‘ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കില്ല’: സ്റ്റാലിന്റെ പ്രസംഗം തമിഴ്നാട്ടിൽ ചർച്ച

Mail This Article
ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മനോരമ ന്യൂസ് ന്യൂസ് കോൺക്ലേവ് 2022ൽ നടത്തിയ പ്രസംഗം തമിഴ്നാട്ടിൽ ചർച്ച. യൂണിയൻ സർക്കാർ എന്നതുകൊണ്ട് യൂണിഫോം സർക്കാർ എന്നല്ല അർഥമാകുന്നതെന്ന പരാമർശവും ഹിന്ദി ദേശീയ ഭാഷ ആക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമാണ് ചർച്ചകളിൽ നിറയുന്നത്. സ്റ്റാലിന്റെ ‘മലയാളം പേച്ചും’ കൗതുക പൂർവമാണ് തമിഴ്മക്കൾ വരവേറ്റത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം അണിനിരന്ന വേദിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്റ്റാലിൻ കടന്നാക്രമണം നടത്തിയത് തമിഴ് മാധ്യമങ്ങളിൽ ‘ബ്രേക്കിങ് ന്യൂസ്’ ആയി. വിവിധ നിയമങ്ങൾ വഴി സംസ്ഥാനങ്ങളുടെ അധികാരം കവരാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചുള്ള പരാമർശവും തമിഴ്നാട്ടിൽ ചർച്ച ആയി. ഹിന്ദിയെ ദേശീയ ഭാഷ ആയി അംഗീകരിക്കില്ലെന്ന പ്രഖ്യാപനം വീണ്ടും ഹിന്ദി വിരുദ്ധ ചർച്ചകൾക്ക് തുടക്കമിട്ടു.
സിപിഎമ്മുമായി തിരഞ്ഞെടുപ്പ് സംഖ്യത്തിന്റെ അപ്പുറം ബന്ധം ഉണ്ടെന്ന സ്റ്റാലിന്റെ വാക്കുകൾ സമൂഹമാധ്യങ്ങളിലും ചർച്ചയാണ്. പിണറായി വിജയന് തമിഴ്നാട്ടിൽ ആരാധകർ ഉണ്ടെന്ന സ്റ്റാലിന്റെ പരാമർശം തമിഴ്നാട്ടിലെ സിപിഎം കേന്ദ്രങ്ങളും ഇടതു സഹയാത്രികാരായ മലയാളികളും ആഘോഷിക്കുകയാണ്
English Summary: MK Stalin's speech at Manorama News Conclave 2022 viral in Tamil Nadu