‘ബ്രൂവറി അനുമതിയിൽ അഴിമതിയുടെ ഗന്ധം; മന്ത്രിമാര്‍ തന്നെ ലഹരി ഉപയോഗത്തിന്റെ ബ്രാൻഡ് അംബാസിഡര്‍മാരാകുന്നു’

Mail This Article
തിരുവനന്തപുരം∙ മധ്യപ്രദേശ് ആസ്ഥാനമായള്ള ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ച മന്ത്രിസഭാ തീരുമാനം അഴിമതിയുടെ ഗന്ധമുള്ളതാണെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. മന്ത്രിസഭാ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയതെന്നും ഇതിനുള്ള അടിയന്തര സാഹചര്യം എന്താണെന്നു മുഖ്യമന്ത്രി വിശദീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
‘‘പാരിസ്ഥിതിക പഠനം നടത്താതെയാണു വരള്‍ച്ചാ സാധ്യതയുള്ള പാലക്കാട് കോടികണക്കിനു ലിറ്റര്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്ന ഡിസ്റ്റലിലറി സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. നേരത്തേയും പിണറായി സര്‍ക്കാര്‍ ബ്രൂവറിയും ഡിസ്റ്റലിലറിയും രഹസ്യമായി അനുവദിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് യൂട്ടേണടിച്ചു. ലഹരി ഉപയോഗത്തെ ന്യായീകരിക്കുകയും എക്‌സൈസ് നടപടിയെ വിമര്‍ശിക്കുകയും ചെയ്യുന്ന മന്ത്രി ഉള്‍പ്പെടുന്നതാണ് പിണറായി മന്ത്രിസഭ. ഇത്തരത്തിലുള്ള മന്ത്രിസഭ ലഹരി വ്യാപനത്തിന് വേഗം നല്‍കുന്ന തീരുമാനം എടുത്തതില്‍ അത്ഭുതപ്പെടാനില്ല. മന്ത്രിമാര്‍ തന്നെ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ബ്രാൻഡ് അംബാസിഡര്‍മാരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മദ്യവര്‍ജ്ജനമാണു നയമെന്നു പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഢികളാക്കിയ ശേഷം മദ്യലോബിയുടെ പണം കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ് സിപിഎം. സാമൂഹ്യ വിപത്തായ ലഹരി ഉപയോഗത്തെ സാമ്പത്തിക ലാഭത്തിനു വേണ്ടി പിണറായി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്’’ – കെ.സുധാകരന്‍ പറഞ്ഞു.