ADVERTISEMENT

തിരുവനന്തപുരം ∙ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ, സംസ്ഥാനത്ത് എലിപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഉയരാൻ സാധ്യതയെന്നു മുന്നറിയിപ്പ്. ഈ വർഷം 8 മാസം പിന്നിട്ടപ്പോൾ 253 പേർ എലിപ്പനി ബാധിച്ചു മരിച്ചു. കഴിഞ്ഞ വർഷം 283 പേരാണു മരിച്ചത്. സ്വകാര്യ ആശുപത്രികളിൽ നിന്ന് വിവരം സർക്കാരിന് കൈമാറാത്തതിനാൽ രോഗബാധിതരുടെയും മരണമടഞ്ഞവരുടെയും കണക്കുകൾ കൃത്യമായി ലഭ്യമല്ല. ഇതിനുപുറമെ, രോഗം സ്ഥിരീകരിക്കാതെ വീട്ടിൽ മരിക്കുന്നവരുമുണ്ട്. ഈ കണക്കുകളെല്ലാം ചേർത്താൽ മരണസംഖ്യ ഇരട്ടിയോളമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. ഔദ്യോഗിക കണക്കനുസരിച്ചു 2021 മുതൽ ഈ രോഗം ബാധിച്ച് ആയിരത്തിലേറെ പേരാണു മരിച്ചത്. 

രോഗത്തെക്കുറിച്ചുള്ള അവബോധത്തിന്റെ കുറവും പ്രതിരോധ ഗുളിക കഴിക്കുന്നതിലെ വീഴ്ചയുമാണു മരണം കൂടാൻ കാരണം. കൂടുതൽ പേർ ഈ രോഗംമൂലം മരിക്കുമെന്നു കരുതിയിരുന്നത് 2018 ലെയും 19 ലെയും പ്രളയകാലത്തായിരുന്നു. വീടുകളിലും കെട്ടിടങ്ങളിലും ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്നതാണു കാരണം. എന്നാൽ, ബോധവൽക്കരണവും പ്രതിരോധ മരുന്നിന്റെ വ്യാപക വിതരണവുമായപ്പോൾ എലിപ്പനിയെ ചെറുക്കാൻ കഴിഞ്ഞു. 2018 ൽ 2079 എലിപ്പനി കേസുകളും 99 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 2019 ൽ, 1211 രോഗബാധിതരിൽ 57 പേർ മരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി രോഗ, മരണ നിരക്കുകൾ കുറയ്ക്കാൻ കഴിഞ്ഞദിവസം ആരോഗ്യ വകുപ്പിന്റെ ദ്രുതപ്രതികരണ സംഘം (ആർആർടി) യോഗം ചേർന്നിരുന്നു.

English Summary:

Continuous rain and waterlogging: Warning of more leptospirosis deaths this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com