ADVERTISEMENT

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ‌്വർണവില പവന് 57,000 രൂപ ഭേദിച്ചു. ഇന്ന് ഒറ്റയടിക്ക് 360 രൂപ ഉയർന്ന് വില 57,120 രൂപയായി. 45 രൂപ വർധിച്ച് ഗ്രാം വിലയും സർവകാല റെക്കോർഡായ 7,140 രൂപയിലെത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 35 രൂപ ഉയർന്ന് എക്കാലത്തെയും ഉയരമായ 5,900 രൂപയായി. വെള്ളി വില ഗ്രാമിന് 98 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. ഈ മാസം 4 മുതൽ 6 വരെയും പിന്നീട് 12 മുതൽ 14 വരെയും രേഖപ്പെടുത്തിയ ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയും എന്ന റെക്കോർഡാണ് ഇന്ന് സ്വർണവില തൂത്തെറിഞ്ഞത്. 

രാജ്യാന്തര വില വീണ്ടും കുതിപ്പ് തുടങ്ങിയതിന്റെ സ്വാധീനത്തിലാണ് കേരളത്തിലും വില ഇന്ന് പുതിയ ഉയരത്തിലേക്ക് ഇരച്ചുകയറിയത്. ഇന്നലെ ഔൺസിന് 2,645 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര വില ഇന്ന് 2,677 ഡോളറിലേക്ക് കുതിച്ചെത്തി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ, ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യമായ ചൈന ആഭ്യന്തര സമ്പദ്‍വ്യവസ്ഥയ്ക്ക് ഉണർവ് പകരാനായി പ്രഖ്യാപിക്കുന്ന ഉത്തേജക പായ്ക്കേജുകൾ എന്നിവയാണ് രാജ്യാന്തര സ്വർണവിലയെ മേലോട്ട് നയിച്ചത്.

ആഗോളതലത്തിൽ ഓഹരി വിപണികൾ നേരിടുന്ന സമ്മർദ്ദവും ഇന്ത്യയിൽ ഉത്സവകാല പശ്ചാത്തലത്തിൽ സ്വർണാഭരണ ഡിമാൻഡ് വർധിച്ചതും വിലയെ സ്വാധീനിക്കുന്നുണ്ട്. ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തികരംഗം നേരിടുന്ന സമ്മർദ്ദവും ഇതുവഴി സ്വർണത്തിന് ലഭിക്കുന്ന സുരക്ഷിത നിക്ഷേപം എന്ന പെരുമയും വില വർധനയ്ക്ക് ആക്കം കൂട്ടുകയാണ്. 

3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും ചേരുന്നതാണ് കേരളത്തിൽ സ്വർണാഭരണ വില. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 61,830 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം ആഭരണത്തിന് നൽകേണ്ടത് 7,729 രൂപയും. 

English Summary:

Gold breaches ₹57,000 per sovereign in Kerala! Discover the reasons behind this historic surge and its impact on jewelry prices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com