നയന സൂര്യന്റെ മരണം: ദുരൂഹതയില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് കൈമാറും

Mail This Article
തിരുവനന്തപുരം ∙ യുവ സംവിധായിക നയന സൂര്യന്റെ (28) മരണത്തിൽ ദുരൂഹതയില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അടുത്തയാഴ്ച ക്രൈംബ്രാഞ്ചിനു കൈമാറും. മരണകാരണമാകുന്ന മുറിവുകളൊന്നും നയനയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നാണു റിപ്പോർട്ടിൽ പറയുന്നത്. മയോകാർഡിയൽ ഇൻഫെക്‌ഷനാണു മരണകാരണം. മരണം നടന്നു 4 വർഷത്തിനുശേഷം ഉയർന്ന വാദങ്ങളെയും ബോർഡ് അംഗീകരിക്കുന്നില്ല. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്ന നയനയെ 2019 ഫെബ്രുവരി 24നാണു വെള്ളയമ്പലം ആൽത്തറ ജംക്‌ഷനിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം പെട്ടെന്നു സംഭവിച്ചതല്ലെന്നാണു മെഡിക്കൽ ബോർഡിന്റെ നിരീക്ഷണം. രണ്ടു മണിക്കൂർ മുതൽ 6 മണിക്കൂർ കൊണ്ടാകാം മരണം ഉണ്ടായത്. നയന മരിക്കുന്ന സമയത്തു മുറി അകത്തുനിന്നു പൂട്ടിയിരുന്നെന്നാണു ക്രൈംബ്രാഞ്ചിന്റെ അനുമാനം. മറ്റാരെങ്കിലും മുറിക്കുള്ളിൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിനു കണ്ടെത്താനായിട്ടില്ല. ബാൽക്കണി വഴി മുറിക്കുള്ളിൽ ആരെങ്കിലും എത്താനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് തള്ളിയിരുന്നു. കഴുത്തിലേറ്റ മുറിവും പാടും അടിവയറ്റിൽ ഉണ്ടായ ക്ഷതവുമാണു മരണകാരണമെന്നാണ് ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മെഡിക്കൽ ബോർഡ് ഇതു പൂർണമായും നിഷേധിക്കുന്നു.
കൊലപാതകം തന്നെയെന്നാണ് ആദ്യ സാധ്യതയായി താൻ ചൂണ്ടിക്കാട്ടിയതെന്നു നയനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് സർജൻ ഡോ.കെ.ശശികല നേരത്തേ പറഞ്ഞിരുന്നു. മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലും ശശികലയുടെ വിശദീകരണവും തമ്മിൽ പൊരുത്തപ്പെടുന്നില്ല. മരണം കഴിഞ്ഞു 4 വർഷത്തിനുശേഷം സംഭവം വിവാദമായപ്പോഴായിരുന്നു ശശികലയുടെ വെളിപ്പെടുത്തൽ.
അന്നു ശശികല പറഞ്ഞത്: സ്വയം ജീവനൊടുക്കുക എന്നതു രണ്ടാമത്തെ സാധ്യത മാത്രമാണെന്നു പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ പൊലീസിനോടു പറഞ്ഞിരുന്നു. സെക്‌ഷ്വൽ അസ്ഫിക്സിയ എന്ന അവസ്ഥയെക്കുറിച്ചു താൻ തന്നെയാണു പറഞ്ഞത്.
എന്നാലത് അത്യപൂർവമാണെന്നും പറഞ്ഞിരുന്നു. കൊലപാതകമാണ് എന്ന സൂചന കൊണ്ടാണു മരണം നടന്ന സ്ഥലം താൻ സന്ദർശിച്ചത്. നയന കിടന്നിരുന്നതായി പറയുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയിൽ കണ്ടിരുന്നു. കഴുത്തിൽ മടക്കിയതു പോലുള്ള ചുളിവും ഉണ്ടായിരുന്നു.
കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നെങ്കിൽ കഴുത്തിറുക്കി കൊന്നതാവാം എന്നു താൻ ചൂണ്ടിക്കാട്ടി. അതല്ലെങ്കിൽ 'അസ്ഫിക്‌സിയോഫീലിയ' എന്ന അവസ്ഥയിൽ സ്വയം ഇറുക്കിയതാകാം എന്ന അതിവിദൂര സാധ്യതയെക്കുറിച്ചും അഭിപ്രായപ്പെട്ടിരുന്നു.
English Summary: Medical board report rejecting any mystery in Nayana Surya's death will be forwarded