‘പരാതിരഹിത മണ്ഡലകാലത്തിന് പിന്നിൽ കൂട്ടായ പ്രവർത്തനം; ദർശനം കിട്ടാതെ ഒരാൾക്കു പോലും മടങ്ങേണ്ടി വന്നില്ല’

Mail This Article
ശബരിമല∙ കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീർഥാടനകാലമെന്നു ദേവസ്വം മന്ത്രി വി.എൻ.വാസവൻ. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല. 41 ദിവസം പൂർത്തിയാകുമ്പോൾ ദർശനത്തിനായി എത്തിയ എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കിയെന്നും അവർ സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണു കണ്ടതെന്നും മന്ത്രി പറഞ്ഞു.
‘‘അത്തരത്തിലായിരുന്നു ആസൂത്രണത്തിലെ മികവ്. പതിനെട്ടാം പടിയിൽ ഒരുമിനിട്ടിൽ 85-90 പേർ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദർശനം സുഗമമാക്കാൻ തുണച്ചു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സന്നദ്ധസംഘടനകളെക്കൂടി ഉൾപ്പെടുത്തി കാലേകൂട്ടി ചർച്ചകൾ നടത്തിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചുലക്ഷത്തോളം ഭക്തരാണ് ഈ 41 ദിവസത്തെ കാലയളവിൽ കൂടുതലായി എത്തിയത്. വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്നാണ് താൽക്കാലികമായി ലഭിച്ച കണക്ക് വ്യക്തമാക്കുന്നത്. ദർശനം കിട്ടാതെ വന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. സുഗമമായ ദർശനം ഉറപ്പാക്കാനായി എന്നു വന്നവർ തന്നെ പറയുന്നു. മലകയറിവന്ന എല്ലാവർക്കും സൗജന്യഭക്ഷണം ഉറപ്പാക്കാനായി. അപ്പവും അരവണയും എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പാക്കി.’’ – വി.എൻ.വാസവൻ പറഞ്ഞു.
- 2 month agoJan 20, 2025 10:21 AM IST
ഇത്തവണ 53 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു.
- 2 month agoJan 20, 2025 10:19 AM IST
തിരുവാഭരണ ഘോഷയാത്ര പമ്പ, വലിയാനവട്ടം, അട്ടത്തോട്, നിലയ്ക്കൽ വഴി രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിൽ തങ്ങും. 21ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തും. 22ന് മാടമൺ, വടശേരിക്കര, ഇടക്കുളം, റാന്നി കുത്തു കല്ലുംപടി, പേരൂർച്ചാൽ, പുതിയകാവ് വഴി വൈകിട്ട് ആറന്മുള കൊട്ടാരത്തിൽ എത്തി അവിടെ തങ്ങും. 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് മടങ്ങി എത്തും.
- 2 month agoJan 20, 2025 10:19 AM IST
മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.
- 2 month agoJan 14, 2025 06:46 PM IST
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ദർശനപുണ്യത്തിൽ ഭക്തലക്ഷങ്ങൾ
- 2 month agoJan 14, 2025 06:33 PM IST
ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്ക് മകര നക്ഷത്രം ഉദിക്കും. പിന്നെ മകരജ്യോതി തെളിയും
- 2 month agoJan 14, 2025 06:32 PM IST
സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം ഏറ്റുവാങ്ങി തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും.
- 2 month agoJan 14, 2025 06:29 PM IST
തിരുവാഭരണവുമായുള്ള ഘോഷയാത്രയ്ക്ക് ദേവസ്വം ബോർഡ് വരവേൽപു നൽകി സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും.
- 2 month agoJan 14, 2025 05:56 PM IST
തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. സന്നിധാനത്തേയ്ക്ക് പുറപ്പെട്ടു
- 2 month agoJan 14, 2025 05:49 PM IST
മകരജ്യോതി ദർശനത്തിനായി പമ്പ ഹിൽ ടോപ്പിൽ കാത്തിരിക്കുന്ന തീർഥാടകർ. ചിത്രം: ഹരിലാൽ ∙ മനോരമ - 2 month agoJan 14, 2025 05:47 PM IST
അതിനിടെ ശബരിമല തീർഥാടകരുടെ വൻ തിരക്ക് കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് (26) മണ്ഡല പൂജ. രാത്രി ഒന്നിന് നട അടയ്ക്കും. തങ്കയങ്കി ചാർത്തി ദീപാരാധന തൊഴുത പതിനായിരങ്ങൾ മലയിറങ്ങി. ഇന്നലെ രാത്രി 11ന് നട അടയ്ക്കുമ്പോഴും ശരംകുത്തി വരെ ക്യു ഉണ്ടായിരുന്നു. രാത്രി നട അടച്ച ശേഷവും ഇവരെ പതിനെട്ടാംപടി കയറ്റിയാണ് തിരക്ക് കുറച്ചത്. ഇവർക്ക് പുലർച്ചെ വടക്കേ നടയിലൂടെ ദർശനത്തിന് അവസരം ലഭിച്ചു. രാവിലെ 7 ആയപ്പോഴേക്കും നടപ്പന്തൽ കാലിയായി. ഇനിയും വരുന്നവർക്ക് കാത്തുനിൽപ് ഇല്ലാതെ പടി കയറി ദർശനം നടത്താം. മണ്ഡല പൂജാ ചടങ്ങുകൾ 11.57 നും 12.30 നും മധ്യേ നടക്കും. തങ്കയങ്കി ചാർത്തിയാണ് മണ്ഡല പൂജ. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ മുഖ്യ കാർമികത്വം വഹിക്കും.
മണ്ഡലപൂജ പ്രമാണിച്ച് ഇന്ന് തീർഥാടകർക്ക് നിയന്ത്രണം ഉണ്ടായിരുന്നു. വെർച്വൽ ക്യൂ വഴി ആകെ 60,000 പേർക്കും സ്പോട് ബുക്കിങ് വഴി 5000 പേർക്കുമാണ് ദർശനത്തിന് അവസരം. വൈകിട്ട് 7 ന് ശേഷം പമ്പയിൽ നിന്നു തീർഥാടകരെ കടത്തിവിടില്ല. മണ്ഡല കാല തീർഥാടനത്തിനു സമാപനം കുറിച്ച് രാത്രി 10 ന് നട അടയ്ക്കും. പിന്നെ മകര വിളക്കിനായി 30 ന് തുറക്കും.