ADVERTISEMENT

കോഴിക്കോട് ∙ കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ (തച്ചംപൊയിൽ രാജീവൻ – 63) അന്തരിച്ചു. വൃക്ക-കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നു ചികിത്സിലായിരുന്ന രാജീവന്റെ അന്ത്യം ഇന്നലെ രാത്രി 11.30നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലും എഴുതുന്ന രാജീവൻ മലയാളത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ്.

കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫിസറും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സാംസ്കാരിക മന്ത്രിയുടെ  ഉപദേഷ്ടാവുമായിരുന്നു. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ അതേ പേരിലും, കെ.ടി.എൻ.കോട്ടൂർ–എഴുത്തും ജീവിതവും എന്ന നോവൽ ഞാൻ എന്ന പേരിലും സിനിമയായി. കോട്ടൂർ  പഞ്ചായത്തിലെ രാമവനം വീട്ടിലായിരുന്നു താമസം.  

1959 ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ചു. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഡൽഹിയിൽ പത്രപ്രവർത്തകനായിരുന്നു. 1988 ൽ കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ചു. സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫിസർ റാങ്ക് പട്ടികയിൽ ഒന്നാമനായിട്ടും അന്നത്തെ എൽഡിഎഫ് സിൻഡിക്കറ്റ് രാജീവനെ പരിഗണിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് 1991ൽ പിആർഒ ആയി.

ചില ലേഖനങ്ങളും കവിതകളും രാജീവനെ അന്നത്തെ ഇടതു സിൻഡിക്കറ്റിനും സംഘടനകൾക്കും അനഭിമതനാക്കി. വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, വെറ്റിലച്ചെല്ലം എന്നീ കവിതാസമാഹാരങ്ങൾ മലയാളത്തിലും ഹു വാസ് ഗോൺ ദസ്, കണ്ണകി, തേഡ് വേൾഡ് എന്നിവ ഇംഗ്ലിഷിലും പ്രസിദ്ധീകരിച്ചു.

പാലേരി മാണിക്യവും കെടിഎൻ കോട്ടൂരും രാജീവൻ തന്നെ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തു. പുറപ്പെട്ടു പോയ വാക്ക് എന്ന യാത്രാ വിവരണവും അതേ ആകാശം അതേ ഭൂമി, വാക്കും വിത്തും എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജീവന്റെ കവിതകൾ പതിനൊന്ന് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ലെടിഗ് ഹൗസ് ഫെലോഷിപ്, യുഎസിലെ റോസ് ഫെലോ ഫൗണ്ടേഷൻ ഫെലോഷിപ് എന്നിവ നേടി.

ഭാര്യ: പി.ആർ.സാധന. മക്കൾ: ശ്രീദേവി, പാർവതി (റേഡിയോ മിർച്ചി). മരുമകൻ: ഡോ. ശ്യാം സുധാകർ (അസി.പ്രഫ, സെന്റ് തോമസ് കോളജ്, തൃശൂർ). ഇന്നു രാവിലെ 9 മണി മുതൽ 11 വരെ കോഴിക്കോട് ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം വൈകുന്നേരം 3 മണി കഴിഞ്ഞ് നരയംകുളത്തെ വീട്ടുവളപ്പിൽ സംസ്കാരം.

English Summary: Novelist and poet TP Rajeevan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com