ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ സബ് റജിസ്ട്രാർ ഓഫിസുകളിൽ കൈക്കൂലി ഇടപാടുകൾക്കു വഴിയൊരുക്കാൻ ‘പോയിന്റ് ഓഫ് സെയിൽ’ യന്ത്രങ്ങൾ നിശ്ചലമാക്കി വൻ ക്രമക്കേട്. 317 സബ് റജിസ്ട്രാർ ഓഫിസുകളിലും പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ നൽകിയിട്ടുണ്ടെങ്കിലും നേരിട്ടു പണമായി ഫീസും മറ്റും അടയ്ക്കാനാണ് ആവശ്യപ്പെടുന്നത്. പണമാകുമ്പോൾ കൈക്കൂലി തുകയും ഒപ്പം വാങ്ങാൻ സൗകര്യമുണ്ടെന്നതാണു അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കുള്ള മെച്ചം. 

പരിശോധന വഴി ഏതെങ്കിലും അന്വേഷണ ഏജൻസി പണം പിടിച്ചെടുത്താൽ ഓഫിസിലെ വിവിധ രസീത് ബുക്കുകളിൽ പകർപ്പ് ഫീസ്, അണ്ടർ വാല്യുവേഷൻ തുക, ഫയലിങ് ഷീറ്റിനുള്ള തുക എന്നിങ്ങനെ രേഖപ്പെടുത്തി വിശദീകരണം നൽകാനും  പഴുതുണ്ട്. 

കൈക്കൂലിയായി വാങ്ങിയ 60,000 രൂപയുമായി കൊണ്ടോട്ടി സബ് റജിസ്ട്രാറെയും ആധാരം എഴുത്ത് ഓഫിസിലെ സഹായിയെയും വിജിലൻസ് കഴിഞ്ഞയാഴ്ച പിടികൂടിയതോടെയാണ് ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കി പണം ആവശ്യപ്പെട്ടു നടത്തുന്ന തട്ടിപ്പുകൾ പുറത്തുവന്നത്. വകുപ്പിലെ പേൾ സോഫ്റ്റ്‌വെയറിൽ എല്ലാ സേവനങ്ങൾക്കും ഓൺലൈനായി പണം അടയ്ക്കാം. 

ഇതിനു പുറമേയാണു ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണം സ്വീകരിക്കാനുള്ള പോയിന്റ് ഓഫ് സെയിൽ യന്ത്രങ്ങൾ. യുപിഐ ഇടപാടുകൾക്കായി സംവിധാനം ഒരുക്കണമെന്നു വർഷങ്ങളായി ധനവകുപ്പ് ആവശ്യപ്പെട്ടിട്ടും ഐടി വിഭാഗം അനങ്ങിയിട്ടില്ല. 

റജിസ്ട്രേഷൻ ആസ്ഥാനത്തു പോലും ഇടപാടുകളിൽ പലതും പണം വഴിയാണ്. പണം ഉദ്യോഗസ്ഥർ സൂക്ഷിച്ച ശേഷം ദിവസങ്ങൾക്കു ശേഷമാണു ട്രഷറികളിൽ അടയ്ക്കുന്നതെന്നും ആരോപണമുണ്ട്.

English Summary:

Mysterious transactions in the Sub Registrar office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com