നയന സൂര്യന്റെ മരണകാരണം: മെഡിക്കൽ ബോർഡിൽ വിരുദ്ധാഭിപ്രായം

Mail This Article
തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യന്റെ മരണ കാരണത്തിൽ 18നു ചേർന്ന മെഡിക്കൽ ബോർഡിൽ വിരുദ്ധാഭിപ്രായം. സ്വാഭാവിക മരണമാണെന്നു ഒരു കൂട്ടർ വാദിച്ചപ്പോൾ ആത്മഹത്യയാകാനാണു സാധ്യതയെന്നായിരുന്നു മറുവിഭാഗത്തിന്റെ അഭിപ്രായം. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് വീണ്ടും ചേരും.
ഫൊറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകളെ ആധാരമാക്കിയാണ് മെഡിക്കൽ സംഘം നീങ്ങുന്നത്. മറ്റൊരാളുടെ ബലപ്രയോഗം കൊണ്ട് നയനയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായെന്ന് സംശയിക്കുന്നില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിലെ ചിലരുടെ അഭിപ്രായം. നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ ആൽത്തറയിലെ വീട്ടിൽ കേസുമായി ബന്ധമുള്ള നയനയുടെ 5 സുഹൃത്തുക്കളെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ക്രൈം സീൻ പുനരാവിഷ്കരിച്ചിരുന്നു. നയന കിടന്ന മുറിയുടെ വാതിൽ അകത്തു നിന്നു കുറ്റിയിട്ടിരുന്നുവെന്ന ഫൊറൻസിക് റിപ്പോർട്ടും മെഡിക്കൽ ബോർഡ് പരിശോധിച്ചു.
കഴുത്തു ഞെരിഞ്ഞാണ് നയനയുടെ മരണം എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം ചേർന്ന മെഡിക്കൽ ബോർഡ് തള്ളിയ സാഹചര്യത്തിൽ അന്തിമ റിപ്പോർട്ടിലെ പരാമർശങ്ങൾ ഏറെ നിർണായകമാണ്. 2019 ഫെബ്രുവരി 24ന് ആണ് വാടകവീട്ടിലെ മുറിയിൽ നയനയെ മരിച്ച നിലയിൽ കണ്ടത്.
English Summary: Difference of opinion in medical board over Nayana Suryan death reason