ADVERTISEMENT

ആലപ്പുഴ∙ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നു വിതരണ കരാർ ലഭിക്കാത്തതുമൂലം പൊതുമേഖലാ മരുന്നുനിർമാണ കമ്പനിയായ  കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി)ഗുരുതര പ്രതിസന്ധിയിൽ. കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ മേഖലയിൽ 108 കോടി രൂപയ്ക്കു 93 ഇനം മരുന്നുകൾ വിതരണം ചെയ്ത സ്ഥാപനത്തിന് ഈ വർഷം ലഭിച്ചതു 16 മരുന്നുകൾ വിതരണം ചെയ്യാനുളള 19 കോടിയുടെ കരാർ മാത്രം. 

ഓർഡർ വെട്ടിക്കുറച്ചതോടെ കെഎസ്ഡിപിയിലെ 2 മരുന്നു നിർമാണ പ്ലാന്റുകളുടെ പ്രവർത്തനം നിർത്തി.  കഴിഞ്ഞ വർഷം  സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നു വിതരണം ചെയ്തയിനത്തിൽ കെസിഡിപിക്ക് 33 കോടി  കിട്ടാനുള്ളതും  പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. 

 സർക്കാർ ആശുപത്രികൾക്കായി മരുന്നു സംഭരിക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡാണ്  (കെഎംഎസ്‌സിഎൽ) ടെൻഡർ വിളിച്ചു മരുന്നു കമ്പനികൾക്കു കരാർ നൽകുന്നത്. കെഎംഎസ്‌സിഎൽ ഓരോ വർഷവും സംഭരിക്കാൻ ഉദ്ദേശിക്കുന്ന മരുന്നുകളുടെ പട്ടികയിൽ കെഎസ്ഡിപി നിർമിക്കുന്ന മരുന്നുകൾ ഉണ്ടെങ്കിൽ 50% ഓർഡർ ടെൻഡറിൽ പങ്കെടുക്കാതെ തന്നെ കെഎസ്ഡിപിക്കു നൽകണമെന്നു സർക്കാർ നിർദേശമുണ്ട്. 

 84 മരുന്നുകൾ വിതരണം ചെയ്യാനുള്ള സന്നദ്ധത കെഎസ്ഡിപി അറിയിച്ചെങ്കിലും ഈ ആനുകൂല്യം അനുസരിച്ചുള്ള ഓർഡർ ലഭിച്ചിട്ടില്ല. ടെൻഡറിൽ പങ്കെടുത്താലും സ്വകാര്യ കമ്പനികൾ വാഗ്ദാനം ചെയ്യുന്നതിലും 15% വരെ കൂടിയ തുക കെഎസ്ഡിപി വാഗ്ദാനം ചെയ്താൽ ടെൻഡർ കെഎസ്ഡിപിക്കു നൽകണമെന്നാണു ചട്ടം. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഇത്തരം സർക്കാർ നിർദേശങ്ങളൊന്നും പാലിക്കാതെയാണ് കെഎംഎസ്‌സിഎൽ സ്വകാര്യ മരുന്നു കമ്പനികൾക്ക് കരാർ നൽകിയതെന്നാണ് ആക്ഷേപം.  

 ടെൻഡർ മാനദണ്ഡങ്ങളിൽ സ്വകാര്യ കമ്പനികൾക്ക് അനുകൂലമായി  കെഎംഎസ്‌സിഎൽ മാറ്റം വരുത്തിയെന്നും ആരോപണമുണ്ട്. സാമ്പത്തിക വർഷം തുടങ്ങി 4 മാസമായിട്ടും ഓർഡർ ലഭിക്കാതായതോടെ കെഎസ്ഡിപിയിലെ കാപ്സ്യൂൾ, ഇൻജക്‌ഷൻ പ്ലാന്റുകൾ ഉൽപാദനം നിർത്തി. 

English Summary:

KSDP in serious crisis due to non-availability of drug supply contract to government hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com