ഇന്ദിരാ ആവാസ് യോജന: വീട് നിർമിക്കാതെ പണം തട്ടിക്കളിച്ച് കേരളം

Mail This Article
കോട്ടയം∙ പാവങ്ങൾക്കുള്ള വീടു നിർമാണത്തിനു കേന്ദ്രം അനുവദിച്ച 126.70 കോടി രൂപ തട്ടിക്കളിച്ച് സംസ്ഥാനം.
ഇന്ദിരാ ആവാസ് യോജന പദ്ധതി (ഐഎവൈ) വഴി പാവങ്ങൾക്കു വീടു നിർമിക്കുന്നതിന് കേന്ദ്രം അനുവദിച്ച 126.70 കോടിയാണ് ഉപയോഗിക്കാതെ പാഴാക്കിയത്. ഈ പണം പ്രധാൻ മന്ത്രി ആവാസ് യോജന (പിഎംഎവൈ–ഗ്രാമീണ) പദ്ധതിക്കായി മാറ്റി നൽകിയെങ്കിലും അവിടെയും വിനിയോഗിച്ചില്ല.
ലൈഫ് മിഷൻ വഴിയുള്ള വീടു നിർമാണത്തിനു തുക മാറ്റി നൽകാനാണ് ഇപ്പോഴത്തെ തീരുമാനം.
ഐഎവൈയിൽ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകൾക്ക് അനുവദിച്ച തുകയാണു ചെലവഴിക്കാതിരുന്നത്. തുക ആർക്കും പ്രയോജനമില്ലാതെ പാഴായിപ്പോകുന്നതുകണ്ട് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി പിഎംഎവൈ പദ്ധതിയിലേക്കു തുക മാറ്റാൻ അനുമതി നൽകുകയായിരുന്നു. എന്നാൽ, അവിടെയും തുകയുടെ വിനിയോഗം നടന്നില്ല.
തുക ലൈഫിലേക്കു മാറ്റിനൽകിയത് പദ്ധതി പട്ടികയിൽ ഉൾപ്പെട്ട കൂടുതൽ ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്യുമെന്നാണു കരുതുന്നത്.
English Summary: Indira Awas Yojana homes Kerala