ജഡ്ജിയുടെ വീട്ടിലെത്തിയ പൊലീസുകാരുടെ ഫോൺ പരിശോധിക്കും; അന്വേഷണത്തിന് മൂന്നംഗ സമിതി

Mail This Article
ന്യൂഡല്‍ഹി ∙ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ 5 പൊലീസുകാരുടെ ഫോണുകള്‍ പരിശോധിക്കും. തീപിടിത്തത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പൊലീസുകാരുടെ ഫോണുകളാണ് പരിശോധിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന.
വർമയുടെ വീട്ടിലെത്തിയ സ്റ്റേഷൻ ഹൗസ് ഓഫിസർ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി കമ്മിഷണര്‍ വിവരങ്ങള്‍ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഫോണ്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. അഞ്ചു പേരും പൊലീസ് ആസ്ഥാനത്ത് തങ്ങളുടെ ഫോണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് മൂന്നംഗ സമിതിയിലെ അംഗങ്ങള്‍.
ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുമ്പോള്‍ തന്നെ പൊലീസും സ്ഥലത്തെത്തിയിരുന്നു എന്നാണ് വിവരം.