ന്യൂസീലന്‍ഡ് കൂട്ടക്കൊല: പ്രതി ബ്രന്റന് ഇന്ത്യയിലെത്തി, മൂന്നു മാസം താമസിച്ചു

Mail This Article
മെല്‍ബണ്‍ ∙ ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിൽ രണ്ടു മസ്ജിദുകളില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 51 പേരെ വെടിവച്ചു വീഴ്ത്തിയ ഓസ്‌ട്രേലിയന്‍ വംശജന്‍ ബ്രന്റന്‍ ടറാന്റ് 2016ല്‍ മൂന്നു മാസം ഇന്ത്യയില്‍ താമസിച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 2019 മാര്‍ച്ച് 15നു ബ്രന്റന്‍ നടത്തിയ വെടിവയ്പില്‍ അഞ്ച് ഇന്ത്യക്കാരും മരിച്ചിരുന്നു.
മൂന്നു മാസം ബ്രന്റന്‍ ഇന്ത്യയില്‍ എന്തു ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഏതെങ്കിലും ഭീകര സംഘടനകളുമായി ഇയാള്‍ ബന്ധപ്പെട്ടതിനെക്കുറിച്ചോ പരിശീലനം നേടിയതിനെക്കുറിച്ചോ സൂചനയില്ല. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ വെബ്‌സൈറ്റുകളും യുട്യൂബ് ചാനലുകളും ബ്രന്റന്‍ കണ്ടിരുന്നു. കൂട്ടക്കൊല നടത്തുന്നതിനു മുൻപ് ബ്രന്റന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് 2019ലാണ് ന്യൂസീലന്‍ഡിലേക്ക് എത്തുന്നത്.
സ്‌കൂള്‍ വിട്ട ശേഷം ഒരു ജിമ്മില്‍ ട്രെയിനറായിരുന്നു ബ്രന്റനെന്നും റോയല്‍ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014നും 2017നും ഇടയിലാണ് ബ്രന്റന്‍ ലോകയാത്ര നടത്തിയത്. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ സമയം തങ്ങിയത് ഇന്ത്യയിലാണ്. 2015 നവംബര്‍ 21 മുതല്‍ 2016 ഫെബ്രുവരി 18 വരെ ബ്രന്റന്‍ ഇന്ത്യയില്‍ താമസിച്ചിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന, ജപ്പാന്‍, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു.
മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിലും അമ്മയ്ക്കു മറ്റൊരാളുമായി ഉണ്ടായിരുന്ന ബന്ധത്തിലും ബ്രന്റന്‍ അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതല്‍ വംശീയ വിദ്വേഷ ചിന്തകള്‍ ഇയാള്‍ക്കുണ്ടായിരുന്നു. കുടിയേറ്റം പാശ്ചാത്യ ലോകത്തിനു ഭീഷണിയാണെന്ന ചിന്താഗതിക്കാരനാണ്. ആക്രമണം നടത്തണമെന്ന് ഉറപ്പിച്ചാണു ന്യൂസീലന്‍ഡിലേക്ക് ബ്രന്റന്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റില്‍ ബ്രന്റന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
English Summary: New Zealand mosque shooter travelled to India before carrying out attack: Report