മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ കുഞ്ഞ് മരിച്ചു; ചികിത്സപ്പിഴവെന്ന് ആരോപണം

Mail This Article
കോട്ടയം ∙ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരുന്ന 3 വയസ്സുകാരി മരിച്ചു. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത്. കട്ടപ്പന കളിയിക്കൽ ആഷ അനിരുദ്ധൻ–വിഷ്ണു സോമൻ ദമ്പതികളുടെ മകൾ അപർണിക ആണു മരിച്ചത്. ഒരാഴ്ച മുൻപ് കഠിനമായ വയറുവേദനയെ തുടർന്നാണു കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം അധികൃതർ കുട്ടിയെ ഡിസ്ചാർജ് ചെയ്തതായി മാതാപിതാക്കൾ പറയുന്നു.
വീട്ടിലെത്തി മരുന്നു കഴിച്ചിട്ടും അസുഖത്തിനു കുറവുണ്ടായില്ല. തുടർന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിനു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്കു വീണ്ടുമെത്തിച്ചു.
പരിശോധന നടത്തിയെങ്കിലും മതിയായ ചികിത്സ നൽകിയില്ലെന്നു കുട്ടിയുടെ അമ്മ പറയുന്നു. രാത്രി ഒന്നിനു കുട്ടിക്കു ഡ്രിപ്പ് ഇട്ടെങ്കിലും രാവിലെ ഏഴായിട്ടും പാതി പോലും ശരീരത്തിൽ കയറിയില്ല. ഇന്നലെ രാവിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പക്ഷേ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിക്കു ഹൃദയാഘാതം സംഭവിച്ചെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാൽ, ഭക്ഷ്യവിഷബാധയേറ്റതായി തങ്ങളോട് ആശുപത്രി അധികൃതർ അനൗദ്യോഗികമായി പറഞ്ഞതായി മാതാപിതാക്കൾ പറയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.
∙കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. കലശലായ ഛർദിയും ക്ഷീണവും ഉണ്ടായിരുന്നു. ഇതിനിടെ ഫിക്സും വന്നു. സാധാരണ ഫിക്സ് വരുമ്പോൾ വായിലെ സ്രവങ്ങളും വയറ്റിലുള്ള ഭക്ഷണങ്ങളും ശ്വാസകോശത്തിലെത്തി ശ്വാസതടസ്സം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഹൃദയാഘാതം മൂലമാണു കുട്ടി മരിച്ചതെന്നാണു പ്രാഥമിക വിവരം.-∙ഡോ. കെ.പി.ജയപ്രകാശ്, സൂപ്രണ്ട്, കുട്ടികളുടെ ആശുപത്രി