ADVERTISEMENT

ഓഹരി വിപണി  ബുള്‍ തരംഗത്തിലാണ്. 2020 മാര്‍ച്ചിലെ കോവിഡ് കാല താഴ്ചയില്‍ നിന്ന് നിഫ്റ്റി മൂന്നിരട്ടിയോളം കുതിച്ചുയര്‍ന്ന് നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നേട്ടം നല്‍കി. വിപണിയിലെ മികച്ച നേട്ടം ലക്ഷക്കണക്കിന് പുതുതലമുറ നിക്ഷേപകരെ വിപണിയിലേക്കാകര്‍ഷിച്ചു. മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2020 ഏപ്രിലിലെ 4.09 കോടിയില്‍ നിന്ന് മാര്‍ച്ചില്‍ 15 കോടിയായി ഉയര്‍ന്നു. കൂടിയ വാല്യുവേഷനുള്ളവ ഉള്‍പ്പടെ പല ഐപിഒകളും പല വട്ടം ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. പുതുതലമുറക്കാരുടെ തിക്കും തിരക്കും ചെറുകിട ഓഹരികളുടെ വാല്യുവേഷന്‍  ഊതിപ്പെരുപ്പിച്ചു.  F&O വിപണി ഊഹക്കച്ചവടത്താല്‍ നിറഞ്ഞു. പരിചയ സമ്പന്നരായ നിക്ഷേപകര്‍ പ്രവേശിക്കാന്‍ മടിക്കുന്നിടത്ത്  പുത്തന്‍കൂറ്റുകാര്‍ ഇടിച്ചു കയറുകയാണ്.

ബുള്‍ വിപണിയില്‍ അമിതമായി പലതും സംഭവിക്കാം.  ആര്‍ത്തിക്കും ഭീതിക്കുമിടയില്‍ ഉലയുന്ന വിപണി ചില ഘട്ടങ്ങളില്‍ ആര്‍ത്തിയോട് കൂടുതല്‍ അടുക്കും. ബുള്‍ വിപണിയിലെ ആധിക്യങ്ങള്‍ക്കെതിരെ  നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.  

സ്‌മോള്‍കാപ് വിഭാഗത്തിലെ ന്യായീകരിക്കാനാവാത്ത  വാല്യുവേഷനുകള്‍

ചില മേഖലകളിലെ അയഥാര്‍ത്ഥമായ വാല്യുവേഷനുകളെക്കുറിച്ച് സെബി മേധാവി ഈയിടെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇടത്തരം. ചെറുകിട ഓഹരികള്‍ സമ്മര്‍ദ്ദ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് മ്യൂച്വല്‍ ഫണ്ടുകളോട്  അവര്‍ അഭ്യര്‍ത്ഥിച്ചു. സമ്മര്‍ദ്ദ പരിശോധനകളില്‍  ചില സ്‌മോള്‍കാപ്  ഓഹരി പദ്ധതികളിലെ സമ്മര്‍ദ്ദം വെളിപ്പെട്ടു. 25000 കോടിയിലേറെ രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ഒരു ചെറുകിട ഓഹരി ഫണ്ട്  അവരുടെ കൈവശമുള്ള ആസ്തികളുടെ 25 ശതമാനം വില്‍ക്കുന്നതിന് 30 ദിവസം വേണ്ടി വരുമെന്ന് പറഞ്ഞു. കനത്ത തോതില്‍ തിരുത്തല്‍ ഉണ്ടായാല്‍ വിപണിയില്‍ പണമൊഴുക്കിനെ ബാധിക്കുന്ന വിധം സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടും.

Representative image. (Photo: WESTOCK PRODUCTIONS/shutterstock)
Representative image. (Photo: WESTOCK PRODUCTIONS/shutterstock)

വിപണിയിലെ പരിചയ സമ്പന്നര്‍  ഇടത്തരം, ചെറുകിട ഓഹരികളുടെ അമിതമായ വാല്യുവേഷനെക്കുറിച്ച് പലപ്പോഴും ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ചില മ്യൂച്വല്‍ ഫണ്ടുകള്‍ ചെറുകിട ഓഹരി പദ്ധതികളില്‍  മൊത്തമായി പണം സ്വീകരിക്കുന്നത് നിര്‍ത്തി. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് പുതു തലമുറ നിക്ഷേപകര്‍ ഇത്തരം ഓഹരികളില്‍ നിക്ഷേപം തുടരുന്നത്. സമീപകാല പ്രകടനങ്ങള്‍ നല്‍കുന്ന അതിരുവിട്ട ആത്മവിശ്വാസമാണ് ഇവിടെ വില്ലന്‍. 2023 കലണ്ടര്‍ വര്‍ഷം , നിഫ്റ്റി 20 ശതമാനം നേട്ടം നല്‍കിയപ്പോള്‍ നിഫ്റ്റി മിഡ്കാപ് , നിഫ്റ്റി സ്‌മോള്‍ കാപ് എന്നിവ യഥാക്രമം 46 ശതമാനം, 55 ശതമാനം നേട്ടം നല്‍കി.  ഈ പ്രകടനം തുടരുമെന്നാണ് പുതുതലമുറ നിക്ഷേപകര്‍ കരുതുന്നത്. എന്നാല്‍ വാല്യുവേഷന്‍ അതിരു കടന്നതാകയാല്‍ അതിന് സാധ്യതയില്ല.

ഐപിഒ വിപണിയിലെ അമിതത്വം  

ipo

ഐപിഒ വിപിണിയിലെ അമിതത്വത്തെക്കുറിച്ചു സെബി മേധാവി മുന്നറിയിപ്പു നല്‍കുകയുണ്ടായി. '' പല പാന്‍ കാര്‍ഡ് നമ്പറുകളുമായി നൂറുകണക്കിന് കോടി അപേക്ഷകളാണ് വരുന്നത്. നിരസിക്കപ്പെടുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് ഈ അപേക്ഷകള്‍ അയക്കുന്നത്. സബ്‌സ്‌ക്രിബ്ഷന്‍ ഊതി വീര്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണിതു ചെയ്യുന്നത് '' അവര്‍ പറഞ്ഞു. '' വന്‍കിട നിക്ഷേപകരില്‍ 68 ശതമാനവും ചെറുകിടക്കാരില്‍ 43 ശതമാനവും ഐപിഒ ലിസ്റ്റിങിന്റെ ആദ്യവാരം തന്നെ ലഭിച്ച ഓഹരികള്‍ വില്‍ക്കുന്നു.  നിക്ഷേപകര്‍ക്കു പകരം വിപണി ട്രേഡര്‍മാരുടേതായിത്തീരുന്ന ഈ പ്രവണത അപകടകരമാണ്. '' അവര്‍ നിരീക്ഷിക്കുന്നു. ഐപിഒ വിപണിയിലെ അത്യാവേശം നഷ്ടത്തില്‍  ഒടുങ്ങുന്നതാണ് ചരിത്രം.  

F&O വിപണിയിലെ അതിരുവിട്ട ഊഹക്കച്ചവടം

ഊഹക്കച്ചവടം 90 ശതമാനം ട്രേഡര്‍മാര്‍ക്കും നഷ്ടമാണ് നല്‍കുന്നത് എന്നതാണ് വസ്തുത. സെബി തന്നെ ഈ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.  എന്നിട്ടും ലക്ഷക്കണക്കിന് ട്രേഡര്‍മാര്‍ അപകടകരമായ ഈ കളിയില്‍ ഏര്‍പ്പെട്ട് തുടര്‍ച്ചയായി പണം നഷ്ടപ്പെടുത്തുന്നു. 2023ല്‍ മാത്രം ഇന്ത്യന്‍ ട്രേഡര്‍മാര്‍ 8500 കോടി F&O കരാറുകളിലാണ് ഏര്‍പ്പെട്ടത്.   ഇതില്‍ 35 ശതമാനം ചെറുകിട ട്രേഡര്‍മാരാണ്. 2019 മതല്‍ F&O ട്രേഡിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഊഹക്കച്ചവടത്തിന്റെ വലിപ്പത്തില്‍ അമേരിക്കയേക്കാള്‍ മുന്നിലാണ് ഇന്ത്യ എന്നത് ഊഹക്കച്ചവടത്തിന്റെ ആഴം വെളിപ്പെടുത്തുന്നു.

ബ്ലൂംബെര്‍ഗ് നടത്തിയ പഠനമനുസരിച്ച് 2022 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷം ഇന്ത്യയിലെ സജീവ ട്രേഡര്‍മാര്‍ക്ക് 540കോടി ഡോളറാണ് നഷ്ടപ്പെട്ടത്. ആളൊന്നുക്ക് 1468 ഡോളര്‍.  ആ വര്‍ഷം രാജ്യത്തെ പ്രതിശീര്‍ഷ വരുമാനം 2300 ഡോളര്‍ മാത്രമായിരിക്കേ ഇതൊരു വന്‍ തുക തന്നെയാണ്. ഈ നഷ്ടമൊന്നും വക വയ്ക്കാതെയാണ്  ആര്‍ത്തി മൂത്ത  ട്രേഡര്‍മാര്‍ വിപണിയില്‍ അതിരുവിട്ട ഊഹക്കച്ചവടത്തിലേര്‍പ്പെടുന്നത്.

വിപണിയിലെ മറ്റൊരു അസ്വാസ്ഥ്യ ജനകമായ പ്രവണത ചെറുകിട നിക്ഷേപകര്‍ താഴ്ന്ന നിലവാരത്തിലുള്ള ചെറുകിട, സൂക്ഷ്മ ഓഹരികള്‍ക്കു പിന്നാലെ പോകുന്നതാണ്. ഇത് ദുരന്തത്തിന്റെ മറ്റൊരു ചേരുവയാണ്. അത്ഭുതകരമെന്നു പറയട്ടെ, വിപണിയില്‍ ആര്‍ത്തി കൂടുതലും ഭയം തീരെ കുറവുമാണ . '' മറ്റുള്ളവര്‍ ആര്‍ത്തി പ്രകടിപ്പിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം ''   എന്ന വാറന്‍ ബുഫെറ്റിന്റെ വാക്യമാണ് നിക്ഷേപകര്‍ ഓര്‍മ്മിക്കേണ്ടത്.  

നിക്ഷേപം നിലനിര്‍ത്തി ഗുണ നിലവാരത്തിനൊപ്പം നില്‍ക്കുക

ഇപ്പോഴത്തേതു പോലുള്ള ശക്തമായ ബുള്‍ തരംഗത്തില്‍ നിക്ഷേപകര്‍ നിക്ഷേപം നില നിര്‍ത്തുക തന്നെയാണു വേണ്ടത്. ഈ  ബുള്‍ വിപണിക്ക് ഇനിയും ഏറെ ദുരം സഞ്ചരിക്കാനുണ്ട്.  ഇന്ത്യ 2032 ഓടെ 10 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള 8 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായിത്തീരുമെന്നിരിക്കേ,ഓഹരി വിപണിയിലൂടെ വന്‍ തോതില്‍ സമ്പത്ത് സൃഷ്ടിക്കപ്പെടും. എന്നാല്‍ ഈ യാത്ര സുഗമമായിരിക്കില്ല ; ഉടനീളം കടുത്ത തിരുത്തലുകള്‍ക്കു സാധ്യതയുണ്ട്. ഈ ഘട്ടത്തില്‍  ഉയര്‍ന്ന ഗുണ നിലവാരമുള്ള ബ്ലൂചിപ് ഓഹരികള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് നിക്ഷേപകര്‍ ചെയ്യേണ്ടത്. ഗുണനിലവാരമില്ലാത്ത സൂക്ഷ്മ , ചെറുകിട ഓഹരികള്‍ക്കു പിന്നാലെ പോകുന്ന പല പുതുതലമുറ നിക്ഷേപകര്‍ക്കും അതില്‍ പരിക്കു പറ്റും. ഊഹക്കച്ചവടക്കാരില്‍ വലിയ വിഭാഗത്തിനും കനത്ത പണ നഷ്ടം സംഭവിക്കും. സെബിയില്‍ നിന്നുള്ള മുന്നറിയിപ്പ് തികച്ചും സമയോചിതം. 

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary:

Investors-should Vigilant About Bull Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com