‘ഉയരത്തിൽനിന്നുള്ള വീഴ്ചയിലെ പരുക്കില്ല’: ദിഷയുടെ മരണത്തിൽ ആദിത്യയെ പ്രതി ചേർക്കണമെന്ന് പിതാവ്

Mail This Article
മുംബൈ ∙ നടൻ സുശാന്ത് സിങ് രജ്പുതിന്റെ മാനേജറായിരുന്ന ദിഷ സാലിയന്റെ (28) മരണത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ ആദിത്യ താക്കറെയെ പ്രതി ചേർത്ത് സിബിഐ അന്വേഷണം നടത്തണമെന്ന് ദിഷയുടെ പിതാവ് സതീഷ് സാലിയൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ദിഷ പീഡിപ്പിക്കപ്പെട്ടിരുന്നു, കൊല്ലപ്പെട്ടതാണ് തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്.
‘മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ ഇപ്പോൾ വിശ്വാസമില്ല. ഫൊറൻസിക് റിപ്പോർട്ടിനെയും സാക്ഷിമൊഴികളെയും തെളിവുകളെയുമെല്ലാം തള്ളിയ പൊലീസ് മകളുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. ഉയരത്തിൽനിന്ന് വീണാലുണ്ടാകുന്നതരം പരുക്കുകളൊന്നും മകളുടെ ശരീരത്തിലില്ലായിരുന്നു. അതിനാൽ കേസിൽ പുനരന്വേഷണം വേണം’– സതീഷ് ഹർജിയിൽ ആവശ്യപ്പെട്ടു.
2020 ജൂണിലാണ് മലാഡിലെ 14 നില കെട്ടിടത്തിനു മുകളിൽനിന്ന് വീണുമരിച്ച നിലയിൽ ദിഷയുടെ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയ്ക്കു ശേഷം സുശാന്തിനെയും അദ്ദേഹത്തിന്റെ അപ്പാർട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അതോടെയാണ്, ദിഷയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിനു കേസ് കൈമാറി.
എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലോ അന്വേഷണത്തിലോ അവ കൊലപാതകങ്ങളാണെന്ന സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സുശാന്തിന്റെയും ദിഷയുടെയും മരണങ്ങൾ സംബന്ധിച്ച വിവിധ ഗൂഢാലോചനാ കഥകൾ അന്നുമുതൽ ഉയരുന്നുണ്ട്. ദിഷ മരിക്കുന്നതിന്റെ തലേന്നു രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും അതിൽ ആദിത്യ താക്കറെയും ഉണ്ടായിരുന്നെന്നുമാണ് ഒരു ആരോപണം.
പുനരന്വേഷണം വേണമെന്ന ആവശ്യം തന്നെ അപകീർത്തിപ്പെടുത്താനാണെന്നും വിഷയം നിയമപരമായി നേരിടുമെന്നും ആദിത്യ താക്കറെ പറഞ്ഞു. ഔറംഗസേബ് വിഷയത്തിൽനിന്ന് സർക്കാരിനു രക്ഷപ്പെടാനാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു കേസ് ഹൈക്കോടതിയിൽ എത്തിച്ചതെന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്തും ആരോപിച്ചു.