പേവിഷബാധയില്‍ ഇരട്ടിയിലേറെ വര്‍ധന; 300 സാംപിളില്‍ 168ലും റാബീസ് വൈറസ്

Mail This Article
തിരുവനന്തപുരം ∙ അഞ്ച് വര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ധനയെന്ന് മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധനാഫലം. വളര്‍ത്തു നായ്ക്കളുടെയും ചത്ത നായക്കളുടെയും ഉള്‍പ്പെടെ 300 സാംപിളുകള്‍ പരിശോധിച്ചതില്‍ 168 എണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തി. പൂച്ചയുള്‍പ്പെടെ മറ്റ് മൃഗങ്ങളിലും വൈറസ് സാന്നിധ്യം ഇരട്ടിയായി. വന്ധ്യംകരണത്തിനൊപ്പം നടത്തിയിരുന്ന തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ് മുടങ്ങിയതാണ് പേവിഷബാധ കൂടാനുളള പ്രധാന കാരണം.
പേവിഷബാധയേറ്റ് 20 പേര്‍ മരിച്ചതിന്റെ കാരണമന്വേഷിക്കുമ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വസ്തുതകൂടി വെളിപ്പെടുന്നു. സംസ്ഥാനത്ത് മൃഗങ്ങളിലെ പേവിഷബാധയുടെ തോതും ഉയരുകയാണ് എന്നതാണത്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. 300 സാംപിളുകള്‍ പരിശോധനയ്ക്കെടുത്തതില്‍ 168ലും പേവിഷ ബാധയ്ക്ക് കാരണമായ റാബീസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. 2016ല്‍ 150 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 48 എണ്ണമായിരുന്നു പോസിറ്റീവ്.
നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്് നൽകുകയും കൃത്യമായ ഇടവേളകളില്‍ ബൂസ്റ്റർ ഡോസ് എടുക്കുകയും ചെയ്താല്‍ മാത്രമേ പേവിഷ പ്രതിരോധം സാധ്യമാകൂ. മരിച്ച 20ല്‍ 6 പേര്‍ക്കു വളര്‍ത്തുനായകളുടെ കടിയാണ് അപകടമായത്. വളര്‍ത്തുമൃഗങ്ങളുടെ കുത്തിവയ്പിലുണ്ടായ അലംഭാവവും ഇവയ്ക്കിടയില്‍ പേവിഷബാധയ്ക്ക് ഇടയാക്കി. പേവിഷബാധയുള്ള തെരുവുനായകളുടെ എണ്ണം നിയന്ത്രിച്ചാല്‍ മാത്രമേ മറ്റു വളര്‍ത്തുമൃഗങ്ങളിലും വൈറസ് ബാധ തടയാനാകൂ.
English Summary: Rabies increased in Kerala