‘പ്രത്യേക അതിഥികളെയും മേൽവിലാസമില്ലാത്ത സ്ത്രീകളെയും എത്തിക്കും; റിസോർട്ട് അനാശാസ്യകേന്ദ്രം’

Mail This Article
ഡെറാഡൂൺ ∙ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തോടെ വാർത്തകളിൽ നിറഞ്ഞ ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ മകന്റെ റിസോർട്ടിനെതിരെ കടുത്ത ആരോപണങ്ങൾ. രഹസ്യ അനാശാസ്യകേന്ദ്രമായാണു റിസോർട്ട് പ്രവർത്തിച്ചിരുന്നതെന്നും ലഹരിയിടപാടിന്റെ കേന്ദ്രമായിരുന്നെന്നും മുൻ ജീവനക്കാർ ആരോപിച്ചു. അന്വേഷണ സംഘത്തോടാണു മുൻ ജീവനക്കാരുടെ വെളിപ്പെടുത്തലെന്നു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
അങ്കിതയുടെ മരണത്തോടെ ഹരിദ്വാറിൽ പുറത്താക്കപ്പെട്ട ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണു ഭോഗ്പുരിലെ റിസോർട്ട്. സംഭവത്തിനു പിന്നാലെ ബിജെപി സർക്കാർ റിസോർട്ട് പൊളിച്ചതു വിവാദമായിരുന്നു. കേസിൽ പുൾകിതും 2 ജീവനക്കാരും അറസ്റ്റിലാണ്. കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലിൽനിന്നാണു കണ്ടെടുത്തത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നാണു കേസ്.
‘‘ജീവനക്കാരെ പുൾകിത് മാനസികമായി പീഡിപ്പിച്ചിരുന്നു. റിസോർട്ടിൽനിന്നു പുറത്തുപോകാൻ ശ്രമിക്കുന്നവരെ വ്യാജ മോഷണവും ആരോപണങ്ങളും ഉന്നയിച്ചു കുടുക്കും’’– മുൻ ജീവനക്കാർ പൊലീസിനോടു പറഞ്ഞു. നേരത്തേ ഇവിടെ ജോലി ചെയ്തിരുന്ന ദമ്പതികൾ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ‘‘വേശ്യാവൃത്തി, ലഹരിക്കച്ചവടം തുടങ്ങിയ അനധികൃത ഇടപാടുകൾക്കു ഞങ്ങൾ സാക്ഷികളാണ്. ഇതൊന്നും സഹിക്കാനാകാതെ രണ്ടുമാസം മുൻപാണു ജോലി രാജിവച്ചത്’’– ഇരുവരും പറഞ്ഞു.
‘‘ചില ‘പ്രത്യേക അതിഥികളെ’ റിസോർട്ടിലേക്കു പുൾകിത് ആര്യ കൊണ്ടുവരാറുണ്ട്. മേൽവിലാസം വെളിപ്പെടുത്താതെ സ്ത്രീകളെയും എത്തിക്കും. റിസോർട്ടിൽ ലൈംഗിക സേവനത്തിനായാണ് ഇവരെത്തുന്നത്. അതിഥികൾക്കായി വിലയേറിയ മദ്യം, കഞ്ചാവ്, മറ്റു രാസലഹരികൾ എന്നിവ ഒരുക്കി നൽകാറുണ്ട്’’– ദമ്പതികൾ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ഇതിനിടെ, അങ്കിതയുടെ പോസ്റ്റുമോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് പൊലീസിനു ഋഷികേശ് എയിംസ് കൈമാറി.

നേരത്തേ നൽകിയ ഉറപ്പിന്റെ ഭാഗമായി അങ്കിതയുടെ കുടുംബത്തെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് കാണിച്ചെന്നും, കണ്ടെത്തലുകൾ പരസ്യപ്പെടുത്താനാകില്ലെന്നും, കോടതിയിൽ സമർപ്പിക്കുമെന്നും ഡിജിപി അശോക് കുമാർ പ്രതികരിച്ചു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസംതൃപ്തി രേഖപ്പെടുത്തിയ അങ്കിതയുടെ പിതാവും സഹോദരനും അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചിരുന്നു. പിന്നീട് അധികൃതർ അനുനയിപ്പിച്ചതിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ.
English Summary: Ankita Bhandari murder case: Uttarakhand resort a den of prostitution & drug abuse, say ex-staffers