ഭാരതത്തെ നശിപ്പിക്കുന്ന രാജ്യദ്രോഹ ശക്തികൾക്കെതിരെ മുന്നോട്ടുപോകും; വിട്ടുവീഴ്ചയില്ലെന്ന് പി.സി. ജോർജ്

Mail This Article
കോട്ടയം ∙ ഭാരതത്തെ നശിപ്പിക്കുന്ന രാജ്യദ്രോഹ ശക്തികൾക്കെതിരായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വിദ്വേഷ പരാമർശത്തിൽ ജാമ്യം ലഭിച്ച ബിജെപി നേതാവ് പി.സി. ജോർജ്. ‘‘ഭാരതത്തെ നശിപ്പിക്കാൻ രാജ്യദ്രോഹ നടപടികളുമായി ആര് ഇറങ്ങിയാലും ആ ഭീകരവാദികൾക്കെതിരെ ഞാൻ തുടങ്ങിവച്ചിട്ടുള്ള നടപടികളുമായി തന്റേടത്തോടെ മുന്നോട്ടുപോകും. ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.’’ – പി.സി. ജോർജ് പറഞ്ഞു.
ജാമ്യം ലഭിച്ച ശേഷം ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയതിനു ശേഷമായിരുന്നു ജോർജിന്റെ പ്രതികരണം. ഈരാറ്റുപേട്ട മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യപ്രശ്നം കണക്കിലെടുത്താണ് ജാമ്യം. ജാമ്യ ഉത്തരവ് ഈരാറ്റുപേട്ട മജിസ്ട്രേട്ട് കോടതിയിൽനിന്നു പാലാ സബ് ജയിലിലേക്ക് കൊണ്ടുപോയതിനു ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയായിരുന്നു.
ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ മത വിദ്വേഷപരമായ പരാമർശത്തിന്റെ പേരിലായിരുന്നു പി.സി. ജോർജിനെതിരേ കേസെടുത്തത്. പിന്നീട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കൽ കോളജിൽ ജോർജ് ചികിത്സയിലായിരുന്നു.