക ഹൈക്കോടതിയും നിർദേശിച്ചിരുന്നു.
English Summary: Draft EIA in 22 languages: SC