സ്പ്രിന്‍ക്ലര്‍ കരാറില്‍ വീഴ്ച; 1.8 ലക്ഷം പേരുടെ ഡേറ്റ സ്പ്രിന്‍ക്ലറിന് കിട്ടിയെന്നു റിപ്പോര്‍ട്ട്

Mail This Article
തിരുവനന്തപുരം∙ കോവിഡ് രോഗികളുടെ വിവരങ്ങൾ വിശകലനം ചെയ്യാൻ സ്പ്രിൻക്ലർ കമ്പനിക്കു കരാർ നൽകിയപ്പോൾ നടപടിക്രമങ്ങളിൽ വീഴ്ച വന്നതായി വിദഗ്ധസമിതി റിപ്പോർട്ട്. 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലറിനു ലഭ്യമായെന്നും സമിതി കണ്ടെത്തി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിർദേശങ്ങളും വിദഗ്ധസമിതി മുന്നോട്ടു വച്ചിട്ടുണ്ട്.
കരാറിനു മുൻപ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്താത്തത് വീഴ്ചയാണെന്നു സമിതി കണ്ടെത്തി. നിയമസെക്രട്ടറിയുടെ ഉപദേശമോ ആരോഗ്യവകുപ്പിന്റെ അഭിപ്രായമോ തേടിയില്ല. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുത്തത് ശിവശങ്കർ ഐഎഎസ് നേരിട്ടായിരുന്നു. രോഗികളുടെ വിവരങ്ങൾ കമ്പനിക്കു ലഭ്യമായെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് സമിതിയുടെ കണ്ടെത്തൽ. എന്നാൽ, ഗൗരവസ്വഭാവമുള്ള വിവരങ്ങൾ കമ്പനിക്കു ലഭിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. പനി, തലവേദന, ഛർദി തുടങ്ങിയ അസുഖങ്ങളുടെ വിവരങ്ങളാണ് കമ്പനിക്കു കൈമാറിയത്.
ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സി ഡിറ്റിനെയും ഐടി വകുപ്പിനെയും സാങ്കേതികമായി കൂടുതല്‍ ശക്തമാക്കണമെന്നും സി ഡിറ്റ് ജീവനക്കാര്‍ക്കു പരിശീലനം നല്‍കണമെന്നും സമിതി ശുപാർശ ചെയ്തു. സൈബര്‍ സുരക്ഷ ഓഡിറ്റിനായി വൈദഗ്ധ്യമുള്ള കമ്പനികളെ എംപാനല്‍ ചെയ്യണം. വിവരചോര്‍ച്ച ഉണ്ടാകുന്നത് കണ്ടെത്താന്‍ സര്‍ക്കാരിനു നിലവില്‍ സംവിധാനങ്ങളില്ലെന്നും കമ്മിറ്റി കണ്ടെത്തി. സ്പ്രിന്‍ക്ലര്‍ മേധാവിയായ മലയാളി രാഗി തോമസ് അടക്കമുള്ളവരോട് വിഡിയോ കോണ്‍ഫറന്‍സ് വഴി കമ്മിറ്റി വിവരശേഖരണം നടത്തി. കഴിഞ്ഞ മാസം കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സ്പ്രിന്‍ക്ലറുമായി കരാര്‍ തുടരേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്പ്രിന്‍ക്ലര്‍ നല്‍കിയ ടൂള്‍ വിവരവിശകലനത്തിന് ഇതുവരെ ഉപയോഗിച്ചിട്ടില്ല. മുന്‍ വ്യോമയാന സെക്രട്ടറി എം.മാധവന്‍ നമ്പ്യാരും സൈബര്‍ സുരക്ഷാവിദഗ്ധന്‍ ഗുല്‍ഷന്‍ റോയിയുമാണ് കമ്മറ്റിയിലെ അംഗങ്ങൾ.
Content Highlight: Sprinklr probe report